നിരോധിക്കുന്നതിന് മുമ്പ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിമായിരുന്നു പ്ലെയർ അൺനൗൺ ബാറ്റിൽ ഗ്രൗണ്ട് എന്ന പബ്ജി. ഗെയിമർമാരെ ഞെട്ടിച്ച ആ പ്രഖ്യാപനം വന്നത് മൂന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു. ചൈന അതിർത്തിയിൽ നടന്ന സംഘർഷവും സ്വകാര്യ വിവരച്ചോർച്ചയെന്ന ആരോപണവുമായിരുന്നു പബ്ജിക്ക് വിനയായത്. ടെൻസെൻറ് എന്ന ചൈനീസ് കമ്പനിയുമായി സഹകരിച്ച് കൊറിയൻ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ച പബ്ജി ഉടൻ തന്നെ തിരിച്ചുവരുമെന്ന് കരുതിയിരുന്ന ആരാധകരെ വീണ്ടും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
പബ്ജിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ് ഇനിയും വൈകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2021 മാർച്ചിന് മുൻപ് പബ്ജി മൊബൈൽ ഇന്ത്യ ലോഞ്ച് ചെയ്യില്ലെന്ന് കമ്പനി വ്യക്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. നിലവില്‍ പബ്ജി മൊബൈൽ ഇന്ത്യ എന്ന പേരിലെ ഇന്ത്യൻ പതിപ്പ് സെൻസർ ചെയ്തിട്ടുണ്ട്, തുടർ നടപടികൾക്കായി കമ്പനിക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിരോധിക്കപ്പെട്ട ഗ്ലോബൽ വേർഷൻ ബാറ്റിൽ റോയൽ തിരികെ കൊണ്ടുവരുന്നതിനായി പബ്ജി കോർപ്പറേഷൻ സർക്കാരിന്‍റെ അനുമതിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നൽകിയ പ്രതികരണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്. പബ്ജിയെ തിരിച്ചുകൊണ്ടുവരാന്‍ കമ്പനി കിണഞ്ഞു ശ്രമിച്ചെങ്കിലും സ്ഥിതിഗതികളിൽ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഉടനെ പബ്ജിയുടെ തിരിച്ചു വരവ് ഉണ്ടാകില്ലെന്നും കുറഞ്ഞത് മാർച്ച് 31 വരെ കത്തിരിക്കേണ്ടി വരുമെന്നുമാണ് കമ്പനി നിലവില്‍ വ്യക്തമാക്കുന്നത്.