
കാപിറ്റൽ കലാപം ആസൂത്രണം ചെയ്തത് സോഷ്യൽ മീഡിയയിൽ; നടന്നത് ജനാധിപത്യത്തിനെതിരായ ആക്രമണം -ഹാരി
text_fieldsഅമേരിക്കയിൽ ട്രംപ് അനുകൂലികൾ നടത്തിയ കാപിറ്റൽ ഹിൽ കലാപം വലിയ ഞെട്ടലാണ് ലോകത്തിന് സമ്മാനിച്ചത്. യുഎസിെൻറ ചരിത്രത്തിൽ വലിയ നാണക്കേടായി രേഖപ്പെടുത്തിയേക്കാവുന്ന സംഭവത്തിൽ ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സമൂഹ മാധ്യമങ്ങളെ പഴിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹാരി രാജകുമാരൻ.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ കലാപ ആസൂത്രണത്തിെൻറ പ്രധാന ഘടകമായി വർത്തിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാലത്ത് ഡിജിറ്റൽ ലാൻഡ്സ്കേപ്പ് തന്നെ മാറേണ്ടതുണ്ടെന്നും ഫാസ്റ്റ് കമ്പനിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
''വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് അവഗണിച്ചാൽ നൽകേണ്ടിവരുന്ന വിലയെന്താണെന്നതിന് നമ്മളിപ്പോൾ സാക്ഷിയായി. അമേരിക്കൻ ഐക്യനാടുകളിൽ അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണ് നടന്നത്. അത് ആസൂത്രണം ചെയ്തത് സോഷ്യൽ മീഡിയയിലും. ഇത് അക്രമാസക്തമായ തീവ്രവാദം തന്നെയാണ്.'' -ഹാരി പറഞ്ഞു.
സോഷ്യൽ മീഡിയ ഒരു ആത്യന്തിക ആധുനിക പബ്ലിക് സ്ക്വയർ ആണെന്നതും അവരെ ചോദ്യം ചെയ്യുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നതുമൊക്കെയുള്ള ആശയങ്ങൾ അപ്പാടെ വിഴുങ്ങുന്ന രീതി പാടില്ല. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യമാണോ അല്ലെങ്കിൽ കൂടുതൽ വിശ്വസനീയവും അനുകമ്പയുള്ളതുമായ ഡിജിറ്റൽ ലോകമാണോ വേണ്ടത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.