മറ്റൊരു കമ്പനിയെ സ്വയം ഹാക്ക് ചെയ്ത് ഓപ്പൺ എഐയുടെ എഐ മോഡലുകൾ; സംഭവിച്ചത് സമാനതകളില്ലാത്ത സുരക്ഷാ വീഴ്ചയെന്ന് കമ്പനി, എഐയുടെ വളർച്ചയിൽ കടുത്ത ആശങ്ക
text_fieldsവാഷിംഗ്ടൺ: ഓപ്പൺ എഐയുടെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡലുകൾ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച് മറ്റൊരു എഐ കമ്പനിയായ ഹഗ്ഗിങ് ഫേസിൽ സൈബർ ആക്രമണം നടത്തിയതായി കമ്പനി സ്ഥിരീകരിച്ചു. മോഡലുകളുടെ സൈബർ സുരക്ഷാ ശേഷികൾ പരിശോധിക്കുന്നതിനായി നടത്തിയ ആഭ്യന്തര പരീക്ഷണത്തിനിടെയാണ് ഈ സംഭവം നടന്നതെന്ന് ചൊവ്വാഴ്ച ഓപ്പൺ എഐ വ്യക്തമാക്കി. സമാനതകളില്ലാത്ത സുരക്ഷാവീഴ്ചയാണ് പരീക്ഷണത്തിനിടെ സംഭവിച്ചതെന്ന് കമ്പനി പറഞ്ഞു. മനുഷ്യരുടെ സഹായമില്ലാതെ എഐ മോഡലുകൾ നടത്തിയ ആക്രമണമാണിതെന്നാണ് റിപ്പോർട്ട്.
അടുത്തിടെ പുറത്തിറക്കിയ ജിപിടി 5.6 സോൾ, കമ്പനി പരീക്ഷണ ഘട്ടത്തിൽ ഉപയോഗിക്കുന്ന മറ്റൊരു അത്യാധുനീക എഐ മോഡൽ എന്നിവ ചേർന്നാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന്, ചോർത്തിയെടുത്ത ലോഗിൻ വിവരങ്ങളും ഹഗ്ഗിങ് ഫേസ് സെർവറുകളിലെ മുമ്പ് കണ്ടെത്തിയിട്ടില്ലാത്ത സുരക്ഷാ പിഴവുകളും ഉപയോഗിച്ച് ഇവ അവരുടെ സെർവറുകളിലേക്ക് പ്രവേശിക്കുകയായിരുന്നു. പരീക്ഷണ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എഐ ഏജന്റ് ഇത്തരം തീവ്രമായ മാർഗ്ഗങ്ങൾ സ്വീകരിച്ചതെന്ന് ഓപ്പൺ എഐ വിശദീകരിച്ചു.
ആക്രമണത്തിന് പിന്നിൽ ഏതെങ്കിലും മുൻനിര എഐ ലാബ് ആയിരിക്കുമെന്ന് തങ്ങൾ സംശയിച്ചിരുന്നതായി ഹഗ്ഗിങ് ഫേസ് സഹസ്ഥാപകൻ ക്ലെമന്റ് ഡെലാങ് കൂട്ടിച്ചേർത്തു. എന്നാൽ ഓപ്പൺ എഐയുടെ ഭാഗത്തുനിന്ന് ദുരുദ്ദേശപരമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം പൂർണ്ണമായും സ്വയംഭരണാധിഷ്ഠിതമായി സംഭവിച്ചു എന്നത് തികച്ചും അവിശ്വസനീയമാണ്! ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമായിരിക്കാം ഇതെന്ന് അദ്ദേഹം കുറിച്ചു.
സംഭവം കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് അംഗം ഗ്രെഗ് കസാർ പ്രതികരിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യക്തമായ നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് എഐ അതിവേഗം വളരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിർബന്ധിത സ്വതന്ത്ര സുരക്ഷാ പരിശോധനകൾ, സുരക്ഷാ വീഴ്ചകൾ പരസ്യമായി വെളിപ്പെടുത്തൽ, അന്താരാഷ്ട്ര സഹകരണം എന്നിവ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും ഉയർന്ന ശേഷിയുള്ള എഐ സിസ്റ്റങ്ങൾ പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കുന്നതിന് മുമ്പ് അവയുടെ ദേശീയ സുരക്ഷാ ഭീഷണികൾ പരിശോധിക്കുന്നതിനുള്ള ചട്ടക്കൂട് നിർമ്മിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ച് ആഴ്ചകൾക്കുള്ളിലാണ് ഈ സംഭവം.
എഐ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ചും, മനുഷ്യന്റെ നിയന്ത്രണം വിട്ടുപോകുന്ന എഐ മോഡലുകളെക്കുറിച്ചും വിദഗ്ദ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മാസം, ഏറ്റവും ശക്തമായ എഐ സിസ്റ്റങ്ങളുടെ വികസനം താൽക്കാലികമായി നിർത്തിവെക്കാൻ പ്രമുഖ എഐ ഡെവലപ്പർമാരായ ആന്ത്രോപിക് വ്യവസായ ലോകത്തോട് അഭ്യർത്ഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

