അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി 17 കാരൻ; കൊലപാതകത്തിന് സഹായം നൽകി ചാറ്റ്ജിപിടി
text_fieldsസ്വന്തം അമ്മയെയും അനുജനെയും കൊലപ്പെടുത്താൻ എഐയുടെ സഹായം തേടി കൗമാരക്കാരൻ. അമേരിക്കയിലെ മസാച്യുസെറ്റ്സിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ അർജുൻ അരവിന്ദനെന്ന 17കാരനാണ് ക്രൂരമായി തന്‍റെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത്. കുടുംബത്തെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഫാന്റസി കഥകൾ മെനയാൻ പ്രതി ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തി. കൊലപാതകശേഷം കടന്നു കളഞ്ഞ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോൺകോർഡിലെ വീട്ടിൽ വെച്ച് സുധ വെങ്കടേശൻ (45), മകൻ സിദ്ധാർത്ഥ് അരവിന്ദ് (14) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ ട്യൂഷൻ അധ്യാപകൻ വാതിലിൽ മുട്ടിയിട്ടും പ്രതികരണം ലഭിക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം ബേസ്‌മെന്റിലും സഹോദരന്റേത് താഴത്തെ നിലയിലുമാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു. കുടുംബത്തെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് ചാറ്റ്ജിപിടിയിൽ പ്രതി ചോദ്യങ്ങൾ ചോദിക്കുകയും, ഗോതിക് നോവലുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഫാന്റസി കഥകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
മരണകാരണം വ്യക്തമല്ലെങ്കിലും വീട്ടിൽ നടന്നത് വലിയൊരു സംഘർഷമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇരുവരുടെയും ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെയും ആയുധം ഉപയോഗിച്ചതിന്റെയും ലക്ഷണങ്ങൾ ഉണ്ട്. സംഭവത്തിന് ശേഷം അമ്മയുടെ കാറുമായി കടന്നുകളഞ്ഞ അർജുനെ ബുധനാഴ്ച പുലർച്ചെ 3:40-ഓടെ വെയ്‌ലാൻഡിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. കാറിനുള്ളിൽ നിന്ന് കൊലപാതകവുമായി ബന്ധപ്പെട്ട ചില നിർണ്ണായക തെളിവുകൾ പോലീസ് കണ്ടെടുത്തു. ഇരട്ടക്കൊലപാതകം, വാഹന മോഷണം, കൈയേറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അർജുനെതിരെ കേസ് എടുത്തിരിക്കുന്നത്.
എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ ഒപ്പൺഎഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഫ്ലോറിഡയിലും സമാനമായ രീതിയിൽ ചാറ്റ്ജിപിടിയുടെ സ്വാധീനം സംബന്ധിച്ച് അന്വേഷണം നടന്നിരുന്നുവെങ്കിലും നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കമ്പനി അന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

