സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ, ഓഹരിവിപണിയിൽ മാതൃകമ്പനിയായ മെറ്റ കൂപ്പുകുത്തിയിരുന്നു. കമ്പനിയുടെ നാലാം പാദ റിപ്പോർട്ടിൽ ഫേസ്ബുക്കിലെ പ്രതിസന്ധി വെളിച്ചത്തായതോടെ മെറ്റയുടെ ഓഹരി 26 ശതമാനത്തോളമാണ് ഇടിഞ്ഞത്. അതിലൂടെ 200 ബില്യൺ ഡോളറും (1.79 ലക്ഷം കോടി രൂപയോളം) തലവൻ മാർക്ക് സക്കർബർഗിന് നഷ്ടമായി.
ഫേസ്ബുക്കിന്റെ ആസ്തിയിൽ വലിയ ഇടിവ് നേരിട്ടതോടെ സക്കർബർഗിന് കോടീശ്വരപ്പട്ടികയിലെ മുൻനിര സ്ഥാനവും നഷ്ടമായി. ഫോർബ്സ് റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 114 ബില്യൺ ഡോളറായിരുന്നു. എന്നാൽ, ഇപ്പോൾ അത് 29 ബില്യൺ കുറഞ്ഞ് 85 ബില്യൺ ഡോറായി. അതോടെ ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം 2015 ജൂലൈയ്ക്ക് ശേഷം ആദ്യമായി അതിസമ്പന്നരിലെ ആദ്യ 10 പേരുടെ പട്ടികയില്‍ നിന്ന് സക്കർബർഗ് പുറത്താകും.
തിരിച്ചടിക്ക് പിന്നാലെ, സക്കർബർഗ് ഇന്ത്യൻ ബില്യണയേഴ്സായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലായി. ഫേസ്ബുക്ക് 'മെറ്റ' എന്ന പുതിയ ബ്രാൻഡിലേക്ക് മാറിയതാണ് ഇത്തരം തിരിച്ചടികൾക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, വലിയ നേട്ടത്തോടെ കുതിക്കുന്ന ആമസോണിന്റെ കരുത്തിൽ തലവൻ ജെഫ് ബെസോസ് തന്റെ ആസ്തിയിൽ 20 ബില്യൺ ഡോളർ കൂടി ചേർക്കും. നിലവിൽ ലോകത്തെ മൂന്നാമത്തെ വലിയ ധനികനാണ് അദ്ദേഹം.