ഗൂഗ്ൾ, ആപ്പിൾ, മൈക്രോസോഫ്റ്റ് പോലുള്ള ടെക് ഭീമൻമാർ അവരുടെ സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും വികസിപ്പിക്കുന്നതിെൻറ പാതയിലാണ്. അതിനോടൊപ്പം തങ്ങളുടെ സിസ്റ്റങ്ങളിലും സേവനങ്ങളിലും കടന്നുകൂടുന്ന ഗുരുതരമായ സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തുന്നതിന് സൈബർ സുരക്ഷാ ഗവേഷകർക്കായി അവർ ബഗ് ബൗണ്ടി പ്രോഗ്രാമുകളും നടത്താറുണ്ട്. ടെക് ഭീമൻമാരുടെ സിസ്റ്റങ്ങളിൽ അപകടം വിതയ്ക്കാൻ കഴിയുന്ന തരത്തിലുള്ള സുരക്ഷാ പിഴവുകൾ ഗവേഷകൻ കണ്ടെത്തുകയാണെങ്കിൽ ടെക് കമ്പനികൾ അയാൾക്ക് വളരെ വലിയ തുക പ്രതിഫലം വാഗ്ദാനം ചെയ്യാറുണ്ട്.
അത്തരത്തിൽ ഒരു സുരക്ഷാ പിഴവ് കണ്ടെത്തിയതിന് ഡൽഹിക്കാരിയായ പെൺകുട്ടിക്ക് 22 ലക്ഷം രൂപ പ്രതിഫലം നൽകിയിരിക്കുകയാണ് അമേരിക്കൻ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്. അവരുടെ അസുർ ക്ലൗഡ് പ്ലാറ്റ്ഫോമിലെ റിമോട്ട് കോഡ് എക്സിക്യൂഷന്‍ ബഗ്ഗാണ് 20 കാരിയായ അദിതി സിങ് റിപ്പോർട്ട് ചെയ്തത്.
സ്വന്തമായി എത്തിക്കല്‍ ഹാക്കിങ് വിദ്യ പരിശീലിച്ച അദിതിയുടെ തുടക്കത്തിലെ ആഗ്രഹം മെഡിക്കൽ പ്രൊഫഷനായിരുന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായി കോട്ടയിലെ അലൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ സ്ഥാപനത്തിൽ ചേർന്നെങ്കിലും പ്രവേശന പരീക്ഷയിൽ അവൾ പരാജയപ്പെട്ടു. ശേഷം മറ്റൊരു സ്ഥാപനത്തിൽ കംപ്യൂട്ടർ സയൻസ് പഠനത്തിനായി ജോയിൽ ചെയ്യുകയും ചെയ്തു. പഠനത്തോടൊപ്പം ജാവാ സ്ക്രിപ്റ്റും മറ്റ് പ്രോഗ്രാമിംഗ് ഭാഷകളും യുട്യൂബിലൂടെയാണ് അദിതി പരിശീലിച്ചത്. ഒരു വര്‍ഷം മുമ്പാണ് ബഗ്ഗ് ബൌണ്ടി ഹണ്ടിങ് അവൾ ആരംഭിച്ചത്.
അദിതി ആദ്യം കണ്ടെത്തിയത് മാപ് മൈ ഇന്ത്യ എന്ന സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയായിരുന്നു. അത് റിപ്പോർട്ട് ചെയ്തതോടെ ബിരുദമില്ലാതിരുന്നിട്ടും അവർ അദിതിക്ക് അവിടെ ജോലി നൽകി. മാപ് മൈ ഇന്ത്യയിലെ ജോലിക്കിടെയായിരുന്നു മൈക്രേസോഫ്റ്റിലെ ബഗ്ഗ് വേട്ട. നേരത്തെ ടിക്ടോക്കിലെ ഒടിപി ബൈപ്പാസ് ബഗ്ഗ് അദിതി കണ്ടെത്തിയിരുന്നു. ഫേസ്ബുക്കിലെ സുരക്ഷാ വീഴ്ച്ച കണ്ടെത്തിയതിന് അവൾക്ക് അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നു.