ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി' ഉപയോക്താക്കളുടെ കീശകാലിയാക്കാനുള്ള പുതിയ തട്ടിപ്പോ? വാട്സ്ആപ് സന്ദേശങ്ങളിലെ സത്യാവസ്ഥ എന്താണ്
text_fieldsഈ ഡിജിറ്റൽ യുഗത്തിൽ ഒഴിച്ചുകൂടാനാവാത്ത പ്ലാറ്റ്ഫോമാണ് ഗൂഗിൾ പേ. ഡിജിറ്റൽ പണമിടപാടിൽ ജനകീയമായ ജിപേയുടെ പുതിയ ഫീച്ചറാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കുട്ടികളുടെ ഡിജിറ്റൽ ഇടപാട് സുരക്ഷിതമാക്കുന്ന ഫീച്ചറാണ് പോക്കറ്റ് മണിയിലൂടെ ഗൂഗിൾ പേ ലക്ഷ്യമിടുന്നത്. രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കുട്ടികൾക്ക് പണം ഉപയോഗിക്കാനുള്ള സൗകര്യമാണ് ഇതുവഴി സാധ്യമാകുക. എന്നാൽ ഇത് തട്ടിപ്പാണെന്നും, പണം നഷ്ടമാകുമെന്നും പറയുന്ന നിരവധി വാട്സ്ആപ്പ് സന്ദേശങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരം സന്ദേശങ്ങൾ ഒട്ടും ആധികാരികമായതല്ല എന്നാണ് ടെക് നിരീക്ഷകർ പറയുന്നത്.
സ്വന്തമായി അക്കൗണ്ട് ഇല്ലാതെ തന്നെ കുട്ടികൾക്ക് മാതാപിതാക്കളുടെ അക്കൗണ്ട് ഉപയോഗിച്ച് ഡിജിറ്റൽ പണമിടപാട് നടത്താൻ ഈ ഫീച്ചറിലൂടെ സാധിക്കും. യുപിഐ സർക്കിളിന്‍റെ ഭാഗമായാണ് പോക്കറ്റ് മണി ഫീച്ചറിന്‍റെ പ്രവർത്തനം. രക്ഷിതാക്കളുടെ അനുവാദത്തോടെ കുട്ടികൾക്ക് പണം വിനിയോഗിക്കാനും, കുട്ടികൾ അനാവശ്യമായി പണം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പിക്കാനും ഈ ഫീച്ചർ ഉപകാരപ്പെടും.
ഇതിനായി രക്ഷിതാക്കൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഇതിൽ വിശ്വസ്ഥരായ അഞ്ച് പേരെ സെക്കന്‍ററി ഉപയോക്താക്കളായി രക്ഷിതാക്കൾക്ക് നിശ്ചയിക്കാം. സ്വന്തമായി ഗൂഗിൾ പേയും രജിസ്റ്റർ ചെയ്ത ഫോൺ നമ്പറും സെക്കന്‍ററി ഉപയോക്താവിന് ഉണ്ടായിരിക്കണം. സെക്കന്‍ററി യൂസറിനെ ചേർത്തുകഴിഞ്ഞാൽ അവർക്കും യുപിഐ പേയ്മെന്‍റുകൾ നടത്താം. രണ്ടു രീതിയിൽ ഗൂഗിൾ പേയുടെ പോക്കറ്റ് മണി ഫീച്ചർ നിങ്ങൾക്ക് ഉപയോഗിക്കാം. ഒന്നാമതായി ഓരോ പെയ്മെന്‍റിനും അനുവാദം ആവശ്യപ്പെടുന്ന രീതിയാണ്. ഇതിൽ പണം ആവശ്വമുള്ള സമയത്ത് സെക്കന്‍ററി യൂസർ റിക്വസ്റ്റ് അയക്കും. ഈ റിക്വസ്റ്റ് അപ്രൂവ് ചെയ്താൽ മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ. രണ്ടാമതായി ഉപയോഗിക്കുന്ന പണത്തിന് പരിധി നിശ്ചയിക്കുക. ഇങ്ങനെ വരുമ്പോൾ ഓരോ ചെറിയ ആവശ്യത്തിനും കുട്ടികൾ മാതാപിതാക്കളെ നേരിൽ കണ്ട് ആവശ്യപ്പെടേണ്ടി വരില്ല. കുട്ടികളുടെ സാമ്പത്തിക ആവശ്വങ്ങളും ചെലവുകളും മനസിലക്കാനും നിയന്ത്രിക്കാനും ഈ പുതിയ ഫീച്ചർ വഴി സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

