സ്റ്റോറികൾ ആരെല്ലാം എത്രതവണ കണ്ടു? അറിയാം ഇനി ഇൻസ്റ്റാഗ്രാം പ്ലസിലൂടെ
text_fieldsകൊച്ചി: സമൂഹമാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം. പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ ഇൻസ്റ്റാഗ്രാം പ്ലസ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോൾ കമ്പനി. ഉപയോക്താക്കൾക്ക് കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങളും ആഴത്തിലുള്ള വിശകലന സംവിധാനങ്ങളും നൽകുന്ന ഈ സേവനം ഇന്ന് മുതൽ ആഗോളതലത്തിൽ ലഭ്യമാകും.
ഇൻസ്റ്റഗ്രാമിന്‍റെ പെയ്ഡ് പതിപ്പിലാണ് ഉപയോക്താക്കൾക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്റ്റോറി റീവാച്ച് കൗണ്ട് മനസ്സിലാക്കാനുള്ള ഫീച്ചർ ഉള്ളത്. അതായത് ഇനി നിങഅങളുടെ സ്റ്റോറി ആരൊക്കെ എത്ര തവണ കണ്ടു എന്ന് മനസിലാക്കാൻ കഴിയും. ഇതു കൂടായെ വേറെയും അനവധി സവിശേഷതകൾ ഇൻസ്റ്റഗ്രാം പ്ലസിനുണ്ട്.
പ്രധാന സവിശേഷതകൾ
- സ്റ്റോറികൾ എത്ര തവണ കണ്ടുവെന്ന് തിരിച്ചറിയാനുള്ള സൗകര്യം, സ്റ്റോറി ലിസ്റ്റുകളിൽ പ്രത്യേകമായി തിരയാനുള്ള സംവിധാനം, ഒരു വ്യക്തി സ്റ്റോറി കണ്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- സുഹൃത്തുക്കൾക്കിടയിൽ തങ്ങളുടെ സ്റ്റോറികൾക്ക് മുൻഗണന നൽകാനും, ആകർഷകമായ അനിമേഷൻ റിയാക്ഷനുകൾ ഉപയോഗിക്കാനും സാധിക്കും.
- നിലവിലുള്ള ക്ലോസ് ഫ്രണ്ട്‌സ് എന്നതിലുപരി, ഇഷ്ടാനുസരണം ഒന്നിലധികം കസ്റ്റം ഷെയറിങ് ലിസ്റ്റുകൾ സൃഷ്ടിക്കാൻ സാധിക്കും.
- നിലവിൽ 24 മണിക്കൂർ മാത്രം ലഭ്യമാകുന്ന സ്റ്റോറികൾ, പ്ലസ് ഉപയോക്താക്കൾക്ക് 48 മണിക്കൂർ വരെ നിലനിർത്താൻ സാധിക്കും.
- ആപ്പ് ഐക്കണുകൾ മാറ്റാനും, ബയോയിൽ പുതിയ ഫോണ്ടുകൾ ഉപയോഗിക്കാനും, പ്രൊഫൈലിൽ ആറ് പോസ്റ്റുകൾ വരെ പിൻ ചെയ്യാനും സൗകര്യമുണ്ടാകും. ഫീഡിൽ വരാതെ തന്നെ നേരിട്ട് പ്രൊഫൈലിലോ ഹൈലൈറ്റ്സിലോ പോസ്റ്റുകൾ നൽകാനും ഈ സംവിധാനത്തിലൂടെ കഴിയും.
സ്നാപ്ചാറ്റ് പ്ലസ് , ടെലിഗ്രാം പ്രീമിയം , എക്സ് പ്രീമിയം എന്നിവക്ക് സമാനമായാണ് ഇൻസ്റ്റാഗ്രാമും ഈ പുതിയ പരീക്ഷണത്തിന് തുടക്കമിടുന്നത്. പ്രധാന ഫീച്ചറുകൾ സൗജന്യമായി നിലനിർത്തിക്കൊണ്ട് തന്നെ, സവിശേഷമായ സൗകര്യങ്ങൾക്കായി പണം ഈടാക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്.
എങ്കിലും, ഇൻസ്റ്റാഗ്രാം പ്ലസിന്‍റെ വില എത്രയായിരിക്കുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ നിരക്ക് സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. ഇൻഫ്ലുവൻസർമാർക്കും, ക്രിയേറ്റർമാർക്കും ഏറെ ഗുണകരമാകുന്ന സേവനമാണിത്. സൗജന്യമായി ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവർക്ക് തുടർന്നും സേവനം ലഭ്യമാകുമെന്നും, കൂടുതൽ മികച്ച ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഈ പെയ്ഡ് സബ്സ്ക്രിപ്ഷനെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

