ആൻഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചതിന്റെ 75ാം വാർഷികത്തിൽ ആദരവുമായി ഗൂഗിൾ
text_fieldsലോകമനഃസാക്ഷിയെ പിടിച്ചുകുലുക്കിയ ആൻഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചതിന്റെ 75ാം വാർഷികത്തിൽ ആദരമർപ്പിച്ച് ഡൂഡിൽ വിഡിയോ ഒരുക്കി ഗൂഗിൾ. ആൻഫ്രാങ്ക് ഡയറിൽ കുറിച്ച ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ ഉൾപ്പെടുത്തിയാണ് ഡൂഡിൽ ഒരുക്കിയിരിക്കുന്നത്. നേരത്തെ ആൻഫ്രാങ്കിന്‍റെ 93ാം ജന്മദിനത്തിലും ഗൂഗിൾ ആൻഫ്രാങ്കിനോടുള്ള ആദരസൂചകമായി ഡൂഡിൽ പുറത്തിറക്കിയിരുന്നു. ഡൂഡിൽ ആർട്ട് ഡയറക്ടറായ തോക്ക മെയർ ആണ് വിഡിയോ ഒരുക്കിയത്.
1929 ജൂൺ 12നാണ് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ആൻ ഫ്രാങ്ക് ജനിച്ചത്. എന്നാൽ, ഭരണകൂടം ജൂതരെ വേട്ടായാടിയിരുന്ന കാലമായിരുന്നു അത്. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്നതോടെ ആൻഫ്രാങ്കിന്‍റെ കുടുംബം ഹോളണ്ടിലേക്ക് പലായനം ചെയ്തു. ഒളിവിൽ താമസിക്കുന്നതിനിടയിൽ തനിക്ക് പിറന്നാൾ സമ്മാനമായി കിട്ടിയ ഡയറിയിൽ ജീവിതാനുഭവങ്ങൾ കുറിച്ചുവെക്കുകയായിരുന്നു ആൻ.
തന്‍റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും ചിന്തകളും അഭിപ്രായങ്ങളുമെല്ലാം ആൻ തന്‍റെ പ്രിയപ്പെട്ട ഡയറിയായ 'കിറ്റി'യോട് പറഞ്ഞു. എന്നാൽ, പിന്നീട് ഈ ഡയറിക്കുറിപ്പുകൾ നാസി ഭരണകൂട ഭീകരതയുടെ നേർചിത്രമായി മാറി. 1944ൽ ജർമൻ പട്ടാളത്തിന്‍റെ കീഴിൽ അകപ്പെടുന്നതുവരെ ആൻ ഡയറിയെഴുത്ത് തുടർന്നു. പട്ടാളത്തിന്‍റെ ക്രൂരമായ പീഡനങ്ങൾ കാരണം 15ാം വയസ്സിൽ ആൻ മരണത്തിന് കീഴടങ്ങി. 1947ലാണ് 'ഡയറി ഓഫ് എ യങ് ഗേൾ' എന്ന പേരിൽ ആൻഫ്രാങ്കിന്‍റെ കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഈ പുസ്തകം നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റുകയും ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പുസ്തകവുമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.