Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'ഇന്ത്യക്കാരനായ...

'ഇന്ത്യക്കാരനായ പുരുഷനൊപ്പം ഒറ്റക്കായാൽ പൊലീസിനെ വിളിക്കണം, ബ്രിട്ടിഷുകാരനെങ്കിൽ പേടിക്കേണ്ട'; ഗൂഗിൾ എ.ഐയുടെ മറുപടി വിവാദത്തിൽ

text_fields
bookmark_border
ഇന്ത്യക്കാരനായ പുരുഷനൊപ്പം ഒറ്റക്കായാൽ പൊലീസിനെ വിളിക്കണം, ബ്രിട്ടിഷുകാരനെങ്കിൽ പേടിക്കേണ്ട; ഗൂഗിൾ എ.ഐയുടെ മറുപടി വിവാദത്തിൽ
cancel

വ്യക്തികളുടെ ദേശീയത അടിസ്ഥാനമാക്കി സുരക്ഷയെക്കുറിച്ച് വ്യത്യസ്തമായ മറുപടികൾ നൽകിയതോടെ ഗൂഗിളിന്റെ എ.ഐ സംവിധാനം വലിയ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. സാങ്കേതിക ലോകത്ത് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ വിഷയം നിർമിത ബുദ്ധിയിലെ പക്ഷഭേദത്തെയും മുൻവിധികളെയും കുറിച്ചുള്ള ഗൗരവമായ ആശങ്കകളാണ് ഉയർത്തിക്കാട്ടുന്നത്. ഉപയോക്താക്കൾ നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി പെട്ടെന്ന് മറുപടികൾ നൽകാൻ രൂപകൽപ്പന ചെയ്തിട്ടുള്ള 'ഗൂഗിൾ എ.ഐ ഓവർവ്യൂ' സംവിധാനമാണ് ഇത്തരത്തിലുള്ള വിചിത്രമായ പ്രതികരണങ്ങളിലൂടെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.

ജർമ്മൻ ബ്രോഡ്കാസ്റ്ററായ ഡോഷ് വെല്ലെ നടത്തിയ നിരീക്ഷണങ്ങളും റെഡിറ്റ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കൾ പങ്കുവെച്ച സ്ക്രീൻഷോട്ടുകളുമാണ് ഈ വിവാദത്തിന് ആധാരം. ഒരാൾ ഒറ്റക്കായിരിക്കുമ്പോൾ കൂടെയുള്ള വ്യക്തി ഏത് രാജ്യക്കാരനാണെന്നതിന്റെ അടിസ്ഥാനത്തിൽ എ.ഐയുടെ മറുപടികൾ പൂർണമായും മാറിമറിയുന്നതായി കണ്ടെത്തി.

ഉദാഹരണത്തിന്, ഒപ്പമുള്ളത് ഒരു ഇന്ത്യൻ, കൊളംബിയൻ അല്ലെങ്കിൽ സൗത്ത് ആഫ്രിക്കൻ പൗരനാണെങ്കിൽ, നിങ്ങൾക്ക് സുരക്ഷിതത്വം തോന്നുന്നുണ്ടോ എന്ന് ചോദിക്കുകയും അടിയന്തിര സേവനങ്ങളെ ബന്ധപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്യും. എന്നാൽ ബ്രിട്ടീഷ് അല്ലെങ്കിൽ ജർമ്മൻ പൗരന്മാരുടെ കാര്യത്തിലാണ് ഈ ചോദ്യമെങ്കിൽ സാഹചര്യം തികച്ചും സുരക്ഷിതവും സാധാരണവുമാണെന്ന മട്ടിലാണ് എ.ഐ മറുപടി നൽകുന്നത്.

ഈ സംഭവവികാസങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന വർഗ്ഗീയവും ദേശീയവുമായ മുൻവിധികളെയും സ്റ്റീരിയോടൈപ്പുകളെയും എ.ഐ മോഡലുകൾ അതേപടി അനുകരിക്കുന്നു എന്നതിന്റെ തെളിവായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പൊതുവെ ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് എഐ പരിശീലനം നേടുന്നത്. അതിനാൽ തന്നെ സമൂഹത്തിൽ കാലങ്ങളായി വേരോടിയിട്ടുള്ള തെറ്റായ ധാരണകളും മുൻവിധികളും ഡിജിറ്റൽ ലോകത്തേക്ക് പകർത്തപ്പെടുന്നതിന്റെ ഉദാഹരണമാണിത്. ഇത്തരത്തിലുള്ള വിവേചനപരമായ മറുപടികൾ ഓൺലൈനിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്.

ഉപയോക്താക്കളുടെ ഭാഗത്തുനിന്നും വ്യാപകമായ വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് ഗൂഗിൾ ഈ വീഴ്ച ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. എ.ഐ നൽകിയ ഇത്തരം മറുപടികൾ കമ്പനിയുടെ നിലവാരത്തിന് നിരക്കുന്നതല്ലെന്നും സാങ്കേതിക സംവിധാനത്തിലെ ഈ തകരാറുകൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. സാങ്കേതികവിദ്യ കൂടുതൽ ജനകീയമാകുമ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതിന്റെയും കൃത്യത ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceDiscriminationAlgorithmTech glitchGoogle AI
News Summary - Google AI's response sparks controversy
Next Story