വ്യാജവാർത്തകൾ ഇനി എളുപ്പത്തിൽ കണ്ടുപിടിക്കാം; വരുന്നു പുതിയൊരു 'എ.ഐ' സാങ്കേതികവിദ്യ!
text_fieldsഗ്വാളിയോർ: ഇന്ത്യൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളെ അതികൃത്യതയോടെ കണ്ടെത്താൻ പുതിയൊരു എ.ഐ സംവിധാനം വികസിപ്പിച്ചെടുത്ത് ഗ്വാളിയോറിലെ എബിവി-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഗവേഷകർ. ടെക്സ്റ്റ് വിശകലനം, ചിത്രങ്ങൾ തിരിച്ചറിയാനുള്ള കഴിവ്, ഫസി ലോജിക് എന്നിവ സംയോജിപ്പിച്ചാണ് 'F2IND-IT!' (Fuzzy Fake Indian News Detection using images and text) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം പ്രവർത്തിക്കുന്നത്.
രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗവും സോഷ്യൽ മീഡിയയുടെ സ്വാധീനവും വർധിച്ചതോടെ വ്യാജവാർത്തകളുടെ വ്യാപനം വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2022 മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ 1,575 വ്യാജവാർത്താ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022-ൽ 338 കേസുകൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് 2024-ൽ അത് 583 ആയി കുതിച്ചുയർന്നു. ഐ.എസ്.ബി സൈബർപീസ് എന്നിവർ 2024-ൽ നടത്തിയ പഠനത്തിൽ, വ്യാജവാർത്തകളിൽ 46 ശതമാനവും രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണെന്നും, 77 ശതമാനത്തിലധികവും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പ്രചരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഡൽഹിയിലെ പുതിയ തലമുറയിൽ ഉപയോക്താക്കൾക്കിടയിൽ നടത്തിയ മറ്റൊരു സർവേയിൽ, 91 ശതമാനം പേരും വ്യാജവാർത്തകൾ തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നവരാണ്.
ഈ ഭീഷണി നേരിടുന്നതിനാണ് ഗവേഷകർ ഒരു മൾട്ടിമോഡൽ എ.ഐ മാതൃക രൂപകൽപ്പന ചെയ്തത്. വാർത്താ ലേഖനങ്ങളിലെ ഉള്ളടക്കവും അവയോടൊപ്പം നൽകുന്ന ചിത്രങ്ങളും ഒരേസമയം വിശകലനം ചെയ്യാനാണ് ഈ മാതൃക ഉപയോഗിക്കുന്നത്. പാഠഭാഗത്തിന്റെ അർത്ഥം മനസ്സിലാക്കാൻ 'ഡിസ്റ്റിൽബെർട്ട്' എന്ന ലാംഗ്വേജ് പ്രോസസ്സിങ് മോഡലും, ചിത്രങ്ങളിലെ സവിശേഷതകൾ തിരിച്ചറിയാൻ 'റെസ്‌നെറ്റ്-50' എന്ന ഡീപ് ലേണിങ് ഇമേജ് റെക്കഗ്നിഷൻ സംവിധാനവുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. തുടർന്ന് ഇവയെ 'അറ്റൻഷൻ മെക്കാനിസം' ഉപയോഗിച്ച് സംയോജിപ്പിക്കുകയും, ഒടുവിൽ അഡാപ്റ്റീവ് ന്യൂറോ-ഫസി ഇൻഫറൻസ് സിസ്റ്റം വഴി ഒരു വാർത്ത വ്യാജമാണോ അതോ യഥാർത്ഥമാണോ എന്ന് നിർണ്ണയിക്കുകയും ചെയ്യുന്നു.
56,000-ത്തിലധികം വാർത്താ ലേഖനങ്ങൾ അടങ്ങിയ 'ഇന്ത്യൻ ഫേക്ക് ന്യൂസ് ഡാറ്റാസെറ്റ്'ഉപയോഗിച്ചാണ് ഈ മാതൃക പരിശീലിപ്പിച്ചത്. രാഷ്ട്രീയ വാർത്തകൾ, തെരഞ്ഞെടുപ്പ് വിവരങ്ങൾ, കോവിഡ്-19, അക്രമസംഭവങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പരീക്ഷണത്തിൽ 98 ശതമാനത്തോളം കൃത്യതയോടെ വാർത്തകളെ വേർതിരിച്ചെടുക്കാൻ ഈ സംവിധാനത്തിന് സാധിച്ചു. ഭാവിയിൽ മനുഷ്യർ തയ്യാറാക്കുന്ന ഫസി നിയമങ്ങളെ ആശ്രയിക്കാതെ, പരിശീലന സമയത്ത് സ്വയം വിവരങ്ങൾ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്താൻ കഴിയുന്ന ഡാറ്റാ-ഡ്രിവൻ സംവിധാനങ്ങളിലേക്ക് ഈ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

