'ന്യൂസ് ഫീഡിൽ വാർത്തകൾ പൂർണ്ണമായും നിരോധിച്ചു'; ആസ്ട്രേലിയൻ സർക്കാരിനെ വെല്ലുവിളിച്ച് ഫേസ്ബുക്ക് ചെയ്തത്
text_fieldsഅമേരിക്കൻ ടെക് ഭീമൻമാരായ ഫേസ്ബുക്കും ഗൂഗ്ളും ആസ്ട്രേലിയൻ സർക്കാരുമായുള്ള മല്ല യുദ്ധം തുടരുകയാണ്. രാജ്യത്തുള്ള വാർത്താ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾക്ക് പണം നൽകാൻ ചട്ടംകെട്ടി സർക്കാർ പുതിയ നിയമ നിർമാണത്തിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ ഇരു കമ്പനികളും വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണ്. അതിെൻറ ഭാഗമായി ഫേസ്ബുക്ക് തങ്ങളുടെ ആദ്യ പ്രതിരോധ നടപടിയും സ്വകരിച്ചു. ആസ്ട്രേലിയയിൽ മാത്രമായി അവരുടെ പ്ലാറ്റ്ഫോമിൽ നിന്ന് തന്നെ ദേശീയ, അന്താരാഷ്ട്ര വാർത്താ ഉള്ളടക്കങ്ങൾക്ക് ഫേസ്ബുക്ക് നിരോധനം ഏർപ്പെടുത്തി.
ന്യൂസ് ഫീഡുകളിലുള്ള വാർത്തകൾ വായിക്കുന്നതിൽ നിന്നും ലിങ്കുകൾ സ്വന്തം വാളിലും കമൻറ് ബോക്സിലും പങ്കുവെക്കുന്നതിൽ നിന്നും ആസ്ട്രേലിയയിലെ യൂസർമാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. വാർത്താ ലിങ്കുകൾ പോസ്റ്റ് ചെയ്യുന്നവർക്ക് ബ്ലാങ്ക് പേജുകൾ മാത്രമാണ് കാണാൻ സാധിക്കുന്നത്. ബുധനാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫേസ്ബുക്ക് പുതിയ നീക്കം പ്രഖ്യാപിച്ചത്.
തങ്ങളുടെ പരസ്യ വ്യവസായത്തെ നശിപ്പിച്ചതിന് ടെക് ഭീമൻമാരായ ഫേസ്ബുക്കിനെയും ഗൂഗ്ളിനെയും ആസ്ട്രേലിയയിലെ വാർത്ത പ്രസാധകർ കുറ്റപ്പെടുത്തിയിരുന്നു. അതിെൻറ ഭാഗമായി ചില നിബന്ധനകളും അവർ മുന്നോട്ടുവെക്കുകയുണ്ടായി. എന്നാൽ, ഫേസ്ബുക്കിെൻറ പുതിയ പ്രഖ്യാപനം വാർത്താ പ്രസാധകരുടെ ആവശ്യങ്ങളോടുള്ള വൻകിട ടെക് ഭീമൻമാരുടെ പ്രതികരണത്തിലെ വ്യതിചലനത്തെയാണ് സൂചിപ്പിക്കുന്നത്.
ഫേസ്ബുക്കിെൻറ 'വാർത്താ ഉള്ളടക്ക നിരോധനം' ആസ്ട്രേലിയയെ മറ്റൊരു രീതിയിൽ നന്നായി ബാധിച്ചു. കോവിഡ് മഹാമാരി, ചുഴലിക്കാറ്റുകൾ, കാട്ടുതീ പോലുള്ള ദുരന്തങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന അടിയന്തര സേവനങ്ങളുടെ ഫേസ്ബുക്ക് പേജുകളുടെ പ്രവർത്തനം നിലച്ചു. നിരവധി അടിയന്തര സാഹചര്യങ്ങൾക്കിടയിലും ആരോഗ്യ വകുപ്പിെൻറയും ഫയർ ഫോഴ്സിെൻറയും കാലാവസ്ഥാ സേവനങ്ങളുടെയും പേജുകളും പ്രതിസന്ധി നേരിട്ടു.
ഫേസ്ബുക്കിെൻറ ഞെട്ടിക്കുന്ന നീക്കത്തിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രതികരണവുമായി എത്തി. 'ഫേസ്ബുക്കിെൻറ പ്രവർത്തി അങ്ങേയറ്റം നിരാശാജനകമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം അവർക്ക് അഹങ്കാരമാണെന്നും' കൂട്ടിച്ചേർത്തു. രാജ്യത്തെ വാർത്താ മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഫേസ്ബുക്കിെൻറ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.