ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ സൈബർ തട്ടിപ്പ്; സർക്കാർ മുന്നറിയിപ്പിനു പിന്നാലെ പരസ്യങ്ങൾ നീക്കം ചെയ്ത് മെറ്റ
text_fieldsഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അശ്ലീല ഉള്ളടക്കത്തിന്‍റെ മറവിൽ ബാങ്കിങ് വിവരങ്ങൾ ചോർത്താൻ ശ്രമിച്ച തട്ടിപ്പ് പരസ്യങ്ങൾ മെറ്റ നീക്കം ചെയ്തു. ലക്ഷ്വറി പരസ്യങ്ങൾക്കും മറ്റ് വ്യാജ ആപ്പുകൾക്കുമെതിരെ ഇന്ത്യൻ സർക്കാർ നൽകിയ മുന്നറിയിപ്പിനെത്തുടർന്നാണ് നടപടി.
നൈറ്റ് പ്ലേ, കൈസ് തുടങ്ങിയ പേരുകളിൽ പ്രവർത്തിച്ച പരസ്യങ്ങളാണ് വ്യാജ വെബ്‌സൈറ്റുകളിലേക്ക് ഉപയോക്താക്കളെ നയിച്ചിരുന്നത്. അശ്ലീല വീഡിയോകളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളെ ആകൃഷ്ടരാക്കുകയും, ഔദ്യോഗിക പ്ലേ സ്റ്റോറുകൾക്ക് പുറത്തുനിന്ന് മൊവെക്സാ.എപികെ എന്ന ഫയൽ ഡൗൺലോഡ് ചെയ്യിപ്പിക്കുകയുമായിരുന്നു ഇവരുടെ രീതി.
ഇത്തരം മാൽവെയർ ആപ്പുകൾ ഫോണിലെ വിവരങ്ങൾ രഹസ്യമായി ചോർത്തുകയും, ഒടിപി, ബാങ്ക് പിൻ നമ്പറുകൾ എന്നിവ കൈക്കലാക്കി ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുമെന്ന് ഇന്ത്യൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
2025-ൽ മാത്രം ഇന്ത്യയിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് ഏകദേശം 2.4 ബില്യൺ ഡോളറാണ്. ഡിജിറ്റൽ പേയ്മെന്റുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം തട്ടിപ്പുകൾ വൻ ഭീഷണിയാകുന്നുണ്ട്. ഗൂഗിളിന്റെ ഫയർബേസ് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്ത് പ്രധാന ബാങ്കുകളെ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ ഗൂഗിളിനും ഇതിനുമുമ്പ് സർക്കാർ കർശന നിർദ്ദേശം നൽകിയിരുന്നു.
മുതിർന്നവരുടെ നഗ്നതയും ലൈംഗിക ഉള്ളടക്കങ്ങളും നിരോധിക്കുന്നതാണ് മെറ്റയുടെ പരസ്യ നയം. കൂടാതെ ഉപയോക്താക്കളെ വഞ്ചിക്കുന്ന തട്ടിപ്പ് പരസ്യങ്ങളെ കർശനമായി നേരിടുമെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത്തരം വ്യാജ പരസ്യങ്ങൾ തടയുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

