ഗൂഗ്ളിന് 89 കോടി യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂനിയൻ
text_fieldsബ്രസ്സൽസ്: ഡിജിറ്റൽ വിപണിയിലെ മത്സരനിയമങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗ്ളിന് 89 കോടി യൂറോ (ഏകദേശം 100 കോടി ഡോളർ) പിഴ ചുമത്തി യൂറോപ്യൻ യൂനിയൻ. ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് നിലവിൽവന്നശേഷം ഈ നിയമപ്രകാരം ഗൂഗ്ളിനെതിരെ ചുമത്തുന്ന ആദ്യത്തെ വലിയ സാമ്പത്തിക ശിക്ഷയാണിത്.
യൂറോപ്യൻ കമീഷന്റെ അന്വേഷണത്തിൽ രണ്ട് പ്രധാന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഗൂഗ്ൾ സെർച്ച് ഫലങ്ങളിൽ സ്വന്തം സേവനങ്ങളായ ഷോപ്പിങ്, ഹോട്ടൽ, വിമാനയാത്ര തുടങ്ങിയ സേവനങ്ങൾക്ക് എതിരാളികളേക്കാൾ മുൻഗണന നൽകിയെന്നാണ് ആദ്യ ആരോപണം. ഇതിനായി 46 കോടി യൂറോ പിഴ ചുമത്തി. രണ്ടാമത്തേത്, ഗൂഗ്ൾ പ്ലേ സ്റ്റോറിലെ ആപ്പ് ഡെവലപ്പർമാർക്ക് ഉപയോക്താക്കളെ പ്ലേ സ്റ്റോറിന് പുറത്തുള്ള കുറഞ്ഞ നിരക്കിലുള്ള ഓഫറുകളിലേക്കോ മറ്റ് പേയ്മെന്റ് മാർഗങ്ങളിലേക്കോ നയിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയെന്നതാണ്. ഈ ലംഘനത്തിന് 43 കോടി യൂറോ പിഴയാണ് വിധിച്ചത്.
ഡിജിറ്റൽ വിപണിയിൽ വൻ സാങ്കേതിക കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കാനും ചെറുകിട കമ്പനികൾക്ക് തുല്യ മത്സരാവസരം ഉറപ്പാക്കാനുമാണ് ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് നടപ്പിലാക്കിയതെന്ന് യൂറോപ്യൻ കമീഷൻ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പും നീതിയുക്തമായ മത്സരവുമാണ് നിയമത്തിന്റെ ലക്ഷ്യമെന്നും കമീഷൻ അറിയിച്ചു.
അതേസമയം, യൂറോപ്യൻ യൂനിയന്റെ തീരുമാനം ഗൂഗ്ൾ ശക്തമായി വിമർശിച്ചു. കമീഷൻ നിർദേശിക്കുന്ന മാറ്റങ്ങൾ നടപ്പാക്കിയാൽ ഉൽപന്നങ്ങളുടെ ഗുണനിലവാരവും ഉപയോക്തൃ അനുഭവവും പ്രതികൂലമായി ബാധിക്കുമെന്ന് കമ്പനി പ്രതികരിച്ചു. നിയമാനുസൃതമായ മാറ്റങ്ങൾക്കായി യൂറോപ്യൻ കമീഷനുമായി സൃഷ്ടിപരമായ ചർച്ചകൾ തുടരുകയാണെന്നും ഗൂഗ്ൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

