ഓപ്പൺ എ.ഐ തന്റെ ആശയം; ചാരിറ്റി സ്ഥാപനത്തെ സാം ആൾട്ട്മാൻ കൊള്ളയടിക്കുന്നെന്ന് ഇലോൺ മസ്ക്
text_fieldsകാലിഫോർണിയ: ഓപ്പൺ എ.ഐ എന്നത് തന്റെ ആശയമാണെന്നും ചാരിറ്റി എന്ന രീതിയിൽ തുടങ്ങിയ ഓപ്പൺ എ.ഐ കൊള്ളലാഭം കൊയ്യാനായി സാം ആൾട്ട്മാൻ അടക്കമുള്ളവർ ഉപയോഗിക്കുകയാണെന്നും സ്‍പേസ് എക്സ് സ്ഥാപകൻകൂടിയായ ഇലോൺ മസ്ക്. ഓപ്പൺ എ.ഐയുടെ അവകാശവുമായി ബന്ധപ്പെട്ട് കോടതിയിൽ നടന്ന വിചാരണയിലാണ് ഇലോൺ മസ്ക് തന്റെ വാദം വ്യക്തമാക്കിയത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ലംഘിക്കുവെന്നാരോപിച്ച് ഒരു കേസും ചാറ്റ് ജി.പി.ടി നിർമാതാവിനെതിരെ മസ്ക് ഫയൽ ചെയ്തു. ഓപ്പൺ എ.ഐയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ സാം ആൾട്ട്മാൻ, പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാൻ എന്നിവർക്കെതിരെയാണ് ഇലോൺ മസ്ക് കേസ് ഫയൽ ചെയ്തത്. ആളുകൾക്ക് സൗജന്യമായി ഉപയോഗിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ വേണ്ടിയാണ് താൻ ഓപ്പൺ എ.ഐ എന്ന ആശയം കൊണ്ടുവന്നതെന്നാണ് ഇലോൺ മസ്കിന്റെ വാദം. എന്നാൽ ഈ ലക്ഷ്യം മറന്ന് ലാഭം കൊയ്യാൻവേണ്ടിയുള്ള ഒരു ഉപകരണമായി ഓപ്പൺ എ.ഐയെ സാം ആൾട്ട്മാൻ അടക്കമുള്ളവർ മാറ്റുകയാണെന്നും മസ്ക് കോടതിയെ അറിയിക്കുകയായിരുന്നു.
‘ഒരു ചാരിറ്റി സ്ഥാപനത്തെ കൊള്ളയടിക്കുന്നത് നമ്മൾ നോക്കിനിന്നാൽ അമേരിക്കയിലെ എല്ലാ ചാരിറ്റി പ്രവർത്തനങ്ങളെയും അത് ബാധിക്കും. അതാണ് എന്റെ ആശങ്ക. ആ ആശയം, പേര് എല്ലാം എന്റേതാണ്. അതിലെ പ്രധാന ആളുകളെ റിക്രൂട്ട് ചെയ്തത് ഞാൻ തന്നെയാണ്. എനിക്കറിയാവുന്നതെല്ലാം അവരെ പഠിപ്പിച്ചു. പ്രാരംഭ ധനസഹായവും നൽകി. ഒരു വ്യക്തിക്കും ലാഭമുണ്ടാവാത്ത തരത്തിൽ ഒരു ചാരിറ്റിക്ക് വേണ്ടി പ്രത്യേകം ഉദ്ദേശിച്ചുതന്നെയാണ് അത് തുടങ്ങിയത്. വേണമെങ്കിൽ ലാഭത്തിനുവേണ്ടി എനിക്കത് തുടങ്ങാമായിരുന്നു. എന്നാൽ ഞാൻ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു’ ഇലോൺ മസ്ക് പറഞ്ഞു. കേസിൽ വാദം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

