പകരത്തിനു പകരം; ട്വിറ്ററിനെതിരെ മസ്ക് കോടതിയിൽ
text_fieldsവാഷിങ്ടൺ: 4400 കോടി ഡോളറിന് വാങ്ങാനുള്ള കരാറിൽനിന്ന് പിന്മാറിയത് കോടതിയിൽ ചോദ്യം ചെയ്ത ട്വിറ്ററിനെതിരെ തിരിച്ചും കേസ് നൽകി ഇലോൺ മസ്ക്. മസ്കിന് കച്ചവടമൊഴിയാൻ നിയമം അനുവദിക്കുമോ എന്ന് തീരുമാനിക്കുന്ന വിചാരണ ഒക്ടോബർ 17ന് തുടങ്ങുമെന്ന് ഡിലാവർ കോടതി അറിയിച്ച് മണിക്കൂറുകൾക്കകമാണ് മസ്ക് കേസ് നൽകിയത്.
അപ്രതീക്ഷിതമായി കരാറിൽനിന്ന് പിൻവാങ്ങിയതോടെ ട്വിറ്റർ ഓഹരികൾ കൂപ്പുകുത്തിയത് ഓഹരി ഉടമകൾക്ക് കനത്ത നഷ്ടം വരുത്തിയിരുന്നു. ഈ നഷ്ടം നികത്തുകയോ 4400 കോടി ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കുകയോ വേണമെന്നാണ് ആവശ്യം. ട്വിറ്ററിന്റെ 55,000 ഓഹരികൾ സ്വന്തമായുള്ള ലൂയിജി ക്രിസ്പോ ആണ് മസ്കിന്റെ പിന്മാറ്റത്തിനെതിരെ കേസ് നൽകിയിരുന്നത്.
ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്ക് ജൂലൈ എട്ടിനാണ് ട്വിറ്റർ വാങ്ങാനുള്ള കരാറിൽനിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത്. വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ, ഓഹരിക്ക് 54.20 ഡോളർ പ്രകാരം ഇടപാട് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കമ്പനി കോടതിയിലെത്തി. മസ്കിന്റെ പിന്മാറ്റത്തോടെ ട്വിറ്റർ ഓഹരി വില 41.61 ഡോളറായി ഇടിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.