ഡോക്ടർ ആസ്ട്രേലിയയിൽ, രോഗി ഇന്ത്യയിലും; മഹാമന്ത്രാസനം
text_fieldsഇതൊരു ശാസ്ത്രകഥയല്ല; 2026 മേയ് മാസത്തിൽ ശരിക്കും നടന്നൊരു സംഭവമാണ്. ഒരു ബാരിയാട്രിക് ശസ്ത്രക്രിയയാണ് (വണ്ണം കുറക്കാനുള്ള ശസ്ത്രക്രിയ) സംഭവം. എവിടെയാണ് നടന്നതെന്ന് ചോദിച്ചാൽ കുഴഞ്ഞുപോകും. കാരണം, ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറും രോഗിയും രണ്ട് ഭൂഖണ്ഡങ്ങളിലായിട്ടായിരുന്നു ശസ്ത്രക്രിയ നടക്കുമ്പോൾ. റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന ആ ശസ്ത്രക്രിയ വിജയിക്കുകയും ചെയ്തു.
ആസ്ട്രേലിയയിലെ പെർത്തും ഇന്ത്യയിലെ ഇന്ദോറും തമ്മിൽ കുറഞ്ഞത് പതിനായിരം കിലോമീറ്റർ ദൂരമുണ്ട്. പെർത്തിലാണ് ബാരിയാട്രിക് സർജനായ ഡോ. മോഹിത് ഭണ്ഡാരി. അവിടെയിരുന്ന് മധ്യപ്രദേശിലെ ഇന്ദോറിലുള്ള രോഗിയിൽ അദ്ദേഹം വിജയകരമായി ‘ഗാസ്ട്രോജെജുനോസ്റ്റമി’ എന്ന സങ്കീർണ ശസ്ത്രക്രിയ നടപ്പാക്കി. വയറിനെയും ചെറുകുടലിലെ ജെജുനം ഭാഗത്തെയും ബന്ധിപ്പിക്കുന്ന ശസ്ത്രക്രിയയാണിത്. അത്യന്തം കൃത്യത ആവശ്യമായ ഈ ശസ്ത്രക്രിയ വെറും മൂന്ന് മിനിറ്റിനുള്ളിൽ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. റോയൽ ഓസ്ട്രേലിയൻ കോളജ് ഓഫ് സർജൻസിന്റെ (RACS) 2026 ശാസ്ത്രീയ സമ്മേളനത്തിനിടെയാണ് ഈ തത്സമയ ടെലി-സർജറി പ്രദർശിപ്പിച്ചത്.
രണ്ട് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു ഡോ. ഭണ്ഡാരിയുടെ പ്രകടനം: ഒന്ന്, മന്ത്രാസന ടെലിസർജൻ കൺസോൾ; രണ്ട്, എസ്.എസ്.ഐ മന്ത്ര എന്ന റോബോട്ടിക് സംവിധാനം. ഇവ രണ്ടും പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചതാണ്. മന്ത്രാസന ടെലികൺസോൾ പെർത്തിലാണ് സ്ഥാപിച്ചത്. ഇവിടെ ഇരുന്ന് ഡോക്ടർക്ക് രോഗിയെ കാണാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും കഴിയും. നിർദേശങ്ങൾക്കനുസൃതമായി എസ്.എസ്.ഐ മന്ത്ര എന്ന റോബോട്ടിക് സംവിധാനം ഇന്ദോറിലെ ഓപറേഷൻ തിയറ്ററിൽ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും.
ശസ്ത്രക്രിയക്കിടെ ഡേറ്റയും വീഡിയോ സിഗ്നലുകളും കൈമാറുന്നതിൽ ഉണ്ടായ താമസം 150 മില്ലിസെക്കൻഡിൽ താഴെ മാത്രമായിരുന്നു. ദൂരപരിധികൾ മറികടന്ന് ഭാവിയിൽ ലോകത്തിന്റെ ഏതുഭാഗത്തും വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഇത്തരം സാങ്കേതിക വിദ്യകൾ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മെഡിക്കൽ സാങ്കേതിക വിദ്യ ആഗോള തലത്തിൽ ശ്രദ്ധ നേടുന്ന സംഭവമായും ഇത് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

