
10 ബിറ്റ്കോയിന് 100 കോടി ചൈനക്കാരുടെ ഡാറ്റ തരാമെന്ന് ഹാക്കർ; 'ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ച'
text_fields100 കോടി ചൈനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഒരു ഹാക്കർ രംഗത്ത്. ഷാങ്ഹായ് പൊലീസിന്റെ ഡാറ്റാ ബേസ് ഹാക്ക് ചെയ്താണ് അത്രയും പേരുടെ വിവരങ്ങൾ കൈക്കലാക്കിയതെന്നാണ് ഹാക്കർ പറയുന്നത്. റിപ്പോർട്ട് ശരിയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചയാണ് ചൈനയിൽ നടന്നിരിക്കുന്നത്. ലീക്കായ ഡാറ്റയിൽ വ്യക്തികളുടെ പേരുകൾ, വിലാസങ്ങൾ, ജന്മസ്ഥലം, നാഷണൽ ഐഡികൾ, ഫോൺ നമ്പറുകൾ, ക്രിമിനൽ കേസ് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്.
പേരുവെളിപ്പെടുത്താത്ത ഹാക്കർ ചൈനഡാൻ (ChinaDan) എന്ന പേരിലാണ് ഹാക്കർ ഫോറത്തിൽ അവകാശവാദവുമായി എത്തിയത്. "2022-ൽ, ഷാങ്ഹായ് നാഷണൽ പോലീസ് (SHGA) ഡാറ്റാബേസ് ചോർന്നിരുന്നു. ഈ ഡാറ്റാബേസിൽ നിരവധി ടിബി ഡാറ്റയും ബില്യൺ കണക്കിന് ചൈനീസ് പൗരന്മാരുടെ വിവരങ്ങളും അടങ്ങിയിരിക്കുന്നു," - ഹാക്കർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
അതേസമയം, മോഷ്ടിച്ച 23 ടെറാബൈറ്റ് വരുന്ന ഡാറ്റ വിൽക്കാനും ഹാക്കർ തയ്യാറായിട്ടുണ്ട്. 10 ബിറ്റ്കോയിനുകൾ നൽകുന്നവർക്ക് 100 കോടി ചൈനക്കാരുടെ വിവരങ്ങൾ സ്വന്തമാക്കാം. 10 ബിറ്റ്കോയിനുകൾക്ക് ഇപ്പോൾ 1.58 കോടി രൂപയോളമാകും.
വിഷയത്തിൽ ഷാങ്ഹായ് സർക്കാരും പോലീസ് വകുപ്പും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ചൈനയിലെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളായ വൈബോയിലും വീചാറ്റിലും ആളുകൾ ഞെട്ടൽ രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. ചൈനീസ് ട്വിറ്റർ എന്നറിയപ്പെടുന്ന വൈബോയിൽ ''ഡാറ്റാ ലീക്'' എന്ന ഹാഷ്ടാഗ് പ്രചരിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
