കേന്ദ്ര ഭരണകൂടത്തെ വിമർശിച്ചു: യൂട്യൂബ് ചാനൽ വിലക്കിയതിൽ കേന്ദ്രത്തിനും ഗൂഗ്ളിനും കോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ഓൺലൈൻ വാർത്ത പോർട്ടലായ '4 പി.എം. ന്യൂസി'ന്റെ യൂട്യൂബ് ചാനലിന് വിലക്കേർപ്പെടുത്തിയ നടപടിയിൽ കേന്ദ്ര സർക്കാറിനും ഗൂഗ്ളിനും നോട്ടീസയച്ച് ഡൽഹി ഹൈകോടതി. ഏകദേശം 84 ലക്ഷത്തോളം സബ്സ്ക്രൈബർമാരുള്ള ചാനലിനും അതിലെ 26 വിഡിയോകൾക്കുമാണ് കഴിഞ്ഞ മാർച്ചിൽ വിലക്ക് ഏർപ്പെടുത്തിയത്. ചാനലിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവാണ് കേന്ദ്ര ഐ.ടി-ഇലക്ട്രോണിക്സ് മന്ത്രാലയത്തോടും ഗൂഗ്ളിനോടും വിഷയത്തിൽ മറുപടി തേടിയത്. മതിയായ കാരണങ്ങളില്ലാതെയും സ്വാഭാവിക നീതി നിഷേധിച്ചുമാണ് ചാനൽ തടഞ്ഞതെന്ന് ഹർജിക്കാർ ആരോപിച്ചു.
നടപടിക്ക് മുമ്പ് തങ്ങൾക്ക് നോട്ടീസ് നൽകുകയോ വിശദീകരണത്തിന് അവസരം നൽകുകയോ ചെയ്തിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. വിലക്കുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടപ്പോൾ അവ 'രഹസ്യസ്വഭാവമുള്ളത്' എന്ന് പറഞ്ഞ് അധികൃതർ നിരസിച്ചതായും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ദേശീയ സുരക്ഷയും പൊതുസമാധാനവും ചൂണ്ടിക്കാട്ടിയാണ് മാർച്ച് 12ന് കേന്ദ്ര സർക്കാർ ചാനലിന് തടയിട്ടത്. എന്നാൽ, സർക്കാരിനെതിരായ നിശിത വിമർശനങ്ങളാണ് നടപടിക്ക് പിന്നിലെന്ന് എഡിറ്റർ സഞ്ജയ് ശർമ ആരോപിക്കുന്നു. ചാനലിന് നേരെ മുൻപും സമാനമായ രീതിയിൽ നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിന് കഴിഞ്ഞ വർഷവും ചാനൽ പൂട്ടിച്ചിരുന്നു. അന്ന് ആദായനികുതി വകുപ്പിനെയും ഇ.ഡിയെയും ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയെങ്കിലും, സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് ചാനൽ പുനഃസ്ഥാപിക്കാനായതെന്ന് സഞ്ജയ് ശർമ വ്യക്തമാക്കി.
ഇറാനിയൻ പ്രൊഫസർ അബ്ബാസുമായി നടത്തിയ അഭിമുഖത്തിലെ ചോദ്യങ്ങൾ കേന്ദ്രത്തെ പ്രകോപിപ്പിച്ചതായും ഇറാനോടുള്ള ഇന്ത്യൻ സർക്കാറിന്റെ നിലപാടുകളെ അഭിമുഖത്തിൽ ചോദ്യം ചെയ്തതും പ്രശ്നത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

