ഇനി പേപ്പർ വേണ്ട; പിഴക്കാതെ കണക്ക് കൂട്ടാം
text_fieldsപേപ്പറുകളിലും മറ്റും കണക്ക് കൂട്ടിയെഴുതുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെല്ലാം അനായാസം കണക്കുകൾ കൈകാര്യം ചെയ്യാവുന്ന സോഫ്റ്റ്വെയർ തയാറാക്കിയിരിക്കുകയാണ് കണ്ണൂർ സ്വദേശി ഷംസീറും സംഘവും. ഒരു ചായക്കാശിന് ഒരുപാട് സൗകര്യങ്ങളുള്ള സംവിധാനം ലഭിക്കുന്നു എന്നതാണ്ഈ സോഫ്റ്റ്വെയറിന്റെ പ്രത്യേകത..
രാത്രി 12ന് ശേഷം യു.എ.ഇയിലെ ഏതെങ്കിലുമൊരു ചെറുകിട, ഇടത്തരം സ്ഥാപനത്തിൽ പോയി നോക്കൂ. എഴുതിക്കൂട്ടിയിട്ട കുറിപ്പടികൾക്ക് നടുവിൽ തലപുകച്ച് ചിലർ ഇരിക്കുന്നത് കാണാം. കൈയിൽ ഒരു പേനയുമുണ്ടാകും. കീറിയെടുത്ത സിഗരറ്റ് പാക്കറ്റിന്‍റെ കവറിലും നോട്ട് പാഡുകളിലും കണക്കുകൾ പലതും കുറിച്ചിട്ടുണ്ടാവും. ആധുനിക സാങ്കേതിക വിദ്യ ഇത്രയേറെ പുരോഗമിച്ച കാലത്തും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ ദിവസ കണക്കുകൾ കൂട്ടുന്നത് ഇങ്ങനെയൊക്കെയാണ്. പാതിരാത്രിയിൽ മണിക്കൂറുകൾ നീണ്ട ജോലിയാണിത്. മാസാവസാനമായാൽ നേരം പുലരും വരെ നീളും. സമയവും ആരോഗ്യവും ഉറക്കവുമെല്ലാം നഷ്ടപ്പെടുത്തുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് കണ്ണൂർ തലശേരി കൂത്തുപറമ്പ് സ്വദേശി സി.എം. ഷംസീർ തന്‍റെ പുതിയ സോഫ്റ്റ്വെയറിലൂടെ. ടെക്പ്രൈാഫൈൽ (Tecprofile) എന്ന പേരിൽ ഷംസീറിന്‍റെ ടീം രൂപപ്പെടുത്തിയെടുത്ത ക്ലൗഡ് ബെയ്സ്ഡ് അക്കൗണ്ടിങ് സോഫ്റ്റ്വെയർ വഴി ഏതൊരാൾക്കും ലോകത്തിന്‍റെ ഏത് ഭാഗത്തിരുന്നും അനായാസം സ്വന്തം സ്ഥാപനത്തിലെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ കഴിയും. ചെറിയ പാർട്ട് ടൈം ജോലി ചെയ്യുന്നവർ മുതൽ വൻകിട സ്ഥാപനങ്ങളിലുള്ളവർക്ക് വരെ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന രൂപത്തിലാണ് സോഫ്റ്റ്വെയർ രൂപകൽപന ചെയ്തിരിക്കുന്നത്. പേപ്പറിൽ കണക്കെഴുതിവെക്കുന്നവർക്കും എക്സൽ ഷീറ്റിന്‍റെ ഫോർമുലയറിയാതെ കണ്ണ് തള്ളി നിൽക്കുന്നവർക്കുമെല്ലാം ഏറെ ഉപകാരപ്രദമാണ് ഷംസീറിന്‍റെ ഈ സോഫ്റ്റ്വെയർ. ഷംസീറിന് പുറമെ മലപ്പുറം സ്വദേശി മൻസൂർ, പാലക്കാട് സ്വദേശി മധു മേനോൻ എന്നിവരാണ് അണിയറയിൽ. അതുകൊണ്ടു തന്നെ, മലയാളികളുടെ സ്ഥാപനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിലാണ് സോഫ്റ്റ്വെയറിന്റെ രൂപകൽപന.
ഷംസീർ സി.എം
സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് പോലെ എവിടെയുരുന്നും അനായാസം ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ സൗകര്യം. സൗദിയിൽ നിൽക്കുന്ന ഒരാൾക്ക് അയാളുടെ യു.എ.ഇയിലെ സ്ഥാപനവുമായി ബന്ധപ്പെട്ട് കേരളത്തിലുള്ളയാൾക്ക് ഇൻവോയിസ് അയക്കണമെങ്കിൽ https://app.tecprofile.com എന്ന വെബ്സൈറ്റിൽ കയറി അനായാസം ചെയ്യാൻ കഴിയും. മറ്റ് സോഫ്റ്റുവെയറുകളെപോലെ വൻ നിരക്ക് ഈടാക്കുന്നില്ല എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ഒരു ചായ കുടിക്കുന്ന കാശ് മുടക്കിയാൽ സോഫ്റ്റ്വെയർ സബ്സ്ക്രൈബ് ചെയ്യാം. ദിവസം രണ്ട് ദിർഹം മാത്രമാണ് സബ്സ്ക്രിബ്ഷൻ നിരക്ക്. മാത്രമല്ല, നമ്മുടെ സ്ഥാപനത്തിന്‍റെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനും കഴിയും. ഏത് സമയത്തും സ്ഥാപനത്തിന്‍റെ കണക്കുകൾ കാണാനും എഡിറ്റ് ചെയ്യാനും അപ്ലോഡ് ചെയ്യാനുമെല്ലാം കഴിയും. ചെറിയ പാർട് ടൈം ജോലി ചെയ്യുന്നവർക്ക് അവരുടെ ജോലി അപ്പപ്പോൾ തന്നെ റെക്കോഡ് ചെയ്ത് വെക്കാനും സാധിക്കും
മൻസൂർ
മലയാളികളെ, ഇതിലേ
ക്ലൗഡ് ബെയ്സ്ഡ് അക്കൗണ്ടിങ് സോഫ്റ്റ്വെയറുകൾ മലയാളികളുടെ ഇടയിൽ അത്രയേറെ പ്രചാരത്തിലായിട്ടില്ല. അതുകൊണ്ട് തന്നെ, മലയാളികളിലേക്ക് കൂടുതൽ എത്തിക്കുക എന്നതും ഷംസീറിന്‍റെ ലക്ഷ്യമാണ്. യു.എ.ഇയിലെ മലയാളി സ്ഥാപനങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
സോഫ്റ്റ്വെയർ എങ്ങിനെ ഉപയോഗിക്കണമെന്നതിനെ കുറിച്ച് മലയാളത്തിലുള്ള പരിശീലനവും ലഭിക്കും.
നിലവിൽ ഇംഗ്ലീഷ് മാത്രമാണുള്ളതെങ്കിലും വൈകാതെ തന്നെ മലയാള പരിശീലനവും തുടങ്ങും. മലയാളത്തിൽ സംശയങ്ങൾ ചോദിക്കാം. മലയാളത്തിൽ തന്നെ മറുപടിയും ലഭിക്കും. ഡിസൈൻ ചെയ്തിരിക്കുന്നതും മലയാളികളാണ്.
അഞ്ച് വർഷം കൊണ്ട് ഒരു ദശലക്ഷം സബ്സ്ക്രൈബർമാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇയിൽ തുടക്കമിട്ട സോഫ്റ്റ്വെയറിന് ആദ്യ ഘട്ടത്തിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഭാവിയിൽ ഇത് മൊബൈലിൽ നിന്ന് ചെയ്യാനും കഴിയും. സ്ഥാപക ചെയർമാനായ ഷംസീറിന് പുറമെ സോഫ്റ്റ്വെയർ എൻജിനീറായ മധുവിന്‍റെയും ഡിജിറ്റൽ മാർക്കറ്റിങ്, ബിസിനസ് ഡവലപ്മെന്റ് ചുമതലയുള്ള മൻസൂറിന്‍റെയും മേൽനോട്ടത്തിലാണ് പ്രവർത്തനം.
മധു മേനോൻ
അക്കൗണ്ടന്‍റിൽനിന്ന് അക്കൗണ്ടിങ് സോഫ്റ്റ്വെയറിലേക്ക്
പ്രവാസി ബിസിനസുകാരനായ ഉപ്പയുടെ പണം ഉമ്മ എങ്ങിനെ മനോഹരമായി കൈകാര്യം ചെയ്യുന്നു എന്ന് കണ്ടുവളർന്നയാളാണ് സി.എം. ഷംസീർ. അതിനാൽതന്നെ, ബിസിനസ്-കാഷ് മാനേജ്മെന്റ് എങ്ങിനെ വേണമെന്ന് ചെറുപ്പത്തിൽ തന്നെ ഷംസീർ നേരിട്ടനുഭവിച്ചറിഞ്ഞിട്ടുണ്ട്. സാധാരണ മക്കൾ ഉപ്പയുടെ ബിസിനസിന് പിന്നാലെ പോകുന്നതാണ് പതിവ്. പക്ഷെ, സ്വന്തമായി പഠിച്ച് സ്മാർട് ബിസിനസുകാരനാകാനായിരുന്നു ഉപ്പയുടെ നിർദേശം. നാട്ടുംപുറത്തുകാരനായ ഷംസീർ പഠനത്തിനായി ബംഗളൂരുവിലേക്ക് ചേക്കേറിയപ്പോഴാണ് ബിസിനസിന്‍റെ പുതിയ തലങ്ങൾ നേരിൽ കണ്ടത്. കരിയറിൽ ഒരുപാട് കാര്യങ്ങൾ അറിയാനും മനസിലാക്കാനും കഴിഞ്ഞ കാലമായിരുന്നു ഇത്. ചാർട്ടേഡ് അക്കൗണ്ടന്‍റിന് കീഴിൽ പട്ടാളചിട്ടയോടെയുള്ള പരിശീലനം ജീവിത ശൈലി തന്നെ മാറ്റിമറിച്ചു. അവിടെ നിന്ന് അക്കൗണ്ടിങ്, ടാക്സ് ഓഡിറ്റ് എല്ലാം പഠിച്ചെടുത്തു. എം.ബി.എ പൂർത്തിയാക്കിയതും ബംഗളൂരവിൽ നിന്നായിരുന്നു.
അടുത്തഘട്ടം പ്രവാസമായിരുന്നു. ദുബൈ ലൈഫ് എൻജോയ് ചെയ്യുന്നതിനൊപ്പം ഓഡിറ്റിങ് ഫേം തുടങ്ങാനായിരുന്നു പ്ലാൻ. പക്ഷെ, അന്ന് ബജറ്റ് അത്ര അനുയോജ്യമല്ലാത്തതിനാൽ എം.എൻ.സി കമ്പനിയിൽ ഇന്‍റേണൽ ഓഡിറ്ററായി ജോലി തുടങ്ങി. ബിസിനസ് അനാലിസിസ്, ബിസിനസ് ഡവലപ്മെന്റ്, ഇന്‍റർനാഷനൽ ട്രേഡ് എന്നിവയോടായിരുന്നു കൂടുതൽ ഇഷ്ടം. ഇതുവഴി നിരവധി അക്കൗണ്ടിങ് സോഫ്റ്റ്വെയറുകൾ പരിചയപ്പടാൻ സാധിച്ചു.
സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പുതിയ സാധ്യതകൾ മനസിലാക്കിയതും ഈ കാലയളവിലാണ്. ക്ലയന്‍റിന്‍റെ പെയിൻ ഏരിയ മനസിലാക്കാനും സോഫ്റ്റുവെയറുകളുടെ പരിമിതികൾ അറിയാനും കഴിഞ്ഞു. പല സോഫ്റ്റ്വെയറും യൂസർ ഫ്രണ്ട്ലിയല്ലാ എന്നും അക്കൗണ്ടന്‍റിന് മാത്രം മനസിലാക്കാൻ കഴിയുന്നതാണെന്നും സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ല എന്നും മനസിലാക്കിയതോടെയാണ് ഷംസീർ പുതിയ സോഫ്റ്റ്വെയറിനെ കുറിച്ച് ചിന്തിച്ചത്. ചെലവ് കുറഞ്ഞ, ആർക്കും ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്വെയറായിരുന്നു ലക്ഷ്യം. സ്വന്തം പരിചയസമ്പത്ത് ഉപയോഗിച്ച് സോഫ്റ്റ്വെയറിന്റെ വഴിയെ സഞ്ചരിക്കാനായിരുന്നു തീരുമാനം. അങ്ങിനെയാണ് ടെക്പ്രൈാഫൈൽ പിറവിയെടുക്കുന്നത്. സാമൂഹിക സേവനത്തിന്‍റെ ഭാഗമായി വ്യക്തികളിൽ ചിട്ടയായ കാഷ് മാനേജ്മെന്റ് വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നു. ഷംസീറിന്‍റെ സോഫ്റ്റ്വെയറിലൂടെ ഓരോ വ്യക്തികൾക്കും അവരുടെ വരവ് ചിലവുകൾ കൃത്യമായി മാനേജ് ചെയ്യാനും അതിനനുസരിച്ച് ഭാവിപദ്ധതികൾ തയാറാക്കാനും കഴിയും. ഷംസീറിന്‍റെ നേതൃത്വത്തിൽ എജുക്കേഷൻ ആപ്പായ ലാമറ്റ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിൽ ഫ്രഞ്ച് ഭാഷ പഠിക്കാനുള്ള ‘മമ്മാസ് ടോണി’ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. shamsir_talks എന്ന ഇൻസ്റ്റ, ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകളിലൂടെ ലാമറ്റയെ കുറിച്ചും ടെക്പ്രൊഫൈലിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.