ചാറ്റിങിനിടയിൽ ഇനി ചീറ്റിങ് നടക്കില്ല; വാട്സ്ആപ്പിൽ സ്കാം അലേർട്ട് സംവിധാനവുമായി മെറ്റ
text_fieldsഉപയോക്താക്കളെ കബളിപ്പിച്ചുകൊണ്ടുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വാട്‌സ്ആപ്പ് പുതിയ സുരക്ഷാ സംവിധാനവുമായി എത്തുന്നു. സ്കാം അലേർട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഫീച്ചർ തട്ടിപ്പ് സന്ദേശങ്ങൾ തിരിച്ചറിഞ്ഞ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ എഐയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
ഈ സംവിധാനം ഉപയോക്താവിന്റെ ഫോണിൽ തന്നെ നേരിട്ടാണ് പ്രവർത്തിക്കുന്നത്. അതിനാൽ സന്ദേശങ്ങളുടെ ഉള്ളടക്കം വാട്‌സ്ആപ്പോ മെറ്റായോ മറ്റ് ഏജൻസികളോ ചോർത്തുന്നില്ല. ഉപയോക്താവിന്റെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് നിശ്ചയം. കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ആളുകളിൽ നിന്ന് വരുന്ന സന്ദേശങ്ങളുടെ ഘടനയും ഭാഷാശൈലിയും എഐ സംവിധാനം പരിശോധിക്കുന്നു. സംഭാഷണ രീതിയിൽ തട്ടിപ്പിന്റെ ലക്ഷണം കണ്ടാൽ ഉടൻ തന്നെ വാട്‌സ്ആപ്പ് ഉപയോക്താവിന് എഐ മുന്നറിയിപ്പ് നൽകും.
ഒരു സന്ദേശം തട്ടിപ്പാണെന്ന് വാട്‌സ്ആപ്പ് മുന്നറിയിപ്പ് നൽകിയാൽ ആ ചാറ്റ് ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ അല്ലെങ്കിൽ സുരക്ഷിതമെന്ന് കണ്ട് സംഭാഷണം തുടരാനോ ഉപയോക്താവിന് സാധിക്കും. അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന സന്ദേശങ്ങൾ എഐ മോഡൽ പരിശോധിക്കും.
ഇതിനായി മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പ് സന്ദേശങ്ങളിൽ നിന്നുള്ള പാറ്റേണുകളാണ് ഉപയോഗിക്കുന്നത്. സന്ദേശം തട്ടിപ്പാണെന്ന് സംശയം തോന്നിയാൽ ചാറ്റ് വിൻഡോയിൽ ഒരു മുന്നറിയിപ്പ് ബാനർ ദൃശ്യമാകും. എന്നാൽ ഈ മുന്നറിയിപ്പ് സന്ദേശം അയക്കുന്ന ആൾക്ക് കാണാൻ കഴിയില്ല.
ഈ ഫീച്ചർ എല്ലാ സന്ദേശങ്ങളും തടയുന്നില്ല മറിച്ച് ഒരു മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് ജാഗ്രത തുടരുക. ഒരിക്കൽ നിങ്ങൾ ഒരു നമ്പറിനെ വിശ്വസനീയമായത് എന്ന് രേഖപ്പെടുത്തിയാൽ പിന്നീട് ആ ചാറ്റിൽ മുന്നറിയിപ്പ് വരില്ല.
ഇന്റർനെറ്റ് വഴി നടത്തുന്ന ജോലി വാഗ്ദാനങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ, വ്യാജ പ്രൊഫൈലുകൾ എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് മെറ്റയുടെ പ്രതീക്ഷ. നിലവിൽ പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

