‘ലോകം ഞാൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നു’; തന്റെ രോഗത്തെ പരിഹസിക്കുന്നവർക്ക് ബ്രയാൻ ജോൺസന്റെ മറുപടി
text_fieldsആയുസ്സ് നീട്ടാനും വാർധക്യത്തെ തടയാനുമുള്ള നൂതന പരീക്ഷണങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ടെക് സംരംഭകനാണ് ബ്രയാൻ ജോൺസൺ. കോടിക്കണക്കിന് രൂപ ചിലവാക്കി നടത്തുന്ന ഈ ആരോഗ്യ സംരക്ഷണ രീതികൾക്കിടെ തനിക്ക് 'ഓട്ടോ ഇമ്മ്യൂൺ ഗാസ്ട്രൈറ്റിസ്' (AIG) എന്ന രോഗം ബാധിച്ചതായി ജോൺസൺ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. ഈ വാർത്തക്ക് ലഭിച്ച പ്രതികരണങ്ങളെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
തന്‍റെ രോഗത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നപ്പോൾ പിന്തുണക്കുന്നതിന് പകരം, തന്നെ പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നതെന്ന് ജോൺസൺ ചൂണ്ടിക്കാട്ടുന്നു. 'ലോകം ഞാൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നു' എന്ന തലക്കെട്ടോടെ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തന്നെ സംബന്ധിച്ച വാർത്ത പുറത്തുവന്നപ്പോൾ ലോകമെമ്പാടുമായി ഏകദേശം 1,900 വാർത്തകളാണ് പ്രസിദ്ധീകരിച്ചത്. ഇതിനോടുള്ള പ്രതികരണങ്ങൾ അമിതാവേശത്തോടെയുള്ളതാണെന്ന് ജോൺസൺ പറയുന്നു. മറ്റുള്ളവരുടെ പരാജയത്തിൽ ആനന്ദം കണ്ടെത്തുന്ന 'ഷാഡൻഫ്രൂഡ' എന്ന മനോഭാവം മാത്രമല്ല ഇതിന് പിന്നിലെന്ന് അദ്ദേഹം വാദിക്കുന്നു. മരണത്തെ ചോദ്യം ചെയ്യുന്ന താൻ രോഗബാധിതനായതിൽ പലരും സന്തോഷിക്കുകയാണെന്നും അവൻ അത് അർഹിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചരിത്രത്തിലും പുരാണങ്ങളിലും മരണത്തെ വെല്ലുവിളിക്കാൻ ശ്രമിച്ചവർക്ക് സംഭവിച്ച ദുരന്തങ്ങൾ ഉദാഹരണമായി ജോൺസൺ നിരത്തുന്നു. ഗിൽഗാമേഷ്, ഗ്രീക്ക് ചികിത്സകനായ അസ്ക്ലെപിയസ്, യേശു എന്നിവരുടെ കഥകൾ അദ്ദേഹം ഓർമിപ്പിച്ചു. മരിച്ചവരെ ഉയിർപ്പിക്കാൻ കഴിവുണ്ടായിരുന്ന അസ്ക്ലെപിയസിനെ ദൈവമായ സിയൂസ് ശിക്ഷിച്ചു. മരണത്തെ അതിജീവിക്കുന്നവനെന്ന നിലയിൽ പലരും യേശുവിനെ കാണുകയും കുരിശിലേറ്റി ശിക്ഷിക്കപ്പെടണമെന്ന് ജനക്കൂട്ടം ആവശ്യപ്പെടുകയും ചെയ്തു.
മരണത്തെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നവർ ശിക്ഷിക്കപ്പെടണമെന്നും പരാജയപ്പെടണമെന്നും സമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും, അത് അവരുടെ മാനസികമായ നിലനിൽപ്പിന് ആവശ്യമാണെന്നും ജോൺസൺ അഭിപ്രായപ്പെടുന്നു. ചാലഞ്ചർ പരാജയപ്പെടുകയും ആ പരാജയം അർഹിച്ചതാണെന്ന് തോന്നുകയും വേണം. അതൊരു ആത്മരക്ഷാ കവചം പോലെയാണ് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭയവും ആശങ്കയുമാണ് മരണമെന്ന് ജോൺസൺ സമ്മതിക്കുന്നു. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ഗവേഷണങ്ങളുടെയും സഹായത്തോടെ ശാരീരികമായ മരണം അനിവാര്യതയല്ലാതായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു. എന്തുകൊണ്ട് എനിക്ക് ഇത് സംഭവിക്കരുത്? എന്ന ചോദ്യത്തോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

