എ.ഐ വ്യാജ ചിത്രങ്ങൾ കണ്ടെത്തൽ ഇനി എളുപ്പം; റഫറൻസ് ഇമേജ് ഫീച്ചറുമായി ആപ്പിൾ
text_fieldsഎഐ നിർമ്മിത ചിത്രങ്ങളുടെ വ്യാപനം വലിയ സംശയങ്ങൾക്ക് വഴിയൊരുക്കുന്ന കാലമാണിത്. ഈ സാഹചര്യത്തിൽ, യഥാർത്ഥ ചിത്രങ്ങളും എഡിറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളും തമ്മിൽ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് ആപ്പിൾ. ഐഫോൺ 18 പ്രോ ലോഞ്ച് ഇവന്റിലാണ് ആപ്പിൾ ഈ അത്യാധുനിക റഫറൻസ് ഇമേജ് ഫീച്ചർ അവതരിപ്പിച്ചത്.
പഴയ ഫിലിം ക്യാമറകളിലെ നെഗറ്റീവ് പോലെ പ്രവർത്തിക്കുന്നതാണ് ഈ ഫീച്ചർ. ഐഫോൺ 18 പ്രോ ഉപയോഗിച്ച് ചിത്രം പകർത്തുന്ന നിമിഷം, ക്യാമറ സെൻസർ ആ റോ ഇമേജിന് ക്രിപ്റ്റോഗ്രാഫിക് ഒപ്പ് നൽകുകയും അത് ആപ്പിളിന്റെ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് സർവീസിലേക്ക് അയക്കുകയും ചെയ്യും.
ഈ ഒറിജിനൽ പതിപ്പ് ഒരിക്കലും മാറ്റം വരുത്താൻ കഴിയാത്ത രീതിയിൽ സുരക്ഷിതമായിരിക്കും. പിന്നീട് ഈ ചിത്രത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ, യഥാർത്ഥ ഡിജിറ്റൽ നെഗറ്റീവുമായി താരതമ്യം ചെയ്ത് മാറ്റങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. ഐഫോൺ 18 പ്രോ ക്യാമറ സെറ്റിങ്സിൽ പോയി ഈ ഫീച്ചർ ഓൺ ചെയ്യാം.
ഐഒഎസ് 27, ഐപാഡ് ഒഎസ് 27, MacOS Golden Gate എന്നിവയിലെ ഫോട്ടോസ് ആപ്പിൽ ഈ ചിത്രങ്ങൾക്ക് മുകളിലായി റഫറൻസ് ബാഡ്ജ് കാണാം. ഇതിൽ ടാപ്പ് ചെയ്ത് യഥാർത്ഥ ഡിജിറ്റൽ നെഗറ്റീവും എഡിറ്റ് ചെയ്ത ചിത്രവും തമ്മിൽ താരതമ്യം ചെയ്യാം. ആപ്പിൾ ഇതിനായി ഒരു എപിഐ പുറത്തിറക്കുന്നുണ്ട്. ഇതിലൂടെ മൂന്നാം കക്ഷി ഡെവലപ്പർമാർക്കും ഈ ഫീച്ചർ തങ്ങളുടെ ആപ്പുകളിൽ ഉൾപ്പെടുത്താനാകും. അടുത്ത വർഷത്തോടെ വിൻഡോസ്, ആൻഡ്രോയിഡ് തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
കൂടാതെ, ഗൂഗിൾ ഡീപ്‌മൈൻഡിന്റെ സിന്ത്ഐഡി വാട്ടർമാർക്കുമായും ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ഐഫോണിലെ റഫറൻസ് ഇമേജുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളിൽ വൈകാതെ ഈ വാട്ടർമാർക്ക് ഉൾപ്പെടുത്തും. ഇതിലൂടെ ഒരു ചിത്രം എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതാണോ എന്ന് കൃത്യമായി തിരിച്ചറിയാൻ സാധിക്കും. ഗൂഗിളിന്റെ ജെമിനി ആപ്പ്, ലെൻസ് തുടങ്ങിയ സംവിധാനങ്ങളിൽ ഇതിനകം തന്നെ സിന്ത്ഐഡ് ഡിറ്റക്ഷൻ ലഭ്യമാണ്. എഐ ചിത്രങ്ങൾ വലിയ തോതിൽ പ്രചരിക്കുന്ന ഇക്കാലത്ത്, ഒറിജിനൽ ചിത്രങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ ഫോട്ടോഗ്രാഫർമാർക്ക് വലിയൊരു അനുഗ്രഹമായിരിക്കും ആപ്പിളിന്റെ ഈ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

