ആന്ത്രോപിക്കിന്റെ അത്യാധുനിക എ.ഐ മോഡലായ 'മൈത്തോസ്' ഇന്ത്യയിലേക്കും; അമേരിക്കയുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ
text_fieldsഅമേരിക്കൻ ഐ.ടി കമ്പനിയായ ആന്ത്രോപിക് വികസിപ്പിച്ച 'മൈത്തോസ്' എന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ ഇന്ത്യൻ കമ്പനികൾക്കും ലഭ്യമാക്കാൻ സർക്കാർ തലത്തിൽ നീക്കങ്ങൾ സജീവമാകുന്നു. ലോകത്തിലെ ഏറ്റവും കരുത്തുറ്റ എ.ഐ മോഡലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മൈത്തോസ്, സോഫ്റ്റ്‌വെയറുകളിലെയും ഡിജിറ്റൽ സംവിധാനങ്ങളിലെയും സുരക്ഷാ പിഴവുകൾ വളരെ വേഗത്തിൽ കണ്ടെത്താൻ ശേഷിയുള്ളതാണ്. ഈ സാങ്കേതികവിദ്യയുടെ ലഭ്യത ഇന്ത്യൻ കമ്പനികൾക്കും ലഭിക്കുന്നതിനായി കേന്ദ്ര സർക്കാർ അമേരിക്കൻ ഭരണകൂടവുമായും ആന്ത്രോപിക് കമ്പനിയുമായും ചർച്ചകൾ നടത്തിവരികയാണെന്ന് അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 'പ്രോജക്റ്റ് ഗ്ലാസ്‌വിങ്' എന്ന പദ്ധതിയുടെ ഭാഗമായി അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട 40 കമ്പനികൾക്ക് മാത്രമാണ് മൈത്തോസ് നേരത്തെ ഉപയോഗിക്കാൻ അനുവാദമുള്ളത്. ഇതേ മുൻഗണന ഇന്ത്യൻ കമ്പനികൾക്കും ലഭിക്കണമെന്നും എങ്കിൽ മാത്രമേ വിദേശ കമ്പനികൾക്കൊപ്പം നമ്മുടെ രാജ്യത്തെ ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളും ഒരേപോലെ ശക്തിപ്പെടുത്താൻ സാധിക്കൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്.
മൈത്തോസ് എന്ന എ.ഐ മോഡൽ വലിയ സാധ്യതകൾ നൽകുന്നതോടൊപ്പം തന്നെ ഗൗരവകരമായ സുരക്ഷാ വെല്ലുവിളികളും ഉയർത്തുന്നുണ്ട്. കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളിലെ 'സീറോ-ഡേ' പോലെയുള്ള അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ വളരെ വേഗത്തിൽ കണ്ടെത്താനും അവ ചൂഷണം ചെയ്യാനും ഈ എ.ഐക്ക് സാധിക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്കും ബാങ്കിങ് ഡാറ്റയ്ക്കും ഭീഷണിയായേക്കാം എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻപത്തെ എ.ഐ മോഡലുകൾ നൂറുകണക്കിന് സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരുന്ന സ്ഥാനത്ത് മൈത്തോസിന് പതിനായിരക്കണക്കിന് പിഴവുകൾ തിരിച്ചറിയാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ കമ്പനികളെ ഇത്തരം ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നാസ്കോം അടക്കമുള്ള സംഘടനകൾ ആന്ത്രോപിക്കുമായി ചർച്ചകൾ നടത്തുന്നുണ്ട്. സാങ്കേതികവിദ്യയുടെ ഗുണങ്ങൾ ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് ഉറപ്പാക്കുന്നതോടൊപ്പം തന്നെ ഡാറ്റാ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

