പ്രായം തെറ്റിച്ച് നൽകിയാലും എ.ഐ കണ്ടുപിടിക്കും; ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്ക് പുതിയ നിയന്ത്രണങ്ങളുമായി മെറ്റ
text_fieldsകൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഇൻസ്റ്റഗ്രാമിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മെറ്റ. 18 വയസ്സിൽ താഴെയുള്ള എല്ലാ ഉപഭോക്താക്കൾക്കും ഇനി മുതൽ '13+ കണ്ടന്റ് എക്സ്പീരിയൻസ്' (13+ content experience) എന്ന കർശന സുരക്ഷ ക്രമീകരണം ഡിഫോൾട്ടായി ലഭ്യമാകും. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് ഹാനികരമാകുന്നു എന്ന ആഗോള വിമർശനങ്ങൾക്കിടെയാണ് മെറ്റയുടെ ഈ പുതിയ നീക്കമെന്ന് അധികൃതർ അറിയിച്ചു.
18 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ സ്വയം ക്രമീകരിക്കാവുന്ന സുരക്ഷ മാനദണ്ഡങ്ങൾ ഇനി മുതൽ മെറ്റ തന്നെ നിശ്ചയിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത. സിനിമകളിലെ പി.ജി-13 റേറ്റിങ്ങിന് സമാനമായ ഉള്ളടക്കങ്ങൾ മാത്രമേ കൗമാരക്കാർക്ക് ഇനി കാണാൻ സാധിക്കൂ. സുരക്ഷ ക്രമീകരണങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ ഇനി മാതാപിതാക്കളുടെ പ്രത്യേക അനുമതി നിർബന്ധമാണെന്നും മറ്റൊരു സവിശേഷത.
കുട്ടികൾ എന്ത് കാണണമെന്ന് ഇനി മെറ്റ തീരുമാനിക്കും
- ലഹരി ഉപയോഗം, പരുക്കൻ ഭാഷപ്രയോഗങ്ങൾ, അപകടകരമായ സാഹസിക പ്രകടനങ്ങൾ എന്നിവ അടങ്ങിയ പോസ്റ്റുകൾ കൗമാരക്കാരുടെ ഫീഡുകളിൽനിന്ന് ഒഴിവാക്കും. റീൽസ്, എക്സ്പ്ലോർ, സെർച്ച് തുടങ്ങിയ വിഭാഗങ്ങളിൽ ഇത്തരം വിഡിയോകൾ ശുപാർശ ചെയ്യുന്നത് മെറ്റ കുറയ്ക്കും.
- അനുചിതമായ ഉള്ളടക്കം പങ്കുവെക്കുന്ന അക്കൗണ്ടുകളുമായി സംവദിക്കുന്നതിൽനിന്ന് കൗമാരക്കാരെ തടയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.
- മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതിനായി 'ലിമിറ്റഡ് കണ്ടന്റ്' (Limited Content) എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി കമന്റുകൾ നിയന്ത്രിക്കാനും കുട്ടികൾ കാണുന്ന ഉള്ളടക്കത്തിന് മേൽ കൂടുതൽ കടിഞ്ഞാണിടാനും സാധിക്കും.
- ഉപഭോക്താക്കളുടെ പ്രായം തിരിച്ചറിയുന്നതും ഉള്ളടക്കങ്ങൾ തരംതിരിക്കുന്നതും നിർമ്മിത ബുദ്ധി ഉപയോഗിച്ചായിരിക്കും. തെറ്റായ പ്രായം നൽകി അക്കൗണ്ട് തുടങ്ങുന്നവരെ കണ്ടെത്താനും പുതിയ എ.ഐ സംവിധാനം സഹായിക്കും. സന്ദേശങ്ങൾ, സെർച്ച് റിസൾട്ടുകൾ എന്നിവയിലും ഈ കർശന പരിശോധന ബാധകമായിരിക്കും.
സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്ന പരാതികളിൽ വിവിധ രാജ്യങ്ങളിലെ നിയമനിർമാണ സഭകളിൽനിന്ന് മെറ്റ കനത്ത സമ്മർദം നേരിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് 'സേഫ്റ്റി ബൈ ഡിഫോൾട്ട്' (Safety by default) എന്ന നയം ഇൻസ്റ്റഗ്രാം നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

