പൊതുഗതാഗത രംഗത്ത് വിപ്ലവം; ആർ.ടി.എ ബസ് സർവിസ് കൈകാര്യം ചെയ്യുന്നതിന് എ.ഐ സിസ്റ്റം
text_fieldsബസ് ഓപറേഷൻസ് കൺട്രോൾ സെന്റർ
ദുബൈ: വിവിധ സാഹചര്യങ്ങളിൽ ബസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പുതിയ സിസ്റ്റം പുറത്തിറക്കി. 1,100-ലധികം ബസുകളെ നിരീക്ഷിക്കുന്ന ഈ സംവിധാനം 26 വ്യത്യസ്ത സാഹചര്യങ്ങളിൽ തുണക്കെത്തും.
ദുബൈ മെട്രോ, ദുബൈ ട്രാം തുടങ്ങിയ മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലെ പ്രവർത്തനങ്ങളിൽ വരുന്ന മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ ബസ് സർവീസുകളെ ഈ സിസ്റ്റം സഹായിക്കും. ഒപ്പം, ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയും പൊതുഗതാഗത സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുകയും ചെയ്യുന്നു. പൊതുഗതാഗത സംവിധാനത്തിന്‍റെ കാര്യക്ഷമതയും സുസ്ഥിരതയുമടക്കമുള്ളവ വർധിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള ആർ.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമാണിതും. ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനൊപ്പം ദുബൈയുടെ ദ്രുതഗതിയിലുള്ള വളർച്ചക്ക് അനുസൃതവുമായ രീതിയിൽ സേവനങ്ങൾ നവീകരിക്കുകയും ചെയ്യുന്നു.
‘കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടറിന് കീഴിലുള്ള എ.ഐ സെന്ററുമായി സഹകരിച്ച് ബസ് ഓപറേഷൻസ് കൺട്രോൾ സെന്റർ വഴിയാണ് ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി ഈ ഡിസിഷൻ സപ്പോർട്ട് സിസ്റ്റം വികസിപ്പിച്ചെടുത്തത്. ഈ നൂതന സാങ്കേതിക വിദ്യകൾ തീരുമാനങ്ങളെടുക്കുന്നതിനും ബസുകൾ വിന്യസിക്കുന്നതിനും ആവശ്യമായിരുന്ന സമയം 30-60 മിനിറ്റിൽ നിന്ന് ഒരു മിനിറ്റിൽ താഴെയായി കുറക്കാൻ സഹായിക്കുന്നു. ഇത് അവശ്യ ഘട്ടങ്ങളിൽ ഉടനടി പ്രതികരിക്കാനും ബസ് സർവിസുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നു’ -ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ ബസ് ഡയറക്ടർ മർവാൻ അൽ സറൂണി ചൂണ്ടിക്കാട്ടി.
പൊതുഗതാഗത ശൃംഖലയുടെ കാര്യക്ഷമത നിലനിർത്തുന്നതിനും സേവന നിലവാരം വർധിപ്പിക്കുന്നതിനും തത്സമയ ഡേറ്റ, മെഷീൻ ലേണിങ് സാങ്കേതികവിദ്യകൾ, വിപുലമായ ഒപ്റ്റിമൈസേഷൻ അൽഗോരിതങ്ങൾ എന്നിവ ഉപയോഗിച്ചാണ് എ.ഐ സിസ്റ്റം ഏറ്റവും അനുയോജ്യമായ ബസുകൾ കണ്ടെത്തുകയും പ്രവർത്തന ആവശ്യങ്ങൾക്കനുസരിച്ച് അവ ഉടൻ തന്നെ അയക്കുകയും ചെയ്യുന്നത്. ദുബൈയിലെ പൊതുഗതാഗത സേവനങ്ങളുടെ സുഗമമായ ഒഴുക്കും തുടർച്ചയും ഉറപ്പാക്കുന്നതിൽ ബസ് ഓപറേഷൻസ് കൺട്രോൾ സെന്റർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

