കണ്ടന്‍റ് എഐ ആണോ എങ്കിൽ വേണ്ട; എഐ സ്ലോപ് തടയാൻ നീക്കവുമായി സ്നാപ്ചാറ്റ്
text_fieldsഎഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോകള്‍, ഫോട്ടോകൾ, ലേഖനങ്ങൾ എന്നിവക്കെതിരെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കർശന നടപടികളെടുക്കുകയാണ്. സ്നാപ്ചാറ്റ്, യൂട്യൂബ്, ലിങ്ക്ഡ്ഇൻ, സബ്‌സ്റ്റാക്ക് തുടങ്ങിയ വമ്പൻ കമ്പനികളാണ് ഓൺലൈനിൽ പെരുകിവരുന്ന ഇത്തരം എഐ സ്ലോപ്പ് ഉള്ളടക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തിയിരിക്കുന്നത്.
എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ജനറേറ്റീവ് എഐ ടൂളുകളുടെ കടന്നുവരവോടെ സമൂഹമാധ്യമങ്ങളിൽ വ്യാജ ഉള്ളടക്കങ്ങൾ കുമിഞ്ഞുകൂടുകയാണ്. ഉപയോക്താക്കളെ തെറ്റിധരിപ്പിക്കുന്ന ഈ പ്രവണത തടയാനാണ് പ്രമുഖ പ്ലാറ്റ്‌ഫോമുകളുടെ പുതിയ നീക്കം.
സ്നാപ്ചാറ്റിന്റെ മാതൃകമ്പനിയായ സ്നാപ് തങ്ങളുടെ ജനപ്രിയ സ്പോട്ട്‌ലൈറ്റ് ഫീഡിൽ പൂർണ്ണമായും എഐ നിർമ്മിതമായ വീഡിയോകളുടെ ശുപാർശകൾ ഇനിമുതൽ നൽകില്ലെന്ന് പ്രഖ്യാപിച്ചു. പൂർണ്ണമായും എഐ മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾ നിലവാരമില്ലാത്തതും ആവർത്തിച്ചുള്ളതുമാണെന്ന് സ്നാപ് വ്യക്തമാക്കുന്നു. അതേസമയം, ഉപയോക്താക്കൾ സ്വന്തമായി തയ്യാറാക്കി എഐ ടൂളുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയോ മിനുക്കിയെടുക്കുകയോ ചെയ്ത ഉള്ളടക്കങ്ങൾക്ക് പ്ലാറ്റ്‌ഫോമിൽ തടസ്സമുണ്ടാകില്ല.
പ്രൊഫഷണൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ, പോസ്റ്റുകളോ കമന്റുകളോ എഐ നിർമ്മിതമാണോ എന്ന് പരിശോധിക്കാൻ ഉപയോക്താക്കൾക്ക് പുതിയൊരു റിപ്പോർട്ടിംഗ് ബട്ടൺ നൽകി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ കോടിക്കണക്കിന് വ്യാജ കമന്റുകളാണ് പ്ലാറ്റ്‌ഫോം തടഞ്ഞത്. എഐ ഉപയോഗിച്ച് പോസ്റ്റുകൾ സ്വയമേവ മെച്ചപ്പെടുത്തുന്ന രീതിയും കമ്പനി ഒഴിവാക്കുകയാണ്.
വ്യാജവും നിലവാരമില്ലാത്തതുമായ ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമിൽ നിറയുന്നത് തടയാൻ യൂട്യൂബും പുതിയ സാമ്പത്തിക നയങ്ങൾ കൊണ്ടുവന്നു. ജനറിക് സ്വഭാവമുള്ളതും, ആവർത്തിച്ചുള്ളതും, ടെംപ്ലേറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ വീഡിയോകൾക്ക് ഇനിമുതൽ പ്ലാറ്റ്‌ഫോമിൽ നിന്ന് വരുമാനം നേടാനാകില്ല.
സമൂഹമാധ്യമങ്ങളിൽ വ്യാജ ഉള്ളടക്കങ്ങൾ വർദ്ധിക്കുന്നത് യഥാർത്ഥ വിവരങ്ങളെപ്പോലും ജനങ്ങൾ സംശയത്തോടെ വീക്ഷിക്കുന്ന സ്ഥിതി സൃഷ്ടിച്ചിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എഐ സാങ്കേതികവിദ്യ ക്രിയാത്മകമായ കാര്യങ്ങൾക്ക് ഉപകരിക്കുമെങ്കിലും, അവയുടെ ദുരുപയോഗം തടയാൻ കർശന നിയമങ്ങൾ അത്യന്താപേക്ഷിതമാണെന്നാണ് പ്ലാറ്റ്‌ഫോമുകളുടെ പൊതുവായ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

