എഐ കണ്ടന്റുകൾ ഇനി എളുപ്പത്തിൽ തിരിച്ചറിയാം; വാട്ടർമാർക്കുമായി പ്രമുഖ കമ്പനികൾ, നീക്കം ചെയ്യാൻ ടൂളുകളുമായി ഡെവലപ്പർമാരും
text_fieldsഎഐ ഉപയോഗിച്ച് ഇനിയങ്ങനെ എളുപ്പത്തിൽ ഉള്ളടക്കങ്ങൾ നിർമ്മിക്കാൻ കഴിയില്ല. എഐ ഉള്ളടക്കങ്ങൾ പെട്ടെന്ന് തിരിച്ചറിയുന്നതിനായി പ്രമുഖ എഐ കമ്പനികൾ പുതിയ നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ആന്ത്രോപിക്, സുനോ, സബ്‌സ്റ്റാക്ക് തുടങ്ങിയ മുൻനിര കമ്പനികളാണ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ എഐ നിർമ്മിത ഉള്ളടക്കങ്ങൾക്ക് വാട്ടർമാർക്ക് അല്ലെങ്കിൽ പ്രത്യേക ടാഗുകൾ ചേർത്തുതുടങ്ങിയത്.
യൂറോപ്യൻ യൂണിയന്റെ പുതിയ എഐ നിയമങ്ങൾ കർശനമായതിനെത്തുടർന്നാണ് കമ്പനികളുടെ ഈ പെട്ടെന്നുള്ള മാറ്റം. ആന്ത്രോപിക്കിന്റെ ജനപ്രിയ എഐ മോഡലായ ക്ലൗഡ് ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്ന ടെക്സ്റ്റുകളിൽ ഇനിമുതൽ അദൃശ്യമായ വാട്ടർമാർക്കുകൾ ഉൾപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉപയോക്താക്കൾ ഈ ടെക്സ്റ്റ് കോപ്പി ചെയ്ത് മറ്റെവിടെയെങ്കിലും പേസ്റ്റ് ചെയ്താലും ഈ വാട്ടർമാർക്ക് മാറില്ല എന്നതാണ് പ്രത്യേകത.
മ്യൂസിക് ജനറേഷൻ ആപ്പായ സുനോയും നിയമനടപടികളെത്തുടർന്ന് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന പാട്ടുകളിൽ ടാഗുകൾ ചേർക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ, എഐ എഴുതിയ ലേഖനങ്ങളെ സ്വന്തം രചനകളായി അവതരിപ്പിക്കുന്ന പ്രവണത തടയാൻ ന്യൂസ്‌ലറ്റർ പ്ലാറ്റ്‌ഫോമായ സബ്‌സ്റ്റാക്കും പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ തുടങ്ങിയ വമ്പൻ കമ്പനികളും സമാനമായ രീതികൾ നടപ്പിലാക്കാൻ സമ്മതിച്ചിട്ടുണ്ട്.
എഐ കമ്പനികൾ വാട്ടർമാർക്കുകൾ ഏർപ്പെടുത്തുമ്പോൾ തന്നെ അവയെ മറികടക്കാനുള്ള പുതിയ ടൂളുകളും ഡെവലപ്പർമാർ വികസിപ്പിച്ചെടുക്കുന്നുണ്ട്. സാധാരണ ഉപയോക്താക്കൾക്ക് ദൃശ്യമാകാത്ത ഈ വാട്ടർമാർക്കുകൾ വാചകങ്ങളുടെ അർത്ഥത്തെയോ വ്യക്തതയെയോ ബാധിക്കില്ലെങ്കിലും എഐ ഉള്ളടക്കങ്ങൾ കണ്ടെത്താൻ പ്രത്യേക സംവിധാനങ്ങളെ സഹായിക്കുന്നവയാണ്.
എന്നാൽ ഈ പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കകം തന്നെ, വാട്ടർമാർക്കുകൾ നീക്കം ചെയ്യുകയോ അവയുടെ പാറ്റേണുകളെ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ടൂളുകളുമായി ഡെവലപ്പർമാർ ഓൺലൈനിൽ എത്തിക്കഴിഞ്ഞു. എഐ നിർമ്മിത ടെക്സ്റ്റുകൾ വീണ്ടും എഴുതിയോ പര്യായപദങ്ങൾ മാറ്റി ഉപയോഗിക്കുകയോ ചെയ്തുകൊണ്ട് വാട്ടർമാർക്കുകളെ നിർവീര്യമാക്കാനുള്ള പരീക്ഷണങ്ങളാണ് ഡെവലപ്പർമാർ നടത്തിവരുന്നത്.
വാട്ടർമാർക്കിംഗ് സംവിധാനം തെറ്റായ നിഗമനങ്ങളിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. ഒരു വ്യക്തി താൻ സ്വന്തമായി എഴുതിയ ലേഖനത്തിലെ വ്യാകരണ തെറ്റുകൾ തിരുത്താൻ മാത്രമാണ് എഐ ഉപയോഗിച്ചതെങ്കിൽ പോലും വാട്ടർമാർക്ക് ഡിറ്റക്ടറുകൾ അത് പൂർണ്ണമായും എഐ നിർമ്മിതമാണെന്ന് തെറ്റായി അടയാളപ്പെടുത്തിയേക്കാം. ഇത് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ജോലിക്ക് അപേക്ഷിക്കുന്നവർക്കും ഭാവിയിൽ വലിയ തിരിച്ചടിയായേക്കുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

