സംസ്ഥാനത്ത് പുതിയ 335 ഇ.വി ചാർജിങ് സ്റ്റേഷനുകൾ
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 335 പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 63.12 കോടി രൂപയുടെ ഗ്രാൻഡ് അനുവദിച്ചു. 'പി.എം ഇ-ഡ്രൈവ്' പദ്ധതി പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) സമർപ്പിച്ച നിർദ്ദേശങ്ങൾ പരിഗണിച്ചാണ് കേന്ദ്ര ഭാരീവ്യവസായ മന്ത്രാലയത്തിന്റെ നടപടി. പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഏജൻസിയായി കെ.എസ്.ഇ.ബിയെയാണ് നിശ്ചയിച്ചിരിക്കുന്നത്.
കെ.എസ്.ഇ.ബി ഓഫീസുകൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകൾ, വിക്രം സാരാഭായ് സ്പേസ് സെന്റർ, കേരള സർവകലാശാലയുടെ കാര്യവട്ടം, പാളയം ക്യാംപസുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ചാർജിങ് സ്റ്റേഷനുകൾ വരുന്നത്. കൂടാതെ ബി.എസ്.എൻ.എൽ ഓഫീസുകൾ, കെ.ടി.ഡി.സി ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിലും ചാർജിങ് സൗകര്യം ഒരുക്കും.
ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് 2024 സെപ്റ്റംബറിലാണ് 10,900 കോടി രൂപയുടെ 'പി.എം ഇ-ഡ്രൈവ്' പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടത്. ഇതിൽ 2000 കോടി രൂപ പൊതു ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് നീക്കിവെച്ചിരിക്കുന്നത്. പദ്ധതി പ്രകാരം അനുവദിച്ച സബ്‌സിഡി തുകയുടെ 70 ശതമാനം ആദ്യഘട്ടത്തിൽ തന്നെ കെ.എസ്.ഇ.ബിക്ക് ലഭിക്കും. ചാർജിങ് സ്റ്റേഷനുകളുടെ സ്ഥാനം, സ്ലോട്ടുകളുടെ ലഭ്യത, നിരക്ക്, ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയ വിവരങ്ങൾ കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള 'നാഷണൽ യൂണിഫൈഡ് ഹബ്ബുമായി' തത്സമയം പങ്കുവെക്കണമെന്നും നിർദ്ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

