ബ്രഹ്മോസ് @25: ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയുടെ സൂപ്പർസോണിക് ശക്തി
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വികസിപ്പിച്ചതിന് 25 വർഷങ്ങൾ പൂർത്തിയായി. 2001 ജൂൺ 12-ന് ഒഡീഷയിലെ ചാന്ദിപൂരിൽ നടന്ന ആദ്യ വിജയകരമായ പരീക്ഷണ വിക്ഷേപണത്തിൽ നിന്ന് ഇന്ന് ലോകത്തിലെ ഏറ്റവും വിശ്വസനീയവും അതിവേഗവുമായ ക്രൂയിസ് മിസൈൽ സംവിധാനങ്ങളിലൊന്നായി ബ്രഹ്മോസ് വളർന്നു.
1998-ൽ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ (ഡി.ആർ.ഡി.ഒ)യും റഷ്യയുടെ പ്രതിരോധ സ്ഥാപനമായ എൻ.പി.ഒ മഷിനോസ്ട്രോയേനിയയും ചേർന്നാണ് ബ്രഹ്മോസ് എയറോസ്പേസ് എന്ന സംയുക്ത സംരംഭം ആരംഭിക്കുന്നത്. 1999 മാർച്ചിൽ ഇന്ത്യയും റഷ്യയും തമ്മിലുളള ധനസഹായ കരാർ നിലവിൽ വന്നു. പദ്ധതിക്കായി 250 ദശലക്ഷം ഡോളർ നിക്ഷേപിക്കാൻ തിരുമാനമായി.ഇന്ത്യ 50.5 ശതമാനവും റഷ്യ 49.5 ശതമാനവും സംഭാവന ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്ക്വാ നദിയുടെയും പേരുകൾ ചേർത്താണ് "ബ്രഹ്മോസ്" എന്ന പേര് നൽകിയത്. രണ്ട് രാജ്യങ്ങളുടെയും പ്രതിരോധ സഹകരണത്തിന്റെ പ്രതീകമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
ശബ്ദവേഗത്തിന്റെ ഏകദേശം മൂന്ന് മടങ്ങ് വേഗത്തിൽ (മാക് 2.8 മുതൽ 3 വരെ) സഞ്ചരിക്കാൻ ബ്രഹ്മോസിന് കഴിയും. സാധാരണ ക്രൂയിസ് മിസൈലുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിനാൽ ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഇത് കണ്ടെത്തുകയോ തടയുകയോ ചെയ്യുന്നത് ഏറെ ദുഷ്കരമാണ്. താഴ്ന്ന ഉയരത്തിൽ പറക്കാനും അത്യന്തം കൃത്യതയോടെ ലക്ഷ്യത്തെ ആക്രമിക്കാനുമുള്ള കഴിവ് ബ്രഹ്മോസിന്റെ പ്രധാന സവിശേഷതകളാണ്.
2001 ജൂൺ 12-ന് ഒഡീഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് ബ്രഹ്മോസിന്റെ ആദ്യ വിജയകരമായ പരീക്ഷണ വിക്ഷേപണം നടന്നു. 2005-ൽ ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് രാജ്പുത് യുദ്ധക്കപ്പലിൽ നിന്ന് ബ്രഹ്മോസ് വിക്ഷേപിച്ച് ,സർവിസിൽ നിന്ന് പിൻവലിച്ച ഐ.എൻ.എസ് സിന്ധുദുർഗ് കപ്പലിനെ ലക്ഷ്യമാക്കി പരീക്ഷിച്ചു. ശബ്ദവേഗത്തിന്റെ ഏകദേശം മൂന്നിരട്ടിയായ മാക് 2.8 വേഗത്തിൽ കുതിച്ച മിസൈൽ നിമിഷങ്ങൾക്കകം ലക്ഷ്യം തകർത്തു. പ്രഹരത്തിൽ കപ്പൽ രണ്ടായി പിളർന്ന് മിനിറ്റുകൾക്കകം മുങ്ങി.
ഇന്ന് കര, കടൽ, ആകാശം എന്നീ മൂന്ന് സൈനിക മേഖലകളിൽ നിന്നും ബ്രഹ്മോസ് വിക്ഷേപിക്കാനാകും. അതിനായി മിസൈൽ വിവിധ പ്ലാറ്റ്ഫോമുകളിൽ വിന്യസിച്ചിട്ടുണ്ട്. സുഖോയ്-30 എംകെയ്ഐ യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാവുന്ന എയർ-ലോഞ്ച്ഡ് പതിപ്പ് ഇന്ത്യയുടെ ആക്രമണ ശേഷി ഗണ്യമായി വർധിപ്പിച്ചു.കഴിഞ്ഞ വർഷം നടന്ന ഓപ്പറേഷൻ സിന്ദൂരിൽ ബ്രഹ്മോസ് മിസൈൽ തന്റെ കൃത്യതയും പ്രഹരശേഷിയും തെളിയിച്ചു. ഇതോടെ അന്താരാഷ്ട്ര തലത്തിലും ഈ മിസൈലിനുള്ള ആവശ്യകത വർധിച്ചു.
ബ്രഹ്മോസിന്റെ പ്രാരംഭ പതിപ്പുകൾക്ക് ഏകദേശം 290 കിലോമീറ്റർ ദൂരപരിധിയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഇന്ത്യ മിസൈൽ ടെക്നോളജി കൺട്രോൾ റെജീമിൽ (എം.ടി.സി.ആർ) അംഗമായതിനെ തുടർന്ന് 450 കിലോമീറ്ററിലധികം ദൂരപരിധിയുള്ള പതിപ്പുകൾ പരീക്ഷിച്ചുകഴിഞ്ഞു. ഭാവിയിൽ 800 കിലോമീറ്ററിലധികം ദൂരപരിധിയുള്ള പതിപ്പുകളും വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലും ബ്രഹ്മോസ് നിർണായക പങ്ക് വഹിക്കുന്നു. ഫിലിപ്പീൻസ് ഇതിനകം ബ്രഹ്മോസ് വാങ്ങിയ ആദ്യ വിദേശരാജ്യമായി മാറി. വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവയുമായി കരാറൊപ്പിട്ടു. നിരവധി രാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മോസ്-എൻജി പതിപ്പ് നിലവിലെ മിസൈലിനേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമായിരിക്കും. കൂടുതൽ യുദ്ധവിമാനങ്ങളിൽ ഈ മിസൈൽ വഹിക്കാൻ കഴിയുന്നതിലൂടെ ഇന്ത്യൻ വ്യോമസേനയുടെ ആക്രമണശേഷി കൂടുതൽ വർധിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

