ജാവലിൻ ത്രോയിൽ മൂന്നു ഇന്ത്യൻ താരങ്ങൾ ഫൈനലിൽ; ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ആദ്യം
text_fieldsബുഡപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ സുവർണ പീഠമേറ്റാൻ ജാവലിൻ രാജാവ്. ആദ്യ ശ്രമത്തിൽ 88.77 മീറ്റർ എന്ന വൻദൂരം താണ്ടിയാണ് താരം യോഗ്യത കടമ്പ പിന്നിട്ട് ഫൈനലിലെത്തിയത്. താരത്തിനൊപ്പം ഡി.പി മനു (81.31മീറ്റർ), കിഷോർ ജെന (80.55 മീറ്റർ) എന്നിവരും ഫൈനലിലെത്തി. ചരിത്രത്തിലാദ്യമായാണ് ഇതേ വിഭാഗത്തിൽ മൂന്നു ഇന്ത്യൻ താരങ്ങൾ സ്വർണപ്പോരിലേക്ക് ഒന്നിച്ച് ടിക്കറ്റെടുക്കുന്നത്. ചോപ്ര ഒളിമ്പിക് യോഗ്യതയും കടന്നു. ഞായറാഴ്ചയാണ് ബുഡപെസ്റ്റിൽ ഫൈനൽ.
2022ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേട്ടവുമായി അഭിമാനമായ 25കാരന് ഇത്തവണ സീസണിലെ ഏറ്റവും മികച്ച പ്രകടനമെന്നതിനൊപ്പം കരിയറിലെ നാലാമത്തെ മികച്ച ത്രോ കൂടിയായി. ഗ്രൂപ് എയിൽ ഒന്നാമനായാണ് യോഗ്യത ഘട്ടം പിന്നിട്ടത്.
ബുഡപെസ്റ്റിൽ ഫൈനൽ യോഗ്യതക്ക് 83 മീറ്റർ മാത്രം മതിയെന്നിരിക്കെ വെള്ളിയാഴ്ചആദ്യ ത്രോയിൽ മികച്ച ദൂരം താണ്ടിയതോടെ കൂടുതൽ എറിയാൻ നിൽക്കാതെ ചോപ്ര കളംവിട്ടു. കൂടെ മത്സരിച്ചിരുന്ന ഇന്ത്യക്കാരനായ ഡി.പി മനു രണ്ടാം ശ്രമത്തിൽ 81.31 മീറ്ററിലെത്തി ഗ്രൂപ്പിൽ മൂന്നാമതായി. ഗ്രൂപ് എയിലും ബിയിലുമായി 83 മീറ്റർ പിന്നിടുന്നവരോ ഇല്ലാത്ത പക്ഷം, ആദ്യ 12 പേരോ ആകും ഫൈനലിലെത്തുക. യോഗ്യത ഘട്ടത്തിൽ ഒരാൾക്ക് മൂന്നു ശ്രമങ്ങളാണ് അനുവദിക്കുക. ഗ്രൂപ് എയിൽ ജർമനിയുടെ ജൂലിയൻ വെബർ 82.39 മീറ്റർ എറിഞ്ഞ് രണ്ടാമതായി. നിലവിലെ ലോക ചാമ്പ്യനായ ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 78.49 മീറ്റർ മാത്രം എറിഞ്ഞ് ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2015ലെ ലോക ചാമ്പ്യൻഷിപ് സ്വർണ മെഡൽ ജേതാവ് ജൂലിയസ് യിഗോ 78.42 മീറ്ററുമായി എട്ടാമതായി.
മനു ഇരു ഗ്രൂപുകളിലുമായി ആറാം സ്ഥാനക്കാരനാണ്. ജൂലൈയിലെ ഏഷ്യൻ ഗെയിംസിൽ താരം വെള്ളിമെഡൽ നേടിയിരുന്നു. ഗ്രൂപ് ബിയിൽ അഞ്ചാമതായി ഫിനിഷ് ചെയ്ത ജെന മൊത്തം പട്ടികയിൽ ഒമ്പതാമതെത്തി. ലോക ചാമ്പ്യൻഷിപ്പിൽ താരത്തിന് കന്നി പോരാട്ടമാണ്.
പാകിസ്താന്റെ അർഷാദ് നദീം 86.79 മീറ്റർ എറിഞ്ഞ് ഗ്രൂപ് ബിയിലെ ഒന്നാമനാണ്. ചെക് റിപ്പബ്ലിക്കിനെറ ജേക്കബ് വാഡ്ലെച്ച് ആണ് മൂന്നാമത്- 83.50 മീറ്റർ.
ഒളിമ്പിക് സ്വർണം മാറോടുചേർത്ത് 2021 ടോക്യോ ഒളിമ്പിക്സിലേതിന് സമാനമായാണ് ഇത്തവണയും ചോപ്ര വരവറിയിച്ചത്. അന്ന് യോഗ്യത കടക്കാൻ 83.50 മീറ്റർ വേണ്ടിയിരുന്നത് ആദ്യ ശ്രമത്തിൽ 86.65 മീറ്റർ കടക്കുകയും ഒടുവിൽ ഫൈനലിൽ 87.58 മീറ്ററുമായി സുവർണതാരമാകുകയുമായിരുന്നു.
ചോപ്ര ഒളിമ്പിക് യോഗ്യത നേടിയതോടെ ട്രാക്ക് ആൻറ് ഫീൽഡിൽ ഈ കടമ്പ പിന്നിടുന്ന ഏഴാമത്തെ ഇന്ത്യൻ താരമായി. അക്ഷദീപ് സിങ്, വികാസ് സിങ്, പരംജിത് ബിഷ്ത് എന്നിവർ പുരുഷ 20 കിലോമീറ്റർ നടത്തത്തിലും പ്രിയങ്ക ഗോസ്വാമി ഇതേ വിഭാഗത്തിൽ വനിതകളിലുമാണ് യോഗ്യത നേടിയത്. മുരളി ശ്രീശങ്കർ (ലോങ് ജംപ്), അവിനാശ് സബ്ലെ (സ്റ്റീപ്ൾ ചേസ്) എന്നിവരാണ് മറ്റുള്ളവർ.
ജാവലിൻ ത്രോയിൽ 2024ലെ പാരിസ് ഒളിമ്പിക് യോഗ്യതക്ക് 85.50 മീറ്റർ ദൂരം എറിയണം. ജൂലൈ ഒന്നു മുതലാണ് യോഗ്യത ജാലകം തുറന്നത്. 2022ൽ സ്റ്റോക്ഹോം ഡയമണ്ട് ലീഗിൽ 89.94 മീറ്റർ എറിഞ്ഞതാണ് ചോപ്രയുടെ കരിയറിലെ മികച്ച ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

