പാനിപൂരി വിൽപനക്കാരനിൽ നിന്ന് കോടിപതിയിലേക്ക്
text_fieldsജയ്പുർ: ക്രിക്കറ്റ് കളിക്കാനായി പാനിപൂരി വിറ്റുനടന്നും കടവരാന്തകളിൽ കിടന്നുറങ്ങിയുമുള്ള ഭൂതകാലത്തിന് വിട. ഒറ്റ ദിവസംകൊണ്ട് കോടിപതിയായി മാറിയ 17കാരനായ യശസ്വി ജയ്സ്വാൾ വീണ്ടും വിസ്മയിപ്പിക്കുന്നു. 20 ലക്ഷം രൂപ അടിസ്ഥാന തുകയിട്ട യശസ്വിയെ 2.40 കോടിക്കാണ് രാജസ്ഥാൻ റോയൽസ് റാഞ്ചിയത്. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ്ൈറേഡഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും പൊന്നുംവിലകൊടുത്ത് ഇടംകൈയൻ ഓപണറെ രാജസ്ഥാൻ സ്വന്തമാക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ബാദോഹിയിലെ മധുരവിൽപനക്കാരെൻറ മകനായി ജനിച്ച യശസ്വി ക്രിക്കറ്റാണ് തെൻറ ജീവിതമെന്ന് തിരിച്ചറിഞ്ഞ് 11ാം വയസ്സിൽ മുംബൈ മഹാനഗരത്തിലേക്ക് വണ്ടി കയറുകയായിരുന്നു. നഗരത്തിലെ മുസ്ലിം യുനൈറ്റഡ് സ്പോർട്സ് ക്ലബിെൻറ തമ്പിൽ മൂന്നുവർഷം അന്തിയുറങ്ങിയ കൗമാരക്കാരൻ ജീവിക്കാനായി പാനിപൂരിയും പഴങ്ങളും വിൽപന നടത്തി. പിതൃതുല്യനായി മാറിയ പരിശീലകൻ ജ്വാല സിങ്ങിെൻറ കൈകളിലെത്തിപ്പെട്ടതോടെയാണ് യശസ്വിയുടെ തലവര തെളിഞ്ഞത്.
ഈയിടെ കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി മൂന്ന് സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയുമടക്കം മിന്നിത്തിളങ്ങി. ഝാർഖണ്ഡിനെതിരെ 203 റൺസ് നേടി ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി തികക്കുന്ന പ്രായം കുറഞ്ഞ താരമായി മാറി റെക്കോഡിട്ടാണ് വാർത്താതാരമായത്. ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീം അംഗമായ താരം വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.