സെറ്റ്പീസ് ഗോളുകളുടെ ലോകകപ്പ്
text_fieldsമോസ്കോ: ഇൗ ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായിരുന്നു ഗ്രൂപ് ബിയിലെ സ്പെയിൻ-പോർചുഗൽ പോരാട്ടം. കാൽപന്ത് ആരാധകരെ ആവേശത്തിലാഴ്ത്തി മത്സരത്തിെൻറ അന്ത്യ നിമിഷത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ വിസ്മയ ഗോൾ ഇൗ ലോകകപ്പിെൻറ െട്രൻഡിന് തുടക്കംകുറിക്കുകയായിരുന്നു. ഫ്രീകിക്കും പെനാൽറ്റിയും കോർണർ കിക്കുകളും ഉൾപ്പെടുന്ന ‘സെറ്റ്പീസു’കളുടെ ലോകകപ്പാണിതെന്ന സന്ദേശമായിരുന്നു അത്.
ഈ ലോകകപ്പില് ഓപണ് പ്ലേയില്നിന്ന് പിറന്നതിനേക്കാള് ഗോളുകളാണ് ഡെഡ് ബോള് അവസരങ്ങളില്നിന്നുണ്ടായത്. ബെൽജിയത്തെ തോൽപിച്ച് ഫ്രാൻസിനെ ഫൈനലിലെത്തിച്ച സാമുവൽ ഉംറ്റിറ്റിയുെട ഹെഡർ ഗോളും ക്രൊയേഷ്യക്കെതിരായ സെമിയിൽ ഇംഗ്ലണ്ടിനായി കീറൺ ട്രിപ്പിയർ കുറിച്ച മനോഹരമായ ഫ്രീകിക്ക് ഗോളും ഇൗ പട്ടികയിലെ ഒടുവിലത്തെ ഉദാഹരണങ്ങൾ. ഫുട്ബാളിൽ ഗോളുകൾ പിറക്കാൻ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന സാഹചര്യമായതിനാൽ തന്നെ സെറ്റ് പീസുകൾ മുതലാക്കാനും പ്രതിരോധിക്കാനും പരിശീലകർ പ്രത്യേക പരിശീലനം തന്നെ നൽകാറുണ്ട്.
സെറ്റ്പീസുകളുടെ ചാകര
റഷ്യൻ ലോകകപ്പിൽ പിറന്ന ഗോളുകളുടെ 42 ശതമാനവും സെറ്റ് പീസുകളിലൂടെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 62 മത്സരങ്ങൾ പൂർത്തിയായപ്പോൾ പന്തിനൊരു അനക്കവുമില്ലാതെ ‘ഡെഡ്ബോൾ’ സാഹചര്യത്തിൽ 68 ഗോളുകൾക്കാണ് ലോകം സാക്ഷ്യംവഹിച്ചത്. 1998ലെ ഫ്രാൻസ് ലോകകപ്പിൽ കുറിച്ച 62 ഗോളുകളുടെ ടൂർണമെൻറ് റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. റഷ്യയിൽ പന്തുതട്ടിയ 32 ടീമുകളിൽ 15 രാജ്യങ്ങളും മൊത്തം സ്കോർ ചെയ്ത ഗോളുകളിൽ 50 ശതമാനവും സെറ്റ് പീസുകൾ വഴിയാണ്. ഗ്രൂപ് ഘട്ടത്തിൽ നേടിയ ഗോളുകളുടെ 43 ശതമാനം സെറ്റ് പീസുകളിലൂെടയായിരുന്നു. 2014 ബ്രസീൽ ലോകകപ്പിൽ ഇത് കേവലം 28 ശതമാനം മാത്രമായിരുന്നു. 30 തവണയാണ് കോർണർ കിക്കുകളിൽനിന്ന് ഗോളുകൾ പിറവിയെടുത്തത്. ക്വാർട്ടറിൽ പിറന്ന 11 ഗോളുകളിൽ അഞ്ചെണ്ണവും രണ്ട് സെമികളിലെ നാലിൽ രണ്ട് ഗോളുകളും സെറ്റ് പീസുകളിൽ നിന്നായിരുന്നു.
ഫൗളുകൾ കൂടിയത് കാരണം
ലോകകപ്പിൽ ഫൗളുകൾ വിധിക്കാൻ റഫറിമാർക്ക് പ്രത്യേക പരിശീലനം നൽകിയതും വാർ അടക്കമുള്ള പുതിയ പരിഷ്കാരങ്ങളും കൂടുതൽ ഫൗളുകളും മറ്റും ശ്രദ്ധയിൽപ്പെടാനും ഫ്രീകിക്കുകളും പെനാൽറ്റികളും അനുവദിക്കപ്പെടാനും കാരണമായി. 28 സ്പോട്ട് കിക്കുകളിൽ 21 എണ്ണം വലയിലെത്തി.
ആക്രമണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ പ്രതിരോധത്തിന് കൂടുതൽ ഉൗന്നൽ നൽകുന്ന രീതിയിലുള്ള പരിശീലനവും ഇതിന് കാരണമായി. ഇതിെൻറ ഫലമായിത്തന്നെ ബാളുകൾ പെനാൽറ്റി ഏരിയയിൽ ചുറ്റിക്കറങ്ങാനും അതു ഫ്രീകിക്കുകൾക്കും പെനാൽറ്റികൾക്കും വഴിവെക്കുകയും ചെയ്തു. പ്രതിരോധിച്ച പന്തുകൾ കോർണർ കിക്കുകളുടെ സഹായത്തോടെയും വലപറ്റി. കൗണ്ടർ അറ്റാക്കുകൾ മിക്കവയും ഫൗളുകളിലൂടെയാണ് തടഞ്ഞിട്ടതും. ഇൗ ഒരു മത്സര സാഹചര്യങ്ങളാണ് ഒാപൺ ഗോളുകൾ കുറയാൻ കാരണമായത്.
ഫലം വേഗത്തിൽ
ലക്ഷ്യത്തിലെത്തുന്ന ആക്രമണങ്ങളേക്കാൾ വേഗത്തിലും കൃത്യതയോടും കൂടി പരിശീലനത്തിലൂടെ സെറ്റ് പീസിൽ വൈദഗ്ധ്യം നേടാൻ സാധിക്കും. പരിശീലന സമയം കുറവായിരിക്കും എന്നത് മുൻകുട്ടി കണ്ട പല ടീമുകളും ‘സെറ്റ് പീസ് കോച്ചു’കളെ തന്നെ നിയമിച്ചു. ഗോളുകളുടെ അഴകളവുകളുടെ അടിസ്ഥാനത്തിൽ സെറ്റ് പീസുകളുടെ തമ്പുരാനായി വിലയിരുത്തപ്പെടുന്ന ഡേവിഡ് ബെക്കാമിെൻറ ഇംഗ്ലണ്ടാണ് ഇൗ തന്ത്രം നടപ്പാക്കുന്നതിൽ വിജയിച്ചത്. അവർ നേടിയ 12 ഗോളുകളിൽ ഒമ്പതെണ്ണവും സെറ്റ് പീസുകളിൽ നിന്നായിരുന്നു. ഒരു ലോകകപ്പിൽ സെറ്റ് പീസുകളിലൂടെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമെന്ന റെക്കോഡും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. 1966ലെ ലോകകപ്പിൽ പോർചുഗൽ നേടിയ എട്ടു ഗോളുകളായിരുന്നു തകർക്കപ്പെട്ടത്. അമേരിക്കയിൽനിന്ന് സെറ്റ് പീസ് സ്കോറിങ്ങിലെ പുതിയ തന്ത്രങ്ങൾ സ്വായത്തമാക്കിയ അലൻ റസലിെൻറ ഉപദേശങ്ങൾ ഗാരത് സൗത്ത്ഗേറ്റിെൻറ ടീം പ്രാവർത്തികമാക്കിയതാണ് ഇംഗ്ലണ്ടിെൻറ പ്രയാണത്തിൽ നിർണായകമായത്.
ആതിഥേയരായ റഷ്യ നേടിയ 11 ഗോളുകളിൽ അഞ്ചും സെറ്റ് പീസുകളിൽ നിന്നായിരുന്നു. ഉറുഗ്വായും കൊളംബിയയുമടക്കമുള്ള മുൻനിര ടീമുകളും സെറ്റ് പീസിനെ വല്ലാതെ ആശ്രയിക്കുന്നതും കാഴ്ചയായിരുന്നു. ഇംഗ്ലണ്ടിനായി പദ്ധതി വളര വിദഗ്ധമായി നടപ്പാക്കിയത് ഫ്രീകിക്ക് വിദഗ്ധരായ കീറൺ ട്രിപ്പിയറും ആഷ്ലി യങ്ങുമായിരുന്നെങ്കിൽ ഫ്രാൻസിനത് അേൻറായിൻ ഗ്രീസ്മാനും ഉറുഗ്വായുടേത് ലൂയി സുവാരസുമായിരുന്നു.
പ്രതിരോധിക്കുക കഠിനം
സെറ്റ് പീസുകൾ ഏറ്റവും വിഷമം സൃഷ്ടിക്കുന്നത് ഡിഫൻഡർമാർക്കാണ്. ഫ്രീകിക്കുകളും കോർണറുകളും പ്രതിരോധിക്കുമ്പാൾ ഒരു ചെറിയ പിഴവ് തന്നെ പന്ത് സ്വന്തം വലയിൽ കയറാൻ സഹായിക്കും.
ബെൽജിയത്തിനെതിരായി ക്വാർട്ടർ ഫൈനലിൽ ബ്രസീലിെൻറ ഫെർണാണ്ടീന്യോ വഴങ്ങിയ സെൽഫ് ഗോൾ ഉദാഹരണം. ആ ഗോളാണ് 2-1ന് തോറ്റ മത്സരത്തിൽ നിർണായകമായത്. സെറ്റ് പീസുകളിൽ ഗോൾ നേടാൻ പരിശീലിക്കുന്നതിലും പ്രയാസമാണ് സെറ്റ്പീസുകൾ പ്രതിരോധിക്കാനെന്ന് ചുരുക്കം.
- റഷ്യൻ ലോകകപ്പിൽ പിറന്ന സെറ്റ്പീസ് ഗോളുകളുടെ ശതമാനം -42
- ഇതുവരെയുള്ള മത്സരങ്ങളിൽനിന്ന് പിറന്ന സെറ്റ്പീസ് ഗോളുകൾ -68
- ഒരു ലോകകപ്പിലെ സെറ്റ്പീസ് ഗോളുകളുടെ റെക്കോഡ് ഇംഗ്ലണ്ടിന് -9
- കോർണർ കിക്കുകളിൽനിന്ന് പിറവിയെടുത്ത ഗോളുകൾ -30
- അനുവദിക്കപ്പെട്ട പെനാൽറ്റി കിക്കുകൾ -28
- പെനാൽറ്റിയിൽനിന്ന് പിറന്ന ഗോളുകൾ -21
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.