2019; ഇന്ത്യക്ക് റൺ വർഷം
text_fieldsന്യൂഡൽഹി: കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺ വേട്ടക്കാരൻ ആരെന്ന ചോദ്യത്തിെൻറ ഉത്തരം കഴിഞ്ഞ രണ്ട് ഇന്ത്യൻ താരങ്ങളുടെ പേരിൽ മാറിക്കളിക്കുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കട്ടക്കിൽ നടന്ന ഇന്ത്യ - വെസ്റ്റിൻഡീസ് മൂന്നാം ഏകദിനത്തിൽ ഉത്തരമായി. കളിയിലെ താരവും ആതിഥേയ നിരയിലെ ടോപ് സ്കോററായ നായകൻ വിരാട് കോഹ്ലി (2455), ഉപനായകൻ രോഹിത് ശർമയെ (2442) നേരിയ മാർജിനിൽ പിന്നിലാക്കി 2019െൻറ റൺവേട്ടക്കാരനായി. തുടർച്ചയായ നാലാം വർഷമാണ് കോഹ്ലി നേട്ടം അലങ്കരിക്കുന്നത്.
മത്സരം തുടങ്ങുന്നതിനു മുമ്പ് രോഹിതിനായിരുന്നു ഒമ്പത് റൺസിെൻറ മുൻതൂക്കം എന്നാൽ, വ്യക്തിഗത സ്കോർ 73ലെത്തിയതോടെ കോഹ്ലി രോഹിത്തിനെ മറികടന്നു. ടെസ്റ്റിലെയും ട്വൻറി20യിലെയും പ്രകടനമികവിലാണ് കോഹ്ലി ഒന്നാമനായത്. 58 റൺസ് ശരാശരിയിൽ കോഹ്ലി ടെസ്റ്റിൽ 612 റൺസ് നേടിയപ്പോൾ ഓപണറായി പ്രമോഷനായ ശേഷം മിന്നിക്കത്തിയ ഹിറ്റ്മാൻ അഞ്ച് മത്സരങ്ങളിൽനിന്നും 92 റൺസ് ശരാശരിയിൽ 556 റൺസ് വാരി. ട്വൻറി20യിൽ കോഹ്ലി 466 റൺസെടുത്തപ്പോൾ രോഹിത്തിന് 396 റൺസാണ് നേടാനായത്. മൂന്ന് ഫോർമാറ്റിലുമായി 2082 റൺസടിച്ച പാകിസ്താെൻറ ബാബർ അസമാണ് പട്ടികയിൽ മൂന്നാമത്. ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങിൽ കോഹ്ലിയും (887 പോയൻറ്) രോഹിത്തും (873 പോയൻറ്)തന്നെയാണ് ആദ്യ രണ്ട് റാങ്കിൽ.
ഒട്ടും പിന്നിലല്ല ഹിറ്റ്മാൻ
മികച്ച റൺവേട്ടക്കാരനായി മാറിയില്ലെങ്കിലും രോഹിത്തിെൻറ കരിയറിലെ മികച്ച വർഷമായാണ് 2019 അടയാളപ്പെടുത്തുക. കലണ്ടർ വർഷം ഏകദിനങ്ങളിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനാണ് ഹിറ്റമാൻ. 28 മത്സരങ്ങളിൽനിന്നും ഏഴ് സെഞ്ച്വറികൾ സഹിതം 1490 റൺസാണ്രോഹിത് വാരിക്കൂട്ടിയത്. ഇതിൽ അഞ്ച് സെഞ്ച്വറികൾ ലോകകപ്പിലാണെന്നത് പകിട്ടേറ്റുന്നു. കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപണറെന്ന സനത് ജയസൂര്യയുടെ (2387) 22വർഷം പഴക്കമുള്ള റെക്കോഡും രോഹിത് (2442) കട്ടക്കിൽ പഴങ്കഥയാക്കിയിരുന്നു. കട്ടക് ഏകദിനത്തിൽ 63 റൺസെടുത്ത രോഹിത്ത് ഇന്ത്യൻ ജയത്തിന് അടിത്തറയിട്ട ശേഷമാണ് മടങ്ങിയത്. വിശാഖപട്ടണത്ത് 159 റൺസ് നേടിയ രോഹിത്താണ് ഏകദിന പരമ്പരയിലെ താരം.
കലണ്ടർ വർഷം 10 സെഞ്ച്വറികളാണ് രോഹിത്ത് സ്വന്തം പേരിലെഴുതിയത്. ഏഴ് വ്യത്യസ്ത ടീമുകൾക്കെതിരെ ഈ വർഷം െസഞ്ച്വറി നേടി. ഇതും റെക്കോഡാണ്. 2013 മുതൽ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കിയ താരവും രോഹിതാണ്. വിശാഖപട്ടണത്തെ 159 റൺസാണ് ഈ നേട്ടം സ്വന്തമാക്കാൻ മുംബൈക്കാരനെ സഹായിച്ചത്. ഓപണറായി അരങ്ങേറിയ ആദ്യ ടെസ്റ്റിൽതന്നെ രണ്ട് സെഞ്ച്വറി നേടിയ ലോകത്തിലെ ആദ്യ ബാറ്റ്സ്മാനാണ് രോഹിത് ശർമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.