സഹതാരത്തിന്റെ വേർപാടറിയാതെ ഒളിമ്പ്യൻ ചന്ദ്രശേഖർ
text_fieldsകൊച്ചി: ഇന്ത്യ അവസാനമായി ഏഷ്യൻ ഗെയിംസ് ഫുട്ബാൾ സ്വർണമണിഞ്ഞ 1962ൽ ഓരോ കളിയിലും പി. കെ. ബാനർജിയും ചുനി ഗോസ്വാമിയുമെല്ലാം എതിർ ഗോൾമുഖത്തേക്ക് കുതിക്കുേമ്പാൾ അവരുടെ ആത്മവിശ്വാസം പ്രതിരോധനിരയിലെ മലയാളി സാന്നിധ്യമായ ഒളിമ്പ്യൻ ചന്ദ്രശേഖറായിരുന്നു. പിൻനിരയിൽ ചന്ദ്രശേഖറുണ്ടെങ്കിൽ പന്ത് ചോരില്ലെന്ന് അവർക്കുറപ്പായിരുന്നു.
കളിക്കളത്തിലെ ആ വിശ്വസ്ത കൂട്ടുകെട്ടിലെ ഒരു കണ്ണി അറ്റുവീണപ്പോൾ ഇങ്ങ് കൊച്ചിയിലെ വീട്ടിൽ ആ പഴയ കളിക്കൂട്ടുകാരൻ ഇതൊന്നുമറിയില്ല. 85 പിന്നിട്ട ചന്ദ്രശേഖർ വാർധക്യസഹജമായ രോഗങ്ങളുമായി എറണാകുളത്തെ വീട്ടിൽ കിടപ്പിലാണ്. ഭാര്യ വിമല മരണവാർത്ത അറിയിച്ചെങ്കിലും പ്രതിരോധ മുഖത്തെ കാവൽ ഭടൻ നിർവികാരനായി കിടക്കുന്നു.
വീണ്ടും തട്ടിയുണർത്തി പറഞ്ഞപ്പോൾ ഓർമകൾ താളം തെറ്റിയ മുൻ മലയാളി താരം എന്തോ ഓർത്തെടുക്കും പോലെ കുറച്ചു നേരം മിഴികൾ തുറന്നിട്ടു. ബാനർജിയോടൊപ്പം വർഷങ്ങളോളം പന്തു തട്ടിയ താരമാണ് ഒളിമ്പ്യൻ ചന്ദ്രശേഖർ.
1960 സെപ്റ്റംബർ ഒന്നിനാണ് ഇന്ത്യൻ ഫുട്ബാൾ ടീം അവസാനമായി ഒളിമ്പിക്സിൽ കളിച്ചത്. റോം ഒളിമ്പിക്സിൽ ഇന്ത്യൻ ടീം വമ്പന്മാർക്കെതിരെ ബൂട്ടണിയുമ്പോൾ ഇരുവരും ടീമിൽ അംഗമായിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ ചന്ദ്രശേഖർ ഏറെ നാളായി കൊച്ചിയിൽ വിശ്രമജീവിതത്തിലാണ്.
ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ ടീമുകളെ തോൽപ്പിച്ചായിരുന്നു ചന്ദ്രശേഖറും ബാനർജിയും ചുനിഗോസ്വാമിയും പീറ്റർ തങ്കരാജുമെല്ലാമടങ്ങിയ ടീം 1962 ഏഷ്യൻ ഗെയിംസ് സ്വർണം നേടിയത്. 1969ൽ പ്രഫഷനൽ ഫുട്ബാളിൽനിന്ന് മലയാളി ഒളിമ്പ്യൻ വിരമിച്ചു. പിതാവിെൻറ കളി ജീവിതം പ്രവാസികളായ സുനീർ, സുദീർ, വിമല എന്നിവർ കുറിച്ചുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.