കേട്ട കളികൾ അതിമധുരം
text_fieldsമലപ്പുറം: ‘‘ക്രൊയേഷ്യൻ മിഡ്ഫീൽഡിനെ വരിഞ്ഞുമുറുക്കാൻ തക്ക ശക്തമാണ് ഫ്രാൻസിെൻറ പ്രതിരോധനിര. ലുക്കാക്കുവിനെ ഫ്രഞ്ച് ടീം മാർക്ക് ചെയ്തത് കണ്ടിേല്ല. അതുപോലെ ലൂകോ മോഡ്രിചിനെയും കൂട്ടാളികളെയും പിടിച്ചുകെട്ടിയാൽ ലോകകപ്പ് ഫ്രാൻസിലേക്ക് പോവും’’ -പറയുന്നത് ഫുട്ബാൾ വിദഗ്ധരോ താരങ്ങളോ അല്ല. ഇരു കണ്ണിനും കാഴ്ചയില്ലാത്ത രണ്ടു പേരുടെതാണ് വാക്കുകൾ. ബ്രസീലിെൻറ മഞ്ഞക്കുപ്പായമോ ലയണൽ മെസ്സിയുടെ ഇടങ്കാലൻ ഷോട്ടുകളോ കാണാൻ കഴിയില്ലെങ്കിലും ഇരട്ട സഹോദരങ്ങളായ അക്ബറും ഹബീബും ഇരുട്ടിെൻറ ലോകത്തിരുന്ന് കളി വിലയിരുത്തുമ്പോൾ വ്യക്തം, കിറുകൃത്യം.
കോളജ് അധ്യാപകരാണ് ഹബീബ് ചുള്ളിയിലും അക്ബർ ചുള്ളിയിലും. ഹബീബ് കോഴിക്കോട് ഫാറൂഖ് കോളജിലും അക്ബർ മലപ്പുറം ഗവ. കോളജിലും ഇംഗ്ലീഷ് അസി. പ്രഫസർമാർ. 1998 മുതൽ ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കുന്നു. യൂറോ കപ്പും കോപ്പ അമേരിക്കയും ലീഗ് ഫുട്ബാളുകളും വിടാതെ പിന്തുടരുന്നുണ്ട്. കമൻററി കേട്ട് കളിയുടെ ഓരോ ചലനവും മനസ്സിലാക്കുന്ന ഇവരുടെ വിലയിരുത്തലുകൾ ആശ്ചര്യപ്പെടുത്തുന്നതാണ്. ഓരോ താരത്തിെൻറയും മേന്മയും ന്യൂനതയും അക്കമിട്ട് നിരത്തും. ടീമുകളുടെ ചരിത്രവും നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം പഠിച്ചുവെച്ചിട്ടുണ്ട്. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ചുള്ളിയില് കുഞ്ഞമ്മദ് കുട്ടിയുടെയും ഹവ്വയുടെയും മക്കൾ. ഫുട്ബാളിനെ ജീവനു തുല്യം സ്നേഹിക്കുന്ന പിതാവ്, മുഹമ്മദൻസിെൻറ വിഖ്യാതതാരങ്ങളുടെ പേരാണ് ഇവർക്കിട്ടത്.
വീട്ടിൽ ടി.വിയില്ലാതിരുന്ന കാലത്ത് അയൽപക്കത്ത് നിന്നാണ് കമൻററിയിലൂടെ ഫുട്ബാൾ ആസ്വദിച്ചത്. ഇത്തവണ മലയാളം കമൻററി വന്നതോടെ ഏറെ സന്തോഷിക്കുകയാണ് ഹബീബും അക്ബറും. കളി കഴിഞ്ഞാൽ ഫേസ്ബുക്കിൽ പോസ്റ്റുകളുമിടും. കാഴ്ചയില്ലാത്ത ഫുട്ബാൾ പ്രേമികൾ ‘കിക്കോഫ്’ എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുമുണ്ടാക്കിയിട്ടുണ്ട്. അതിൽ ശബ്ദ ട്രോളുകൾ ഇടുന്നതിലും സജീവമാണിവർ. ഷൈജു ദാമോദരെൻറ കമൻററിയെ അഭിനന്ദിച്ച് ഇൗയിടെ അക്ബർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇത് വലിയ അംഗീകാരമാണെന്ന് ഷൈജു മറുപടി നൽകുകയും ചെയ്തു. ‘പൂവല്ലാ പൂന്തളിരല്ലാ മാനത്തെ മഴവില്ലല്ലാ...’ എന്നൊക്കെ ഷൈജു പറയുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണെന്ന് ഹബീബ്. കോഴി ബിരിയാണി കഴിക്കുന്ന ത്രില്ലാണ് ഇദ്ദേഹത്തിെൻറ കമൻററി കേൾക്കുമ്പോഴെന്ന് അക്ബറും.
ഞായറാഴ്ചത്തെ ഫൈനലിൽ അക്ബറും ഹബീബും ഫ്രാൻസിനെ പിന്തുണക്കുന്നതിന് കാരണങ്ങൾ പലതാണ്. എങ്കിലും ക്രൊയേഷ്യ ചെറിയ മീനല്ല. ഇംഗ്ലണ്ടാണ് ഇരുവരുടെയും ഇഷ്ട ടീം. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഹബീബിെൻറ ഫേവറിറ്റെങ്കിൽ അക്ബർ വമ്പന്മാരിൽ വിശ്വസിക്കുന്നില്ല. ഹാരി കെയ്നിനോടാണ് പ്രിയം. കളിക്ക് മൊബൈൽ ഫോണിനെയും ടി.വിയെയും ആശ്രയിക്കാറുണ്ട്. മൊറയൂരിൽ അടുത്ത ക്വാർട്ടേഴ്സുകളിൽ കുടുംബ സമേതം താമസിക്കുന്ന അക്ബറും ഹബീബും നാളെ ഒരുമിച്ചിരുന്ന് ഫൈനൽ ആസ്വദിക്കും. ദൃശ്യവിനോദമായ ഫുട്ബാളിനെ ശബ്ദത്തിൽ നിന്ന് വായിച്ചെടുത്ത് ഗ്രീൻസ്മാെൻറയും എംബാപ്പെയുടെയും ഉംറ്റിറ്റിയുടെയും ഓരോ നീക്കങ്ങൾക്കുമൊപ്പം ഇവരും കൈയടിക്കുന്നുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.