'ഭക്ഷണത്തിൽ പുഴു, മഞ്ഞ തലയണ, ട്രാഫിക്; ഇന്ത്യയിലേക്ക് ഇനി ഒരിക്കലുമില്ല...'
text_fieldsഇന്ത്യയിൽ നേരിട്ട മോശം അനുഭവങ്ങൾ വിവരിച്ച് സെർബിയൻ ടെന്നീസ് താരം ദെയാന റാഡനോവിച്. ടെന്നീസ് ടൂർണമെന്‍റിന്‍റെ ഭാഗമായി മൂന്നാഴ്ചയോളം റാഡനോവിച് ഇന്ത്യയിലായിരുന്നു. തിരികെ മടങ്ങിയതിന് പിന്നാലെയാണ് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചും, ഇന്ത്യയെ കുറ്റപ്പെടുത്തിയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ താരത്തിന്‍റേത് വംശീയാധിക്ഷേപമാണെന്ന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്നു.
'ഇന്ത്യക്ക് എന്നെന്നേക്കും വിട, ഇനി ഒരിക്കലും കാണാതിരിക്കട്ടെ' എന്നാണ് തിരികെ മടങ്ങുമ്പോൾ വിമാനത്താവളത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് റാഡനോവിച് പറഞ്ഞത്. മ്യൂണിച്ചിൽ വിമാനമിറങ്ങിയ ശേഷം വീണ്ടും പോസ്റ്റിട്ടു. 'ഇന്ത്യയിൽ മൂന്നാഴ്ച ചെലവഴിച്ചവർക്ക് മാത്രമേ ഞാൻ പറഞ്ഞ കാര്യം മനസ്സിലാകൂ' എന്നായിരുന്നു പോസ്റ്റ്.
ഇന്ത്യയിലെ ട്രാഫിക്കിനെ പരിഹസിച്ചുകൊണ്ടും റാഡനോവിച് എഴുതി. 'ഗംഭീര ഡ്രൈവർമാരാണ് ഇന്ത്യയിലുള്ളത്. ട്രാഫിക് ചിലപ്പോഴൊക്കെ വലിയ രസമാണ്. നിങ്ങളുടെ ഒരു ദിവസത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും പറയാൻ പറ്റില്ല. ട്രാഫിക് റഷ് ഗെയിമിലേതുപോലെ എല്ലാവരും ഹോണടിച്ചുകൊണ്ടേയിരിക്കും'.
പോസ്റ്റിന് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ലഭിച്ചതിന് പിന്നാലെ വിശദീകരണവുമായി താരം വീണ്ടുമെത്തി. തന്‍റെ വിമർശനം ഇന്ത്യയിലെ ജനങ്ങൾക്കെതിരെ അല്ലെന്നും, ഇന്ത്യ എന്ന രാജ്യത്തെ കുറിച്ചുള്ളതാണെന്നും അതുകൊണ്ടുതന്നെ വംശീയത ആരോപിക്കരുതെന്നും താരം പറഞ്ഞു. 'എനിക്ക് ഇന്ത്യ തീരെ ഇഷ്ടമായില്ല. ഭക്ഷണം, ട്രാഫിക്, വൃത്തിയില്ലായ്മ ഇവയൊന്നും ഇഷ്ടമായില്ല. ഭക്ഷണത്തിൽ പുഴുക്കളുണ്ടായിരുന്നു. ഹോട്ടലിലെ തലയിണക്ക് മഞ്ഞനിറം. ഒരു റൗണ്ട്എബൗട്ട് എങ്ങനെ ഉപയോഗിക്കണം എന്നുപോലും അറിയില്ല' -27കാരിയായ താരം ഇൻസ്റ്റ പോസ്റ്റിൽ പറഞ്ഞു.
താൻ വംശീയ ചുവയോടെയല്ല സംസാരിക്കുന്നതെന്നും എല്ലാ രാജ്യങ്ങളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും ഇവർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.