യു.എസിലാര്; യു.എസ് ഓപണിൽ ഇന്ന് സ്വരേവ്-ഷെൽട്ടൻ ഫൈനൽ
text_fieldsഅലക്സാൻഡർ സ്വരേവ്,ബെൻ ഷെൽട്ടൻ
ന്യൂയോർക്: 2025ൽ കാർലോസ് അൽകാരസും യാനിക് സിന്നറും നേട്ടങ്ങൾ കൊയ്ത ടെന്നിസ് കോർട്ടുകളിൽ ഇക്കുറി അലക്സാൻഡർ സ്വരേവിന്റെ വാഴ്ചയാണ്. 2026ലെ ഫ്രഞ്ച് ഓപണിലൂടെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം. വിംബ്ൾഡണിൽ ഫൈനൽ വരെയെത്തി. യു.എസ് ഓപണിലും ജർമൻ താരം മികവ് ആവർത്തിച്ച് കലാശക്കളിക്ക് യോഗ്യത നേടിയിരിക്കുകയാണ്. എതിരാളി കന്നി ഗ്രാൻഡ് സ്ലാം കിരീടം തേടുന്ന അമേരിക്കൻ യുവതാരം ബെൻ ഷെൽട്ടൻ. കണക്കുകൾ നോക്കുമ്പോൾ സ്വരേവിന് വ്യക്തമായ മുൻതൂക്കം കൽപിക്കപ്പെടുന്നുണ്ടെങ്കിലും നിലവിലെ ചാമ്പ്യൻ അൽകാരസിനെയടക്കം മുട്ടുകുത്തിച്ച് കുതിച്ച ഷെൽട്ടൻ ആർതർ ആഷെ സ്റ്റേഡിയത്തിൽ ഞായറാഴ്ച ചരിത്രം കുറിച്ചാൽ അത്ഭുതപ്പെടാനില്ല. സെമിഫൈനലിൽ ഒന്നാം സീഡായ സ്വരേവ് കടുത്ത പോരാട്ടത്തിനൊടുവിൽ റഷ്യയുടെ കാരൻ ഖചനോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. സ്കോർ: 6-3, 7-6 (9-7), 7-6 (8-6). മറ്റൊരു സെമിയിൽ സഹതാരം ഫ്രാൻസെസ് ടിയാഫോയെ 4-6, 6-3, 6-3, 7-5ന് ഷെൽട്ടനും തോൽപിച്ചു.
ആദ്യ സെറ്റ് സ്വരേവ് എളുപ്പത്തിൽ സ്വന്തമാക്കിയെങ്കിലും തുടർന്നുള്ള രണ്ട് സെറ്റുകളിലും ഖചനോവ് ശക്തമായ വെല്ലുവിളി ഉയർത്തി. രണ്ടും മൂന്നും സെറ്റുകൾ ടൈബ്രേക്കറിലേക്ക് നീങ്ങിയപ്പോൾ നിർണായക പോയന്റുകൾ നേടി സ്വരേവ് മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ സ്വരേവ് തന്റെ കരിയറിലെ രണ്ടാം യു.എസ് ഓപൺ ഫൈനലിലേക്ക് യോഗ്യത നേടി. 2020ലായിരുന്നു ആദ്യ ഫൈനൽ. അന്ന് ഓസ്ട്രിയയുടെ ഡൊമിനിക് തിയമിനോട് തോൽവി രുചിച്ചു. മറ്റൊരു സെമിയിൽ, ടിയാഫോക്കെതിരെ ആദ്യ സെറ്റ് നഷ്ടമായതിന് ശേഷം തകർപ്പൻ സർവിസുകളിലൂടെയും കരുത്തുറ്റ ഫോർഹാൻഡ് ഷോട്ടുകളിലൂടെയും ഷെൽട്ടൻ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. ഏസുകൾ ഉതിർത്ത് ഷെൽട്ടൻ, നാലാം സെറ്റിലെ കടുത്ത പോരാട്ടത്തിനൊടുവിൽ തിയാഫോയുടെ പ്രതിരോധം തകർക്കുകയായിരുന്നു.
സ്വരേവും ഷെൽട്ടനും തമ്മിലെ മുഖാമുഖ റെക്കോഡിൽ ജർമൻ താരത്തിന് ഏകപക്ഷീയ മുൻതൂക്കമുണ്ട്. ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ സ്വരേവ് 5-0ത്തിന് മുന്നിലാണ്. ഷെൽട്ടന് ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ല. ഇരുവരും തമ്മിൽ നടന്ന മത്സരങ്ങളിൽ ആകെ 10 സെറ്റുകൾ സ്വരേവ് നേടിയപ്പോൾ ഷെൽട്ടന് ഒരെണ്ണം മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്, 2024 സിൻസിനാറ്റിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

