നെയ്മർക്ക് കണ്ണീർകോപ
text_fieldsബ്രസീലിയ: സൗഹൃദമത്സരത്തിനിടെ പരിക്കേറ്റ സൂപ്പർ താരം നെയ്മർക്ക് സ്വന്തം നാട്ടിൽ നടക്കുന്ന കോപ അമേരിക്ക ഫുട്ബാൾ ടൂർണമെൻറ് നഷ്ടമാവും. ബുധനാഴ്ച ബ്രസീലിയയിലെ മാനെ ഗരിഞ്ച സ്റ്റേഡിയത്തിൽ ഖത്തറിനെതിരായ മത്സരത്തിനിടെയാണ് നെയ്മർക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതായതിനാൽ താരത്തിന് കോപയിൽ കളിക്കാനാവില്ലെന്ന് വ്യാഴാഴ്ച ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ വ്യക്തമാക്കി.
ബ്രസീൽ 2-0ത്തിന് ജയിച്ച കളിയുടെ 20ാം മിനിറ്റിലാണ് നെയ്മറിന് പരിക്കേറ്റത്. 17ാം മിനിറ്റിൽ റിച്ചാർലിസൺ ബ്രസീലിനെ മുന്നിലെത്തിച്ചതിനു പിന്നാലെ നെയ്മർ പരിക്കേറ്റുവീഴുകയായിരുന്നു. വലതുകണങ്കാലിെൻറ സന്ധിക്ക് പൊട്ടലേറ്റതിനെ തുടർന്ന് വലിയ െഎസ് പാക്ക് കെട്ടി ടീം സ്റ്റാഫിെൻറ സഹായത്തോടെയാണ് നെയ്മർ മൈതാനം വിട്ടത്.
ബലാത്സംഗ വിവാദത്തിൽപെട്ടതിനു പിന്നാലെയാണ് നെയ്മർക്ക് പരിക്കും വില്ലനായെത്തിയത്. പാരിസ് സെൻറ് ജർമൻ താരമായ നെയ്മർ പാരിസിലെ ഹോട്ടലിൽവെച്ച് ബലാത്സംഗം ചെയ്തതായി ആരോപിച്ച് ബ്രസീലിയൻ യുവതി രംഗത്തെത്തിയിരുന്നു.
നെയ്മർ നിഷേധിച്ചെങ്കിലും ആരോപണത്തിൽ ഉറച്ചുനിൽക്കുന്ന യുവതി ബുധനാഴ്ച ടെലിവഷൻ അഭിമുഖത്തിലും ഇക്കാര്യം ആവർത്തിച്ചു. 2007നുശേഷം ആദ്യ കോപ കിരീടം തേടുന്ന ബ്രസീലിന് നെയ്മറുടെ അഭാവം കനത്ത തിരിച്ചടിയാവും. ഇൗമാസം 14നാണ് ടൂർണമെൻറ് തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.