ഇന്ത്യ കബഡി ലോകകപ്പ് ചാമ്പ്യന്മാർ
text_fieldsഅഹ്മദാബാദ്: കോര്‍ട്ടിലെ അജയ്യത എട്ടാം തവണയും തെളിയിച്ച് ഇന്ത്യ പുരുഷന്മാരുടെ കബഡി ലോകകപ്പ് നിലനിര്‍ത്തി. ആക്രമിച്ചു മുന്നേറിയും സംഘം ചേര്‍ന്ന് കുരുക്കിലാക്കിയും പോരാട്ടവീര്യം പുറത്തെടുത്ത മത്സരത്തില്‍ പൊരുതിക്കളിച്ച ഇറാനെ 38-29 പോയന്‍റില്‍ തകര്‍ത്താണ് ഇന്ത്യ ലോകകപ്പുയര്‍ത്തിയത്.
ആദ്യ പകുതിയില്‍ 13നെതിരെ 18 പോയന്‍റ് സ്കോര്‍ ചെയ്തു ലീഡ് നേടി ഇറാന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ, ലോകത്തെ മികച്ച റൈഡറായ ഇന്ത്യന്‍ താരം അജയ് ഠാകുര്‍ കോര്‍ട്ടില്‍ നടത്തിയ ആകസ്മിക ചലനങ്ങളും ചടുലവേഗവുമാണ് സുന്ദരമായി അതിജീവിക്കാന്‍ ആതിഥേയര്‍ക്ക് കരുത്തുപകര്‍ന്നത്. ഇറാന്‍ കോര്‍ട്ടില്‍ റൈഡിലൂടെ ഇരച്ചുകയറി ആക്രമണം നടത്തിയ അജയ് ഠാകുര്‍ 10 പോയന്‍റാണ് സമ്മാനിച്ചത്.
ലോകകപ്പിന്‍െറ തുടക്കം മുതല്‍ ഇന്ത്യന്‍ വിജയഗാഥ മാത്രം മുഴങ്ങിക്കേട്ട കോര്‍ട്ടില്‍ ഇത്തവണയും തങ്ങളെ വെല്ലാന്‍ ആരുമില്ളെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു അനൂപ്കുമാറിന്‍െറ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം. ഏഴു പ്രാവശ്യവും കിരീടം സ്വന്തം കൈയില്‍വെച്ച ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് കലാശക്കളിക്കത്തെിയതെങ്കിലും ഇറാന്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് അഹ്മദാബാദ് ആതിഥ്യമരുളിയ ലോകകപ്പ് മത്സരം ആതിഥേയര്‍ തങ്ങള്‍ക്കനുകൂലമാക്കിയത്.
ഇറാന്‍െറ കോര്‍ട്ടിലേക്ക് ഇന്ത്യന്‍ നായകന്‍ നടത്തിയ റൈഡോടെ തുടങ്ങിയ കളിയില്‍ സന്ദീപ് നെര്‍വാളിന്‍െറ റൈഡിലാണ് ഇന്ത്യ സ്കോര്‍ ബോര്‍ഡ് തുറന്നത്. നായകന്‍ മിറേജിലൂടെ ഇറാന്‍ നടത്തിയ ആദ്യ റെയ്ഡിലും പോയന്‍റ് കണ്ടത്തൊനായില്ല. പിന്നീട് അജയ് ഠാകുര്‍ സ്കോര്‍ ഉയര്‍ത്തിയെങ്കിലും അബൂഫസലിലൂടെ രണ്ടു പോയന്‍റ് നേടി ഇറാന്‍ മത്സരത്തെ സമനിലയില്‍ തളച്ചു. സ്കോര്‍ 2-2. റൈഡിനിടെ നര്‍വാളിനെ സംഘം ചേര്‍ന്ന് കുരുക്കി ഞെട്ടിച്ച് ലീഡുയര്‍ത്തിയതിനുശേഷം പിന്നീട് കോര്‍ട്ട് കണ്ടത് ഇറാന്‍െറ മുന്നേറ്റം മാത്രമായിരുന്നു. നായകന്‍ മിറേജിന്‍െറ തന്ത്രങ്ങള്‍ വിജയം കണ്ടപ്പോള്‍ ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഇന്ത്യയെ ഇറാന്‍ ഞെട്ടിച്ചത് 13നെതിരെ 18 പോയന്‍റുകള്‍ എഴുതിച്ചേര്‍ത്തായിരുന്നു.
രണ്ടാം പകുതിയില്‍ കരുതലോടെ മുന്നേറിയ ഇന്ത്യക്കുവേണ്ടി ഇറാന്‍ അതിര്‍ത്തി കടന്ന് അജയ് ഠാകുര്‍ നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്കു’കളാണ് ആതിഥേയരുടെ നെഞ്ചിടിപ്പിന് ശമനമുണ്ടാക്കിയത്. കളി തീരാന്‍ 15 മിനിറ്റ് ശേഷിക്കെ 19-16 സ്കോറില്‍ പിന്നിലായിരുന്ന ഇന്ത്യക്കുവേണ്ടി പ്രദീപ് തുടങ്ങിവെച്ച മികവ് അജയ് ഠാകുര്‍ മാസ്മരിക ചലനങ്ങളോടെ അഞ്ചു റൈഡുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ഇന്ത്യ ഇറാനെ സമനിലയില്‍ തളച്ചു. സ്കോര്‍ 20-20. പിന്നീട് ഇറാന്‍ താരങ്ങളെ സമ്മര്‍ദത്തിലാക്കിയ നീക്കങ്ങള്‍ നടത്തിയും റൈഡര്‍മാരെ കബളിപ്പിച്ച് സംഘം ചേര്‍ന്ന് കെണിയൊരുക്കിയും ഇന്ത്യ സംഘശക്തി പുറത്തെടുത്തതോടെ ഇറാന്് കോര്‍ട്ടില്‍ കീഴടങ്ങാതെ തരമില്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.