ടിക്കറ്റ് വിൽപന പൊടിപൂരം; ബ്രസീലിനും മുേമ്പ അമേരിക്ക
text_fieldsമോസ്കോ: ലോകകപ്പ് പടിവാതിലിൽ എത്തിനിൽക്കേ ടിക്കറ്റ് വിൽപനയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഫിഫ. ഫിഫയുടെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആരംഭിച്ച ടിക്കറ്റ് വിൽപന 24 ലക്ഷം കവിഞ്ഞു.
ആതിഥേയരായ റഷ്യ (8.71 ലക്ഷം) കഴിഞ്ഞാൽ ലോകകപ്പ് യോഗ്യതപോലും നേടാൻ കഴിയാത്ത യു.എസിൽ (88, 825) നിന്നുള്ള ആരാധകരാണ് രണ്ടാം സ്ഥാനത്തെന്നുള്ളതാണ് കൗതുകകരം. റഷ്യയെ മഞ്ഞക്കടലാകാൻ ഉറച്ചുതന്നെയാണ് ബ്രസീലുകാരുടെ പുറപ്പാട്. 72,512 ടിക്കറ്റുകളാണ് അവർ ബുക്ക് ചെയ്തിരിക്കുന്നത്. റഷ്യയില്‍ കസാന്‍, സമാറ, റോസ്‌തോവ്, സോച്ചി, സെൻറ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവിടങ്ങളിൽ താല്‍ക്കാലിക കോണ്‍സുലേറ്റുകള്‍ തുറക്കാന്‍ ബ്രസീല്‍ തീരുമാനിച്ചു.
കൊളംബിയ (65, 234), ജർമനി (65, 541), മെക്സികോ (60,302), അർജൻറീന (54,031) എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നാലെയുള്ളത്. ജൂലൈ 15 വരെ ടിക്കറ്റ് വിൽപനയുണ്ട്. ഫിഫക്കായി നേരത്തേ റിസർവ് ചെയ്തിരുന്ന ഒരു ലക്ഷം ടിക്കറ്റുകൾ വെള്ളിയാഴ്ച മുതൽ ഫാൻസിനു ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ, കാറ്റഗറി നാലിലെ ചില മത്സരങ്ങളുടെ ടിക്കറ്റുകൾ റഷ്യക്കാർക്കായി നിജപ്പെടുത്തി.