ഏഷ്യൻ വ്യാഘ്രങ്ങൾ
text_fieldsലോകകപ്പിൽ ആദ്യമായി പങ്കെടുത്തപ്പോൾതന്നെ വിസ്മയ ടീം എന്ന് പേരുവാങ്ങിയവരാണ് ഏഷ്യൻ പ്രതിനിധികളായ സൗദി അറേബ്യ. 1994 അമേരിക്ക ലോകകപ്പിൽ കളിക്കളത്തിൽ കാലുകുത്തിയ അവരുടെ മുന്നിൽ കീഴടങ്ങിയതു യൂറോപ്യൻ വമ്പന്മാരായ ബെൽജിയവും കറുത്ത വൻകരയിലെ കരുത്തിെൻറ പ്രതീകങ്ങളായ മൊറോക്കോയും. അട്ടിമറി വിജയങ്ങളോടെ അരങ്ങേറ്റ ലോകകപ്പിൽതന്നെ പ്രീക്വാർട്ടറിൽ എത്തിയ സൗദിക്ക് പ്രതിയോഗികളായത് അന്ന് റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരായ സ്വീഡനെ. അവിടെയും പോരാട്ടവീര്യം മറന്നില്ല. സ്വീഡെൻറ വലയിൽ ഒരു ഗോൾ അടിച്ചുകയറ്റിയാണ് അന്നും കീഴടങ്ങിയത് ( 3-1 ).
പ്രാപ്പിടിയന്മാരുടെ നാട് എന്ന് പരിഹസിക്കപ്പെട്ടിരുന്ന അറേബ്യൻ പെനിൻസുലയിലെ ഈ വലിയ രാജ്യത്തിനു പന്തുകളിക്കാൻ കഴിയുന്ന കാലാവസ്ഥയും പശ്ചാത്തലവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. 1951 വരെ ഫുട്ബാൾ നിരോധിക്കപ്പെട്ട രാജ്യമാണ് 1956ൽ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനിൽ അംഗത്വം നേടി പടിപടിയായി ഏഷ്യൻ പവർഹൗസായി മാറിയത്. ഇന്ന് വൻകരയിൽ ഏറ്റവും അധികം ഫുട്ബാൾ കളിക്കാരുള്ള നാടാണ് സൗദി. പ്രതികൂല കാലാവസ്ഥയിലും പന്തുതട്ടാൻ പര്യാപ്തമായ അടിസ്ഥാന സൗകര്യവും പ്രതിഭാസമ്പന്നരായ കളിക്കാരും മികച്ച സംഘാടക മികവും പിന്നെ കണക്കില്ലാതെ ഒഴുകിയെത്തിയ സാമ്പത്തിക സ്രോതസ്സുമാണ് ഇൗ നാടിെൻറ ഫുട്ബാൾ വളർച്ചയുടെ രഹസ്യം. ഇതുവരെ നാലു ലോകകപ്പുകളിലായി 13 മത്സരങ്ങളിൽ പന്തുതട്ടിയ അവർ 32 ഗോളുകൾ വാങ്ങിക്കൂട്ടി.
2002 ജപ്പാൻ-കൊറിയ ലോകകപ്പിൽ പ്രബലരായ ജർമനിയുടെ ഗ്രൂപ്പിൽ പെട്ടുപോയ സൗദിക്ക് മിറോസ്ലോവ് േക്ലാസെയുടെയും കൂട്ടരുടെയും ബൂട്ടുകളിൽനിന്ന് എട്ടു ഗോളുകളാണ് വാങ്ങേണ്ടിവന്നത്. ഇത്തവണ ഇത്തരം ദുരന്തങ്ങൾ അവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുമായാണ് അവരുടെ വരവ്. ജർമൻ ഗോൾ കീപിങ് ഇതിഹാസം സാക്ഷാൽ ഒളിവർ ഖാനാണ് വലകാക്കുന്നവരുടെ പരിശീലത്തിെൻറ മേൽനോട്ടം. ഇക്കുറി യോഗ്യത മത്സരങ്ങളിൽ ഏഷ്യൻ വൻകരയിലെ ഹൈടെക് ടീം എന്ന വിശേഷണമുള്ള ജപ്പാനെ അവസാന മത്സരത്തിൽ ഒരു ഗോളിന് മറികടന്നായിരുന്നു സൗദി അഞ്ചാം പങ്കാളിത്തം ഉറപ്പിച്ചത്. 65,000 കാണികളെ സാക്ഷിനിർത്തി കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ പകരക്കാരനായെത്തിയ ഫഹദ് അൽ മുത്വലാത്തു നേടിയ ആ ഗോൾ കാൽപന്തുകളിയെ നെഞ്ചോടു ചേർത്ത ഒരു ജനതയുടെ പ്രാർഥനയുടെ ഫലമായി വാഴ്ത്തപ്പെട്ടു.
ജപ്പാനെ തോൽപിച്ചെങ്കിലും ഒരൽപം ഭാഗ്യം അവർക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് ഗോൾ ആവറേജ് എന്ന കടമ്പ അവർക്കു കടക്കാൻ കഴിഞ്ഞത്. 19 പോയൻറുമായി ആസ്ട്രേലിയക്കൊപ്പമായ സൗദി അവസാന മത്സരത്തിൽ പിറന്ന മുത്വലാത്തിെൻറ ഗോളിലൂടെ റഷ്യയിലേക്ക് യോഗ്യത ഉറപ്പിച്ചു. ഗ്രൂപ് റൗണ്ടിൽ ഒപ്പമുള്ളത് ആതിഥേയരായ റഷ്യ, ഈജിപ്ത്, ഉറുഗ്വായ് എന്നിവരാണ്. തങ്ങളെക്കാൾ രണ്ടുപടി താഴെയാണ് റഷ്യക്കാരെങ്കിലും ആദ്യ മത്സരം അവർക്ക് അത്ര അനായാസമായിരിക്കില്ല. അലറിവിളിക്കുന്ന ആയിരങ്ങളാകും നാട്ടുകാരുടെ കൈമുതൽ.
റാങ്കിങ്ങിൽ 31ാം സ്ഥാനത്തുള്ള ഈജിപ്തിന് കണ്ണടച്ചും ഗോൾ നേടാൻ കഴിവുള്ള മുഹമ്മദ് സലാഹുണ്ട്. 21ാം സ്ഥാനക്കാരായ ഉറുഗ്വായ്യുടെ കവാനിയും സുവാരസും അപകടകാരികളാണ്. ചുരുക്കത്തിൽ ഏഷ്യൻ പുലികളുടെ ഗർജനം ആദ്യ റൗണ്ടിൽതന്നെ അവസാനിച്ചേക്കും.
നാളെ: ഈജിപ്ത് ഒറ്റയാൻ പട്ടാളമോ സംഘശക്തിയോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.