സന്തോഷ് ട്രോഫിയിൽ കേരള ആറാട്ട്
text_fieldsകൊൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബാൾ ഗ്രൂപ് ‘എ’യിൽ കേരളത്തിന് രണ്ടാം ജയം. ഇന്ത്യൻ ഫുട്ബാളിെൻറ ഭാവി മണ്ണെന്ന് വിളിക്കുന്ന മണിപ്പൂരിനെ മറുപടിയില്ലാത്ത ആറ് ഗോളിന് മുക്കി കേരളം ഹൗറയിൽ ജൈത്രയാത്ര തുടരുന്നു. ഇതോടെ രണ്ട് കളിയിലെ തകർപ്പൻ ജയവുമായി സെമിഫൈനൽ സാധ്യത ശക്തമാക്കി. ഗോൾരഹിതമായി അവസാനിച്ച ഒന്നാം പകുതിയുടെ വിരസത മാറ്റുന്നതായിരുന്നു രണ്ടാം പകുതിയിലെ പ്രകടനം.
കളിയുടെ ഗിയർമാറ്റിയ മലയാളിതാരങ്ങൾ അടുത്ത 45 മിനിറ്റിൽ നിറഞ്ഞാടിയപ്പോൾ മണിപ്പൂരി വലയിൽ ഗോളിെൻറ ആറാട്ടായി. ജിതിൻ ഗോപാലൻ ഇരട്ട ഗോൾ (62, 84) നേടിയപ്പോൾ, വി.കെ. അഫ്ദാൽ (47), രാഹുൽ കെ.പി. (59), ജിതിൻ എം.എസ്. (71) എന്നിവർ ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമിൽ മണിപ്പൂർ താരം ചിേങ്കാഖാം സിങ്ങിെൻറ സെൽഫ് ഗോളിലൂടെ കേരളത്തിെൻറ പട്ടിക പൂർത്തിയായി.
ആദ്യ മത്സരത്തിൽ ചണ്ഡിഗഢിനെ 5-1ന് തോൽപിച്ച കേരളത്തിന് ഞായറാഴ്ച മഹാരാഷ്ട്രക്കെതിരെയാണ് അടുത്ത മത്സരം. വെള്ളിയാഴ്ചത്തെ മറ്റൊരു മത്സരത്തിൽ മഹാരാഷ്ട്ര, ചണ്ഡിഗഢിനെ 2-1ന് തോൽപിച്ചു.
ചണ്ഡിഗഢിനെ നേരിട്ട സംഘത്തിൽ നിന്നും രണ്ടു മാറ്റങ്ങളുമായാണ് കോച്ച് സതീവൻ ബാലൻ മണിപ്പൂരിനെതിരെ ടീമിനെ ഇറക്കിയത്. ജസ്റ്റിൻ ജോർജും അഫ്ദാലും പുറത്തിരുന്നപ്പോൾ, ജി. ശ്രീരാഗും, പി.സി. അനുരാഗും െപ്ലയിങ് ഇലവനിലെത്തി. ആക്രമിച്ച് തുടങ്ങിയെങ്കിലും സജിത് പൗലോസും സീസണും രാഹുലുമെല്ലാം എതിർ ബോക്സിലെത്തിയെങ്കിലും ഗോളാക്കിയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ അഫ്ദാൽ പകരക്കാരനായിറങ്ങിയതോടെ ഗോൾശങ്ക മാറി. 47ാം മിനിറ്റിൽ ജിതിെൻറ ക്രോസ് ലക്ഷ്യത്തിലെത്തിച്ച അഫ്ദാൽ ആദ്യ ഗോളടിച്ചു. പിന്നെ, ഇരുവിങ്ങുകളെയും ചടുലമാക്കി ഗോൾ മഴയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.