സന്തോഷ് ട്രോഫി; കേരളത്തിന് ഫൈവ് സ്റ്റാർ തുടക്കം
text_fieldsകൊൽക്കത്ത: വ്യാഴവട്ടത്തിനുശേഷം സന്തോഷ് ട്രോഫിയിൽ കിരീടം തേടുന്ന കേരളത്തിന് 72ാമത് പതിപ്പിെൻറ ഫൈനൽ റൗണ്ടിൽ വിജയത്തുടക്കം. ഗ്രൂപ് എയിൽ ചണ്ഡിഗഢിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തുവിട്ടാണ് സതീവൻ ബാലെൻറ കുട്ടികൾ തുടക്കം കേമമാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ പശ്ചിമ ബംഗാൾ 3-0ത്തിന് മണിപ്പൂരിനെ തോൽപിച്ചു.
രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളുമായി കളംനിറഞ്ഞ എം.എസ്. ജിതിെൻറ മികവിലായിരുന്നു കേരളത്തിെൻറ ജയം. 11, 51 മിനിറ്റുകളിൽ എതിർവല കുലുക്കിയ ജിതിനെ കൂടാതെ സജിത് പൗലോസ് (19), വി.കെ. അഫ്ദൽ (49), ശ്രീകുട്ടൻ (77) എന്നിവരാണ് കേരളത്തിനായി സ്കോർ ചെയ്തത്. വിശാൽ ശർമയുടെ (88) വകയായിരുന്നു ചണ്ഡിഗഢിെൻറ ആശ്വാസ ഗോൾ.
രബീന്ദ്ര സരോവർ സ്റ്റേഡിയത്തിൽ 4-4-2 ഫോർമേഷനിൽ പന്തുതട്ടിയ കേരളം തുടക്കത്തിൽതന്നെ ലീഡെടുത്തു. 11ാം മിനിറ്റിൽ സീസണിെൻറ ത്രൂബാൾ പിടിച്ചെടുത്ത റൈറ്റ് വിംഗർ ജിതിെൻറ ഷോട്ട് അനായാസം ലക്ഷ്യംകണ്ടു. എട്ടു മിനിറ്റിനുശേഷം ജിതിെൻറ ക്രോസിൽനിന്നായിരുന്നു സജിത് പൗലോസിെൻറ ഗോൾ. രണ്ടു ഗോൾ ലീഡുമായി ഇടവേളക്കുപിരിഞ്ഞ കേരളം കൂടുതൽ ഗോൾദാഹവുമായാണ് രണ്ടാം പകുതിയിൽ തിരിച്ചെത്തിയത്.
49ാം മിനിറ്റിൽ അഫ്ദലിെൻറ ഗോളിൽ ലീഡുയർത്തിയ കേരളം രണ്ടു മിനിറ്റിനകം ജിതിെൻറ രണ്ടാം ഗോളിലൂടെ വീണ്ടും ചണ്ഡിഗഢിന് പ്രഹരമേൽപിച്ചു. ജിതിന് പകരമിറങ്ങിയ ശ്രീകുട്ടൻ 77ാം മിനിറ്റിൽ ലക്ഷ്യംകണ്ടതോടെ കേരളം കളി ഒന്ന് തണുപ്പിച്ചപ്പോഴാണ് വിശാൽ ശർമയിലൂടെ ചണ്ഡിഗഢുകാർ ഒരു ഗോൾ കണ്ടെത്തിയത്. മധ്യനിരയിൽ കളി മെനഞ്ഞ് വിങ്ങുകളിലൂടെ മുന്നേറിയായിരുന്നു കേരളം ചണ്ഡിഗഢിെൻറ കഥകഴിച്ചത്. വിങ്ങിൽ ജിതിെൻറ മികവ് ടീമിന് മുതൽക്കൂട്ടായി.
ഗ്രൂപ്പിലെ അടുത്ത മത്സരങ്ങൾ കേരളത്തിന് കടുത്ത വെല്ലുവിളിയാവും. നിലവിലെ ചാമ്പ്യന്മാരായ ബംഗാളും കരുത്തുറ്റ ടീമുകളായ മഹാരാഷ്ട്രയും മണിപ്പൂരുമാണ് കേരളത്തെ കാത്തിരിക്കുന്നത്. 23ന് മണിപ്പൂർ, 25ന് മഹാരാഷ്ട്ര, 27ന് ബംഗാൾ എന്നിവർക്കെതിരെയാണ് കേരളത്തിെൻറ അടുത്ത മത്സരങ്ങൾ. മണിപ്പൂരിനെതിരെ ബംഗാളിനായി സുമിത് ദാസും (6, 15) വിദ്യാസാഗർ സിങ്ങും (82) ആണ് ഗോളുകൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.