ബെർണബ്യൂവിൽ ബാഴ്സ തന്നെ
text_fieldsമഡ്രിഡ്: നാലു ദിവസത്തിനിടെ നടന്ന രണ്ടാം എൽക്ലാസികോയിലും കറ്റാലൻ നിരയുടെ ജൈത്രയാത്ര. കിങ്സ് കപ്പ് സെമി പോരാട്ടത്തിൽ റയൽ മഡ്രിഡിനെ സാൻറിയാഗോ ബെർണബ്യൂവിൽ െവച്ച് മടക്കി അയച്ചതിനു പിന്നാലെ അതേ വേദിയിൽ ലാ ലിഗയിലും ബാഴ്സയുടെ കുതിപ്പ്. വീറും വാശിയും നിറഞ്ഞ മത്സരത്തിൽ 1-0ത്തിനാണ് ബാഴ്സയുടെ ജയം. ഇവാൻ റാകിടിച് നേടിയ ഗോളിലാണ് അഭിമാനപ്പോരാട്ടത്തിൽ ബാഴ്സ ജയിച്ചത്. ഇതോെട കിരീട കുതിപ്പിൽ റയൽ മഡ്രിഡിൽ നിന്നുള്ള ഭീഷണി ബാഴ്സ ഏറക്കുറെ ഇല്ലാതാക്കി. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയും (60 േപായൻറ്) മൂന്നാം സ്ഥാനത്തുള്ള റയലും (48) തമ്മിൽ 12 പോയൻറ് വ്യത്യാസമായി. 50 പോയൻറുള്ള അത്ലറ്റികോ മഡ്രിഡാണ് രണ്ടാമത്.
ജയത്തോടെ 87 വർഷത്തെ ചരിത്രവും ബാഴ്സ തിരുത്തിക്കുറിച്ചു. എൽക്ലാസികോ ജയങ്ങളിൽ ഇത്രയും വർഷക്കാലം മുന്നിൽ റയൽ മഡ്രിഡായിരുന്നു. ഇൗ ജയം കൂടിച്ചേർന്നതോടെ ബാഴ്സയുടെ വിജയക്കുതിപ്പ് 96 ആയി. 95 മത്സരങ്ങളിലാണ് റയലിെൻറ ജയം. 15 വർഷത്തിനിടെ ഇതാദ്യമായാണ് ഹോം ഗ്രൗണ്ടിൽ ബാഴ്സക്കെതിരെ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ തോൽക്കുന്നതെന്ന നാണക്കേടും റയൽ ഏറ്റുവാങ്ങി. ഇതോടെ, വരുന്ന സീസണിൽ കോച്ച് സാൻറിയാഗോ സൊളാരിയെ നിലനിർത്തേണായെന്ന കാര്യത്തിൽ ടീം മാനേജ്മെൻറിൽ മുറുമുറുപ്പ് തുടങ്ങി. ആറിന് ചാമ്പ്യൻസ് ലീഗിൽ അയാക്സിനെതിരെയാണ് റയലിെൻറ അടുത്ത മത്സരം. ചാമ്പ്യൻസ് ലീഗ് കൂടി കൈവിട്ടാൻ കോച്ചിെൻറ ഭാവി അനിശ്ചിതത്വത്തിലാവുമെന്നുറപ്പ്.
ഒരേയൊരു ഗോൾ
ഞങ്ങൾ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നുവെന്നാണ് മത്സരശേഷം ബാഴ്സ കോച്ച് ഏണസ്റ്റോ വാൽവർഡെ പ്രതികരിച്ചത്. ‘‘ഒാരോ താരവും മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നിൽ കൂടുതൽ ഗോളിൽ ജയിക്കേണ്ട മത്സരമായിരുന്നു ഇത്’’ - വാൽവർഡെ പറഞ്ഞുകിങ്സ് കപ്പ് തോൽവിയിൽ പാഠമുൾക്കൊണ്ട് പലതും താരങ്ങളെ പറഞ്ഞുപഠിപ്പിച്ചാണ് സൊളാരി ടീമിനെ ഇറക്കിയത്. ആ മത്സരത്തിൽ തങ്ങളുടെ നടുവൊടിച്ച ലൂയി സുവാരസിനെ ഒതുക്കാനുള്ള ചുമതല റാഫേൽ വരാനെക്കായിരുന്നു. ഒപ്പം, ലയണൽ മെസ്സിയെ സെർജിയോ റാമോസും സെർജിയോ റിഗൂലിയനും ചേർന്ന് തടഞ്ഞപ്പോൾ ബാഴ്സയുടെ ആക്രമണത്തിന് മൂർച്ച കുറഞ്ഞു. മറുവശത്ത് കരീം ബെൻസേമക്കും വിനീഷ്യസ് ജൂനിയറിനും കൂടെ, ഗാരത് ബെയ്ലിന് ആദ്യ ഇലവനിൽ തന്നെ അവസരം ലഭിച്ചു.
26ാം മിനിറ്റിലാണ് ബാഴ്സയുടെ വിജയ ഗോൾ. മെസ്സി-സെർജി റോബർേട്ടാ-റാകിടിച് സഖ്യത്തിെൻറ നീക്കത്തിലാണ് റയലിെൻറ കണക്കുകൂട്ടൽ തെറ്റിച്ചത്. വലതുവിങ്ങിൽ മൂവരും ചേർന്ന് നടത്തിയ മിന്നലാക്രമണം തടയാൻ റാമോസിനായില്ല. റിഗുലിയനെ വെട്ടിമാറ്റി റോബർേട്ടാ നീട്ടിനൽകിയ പാസ് റാകിടിച് ഒാടിയെടുത്തു. റയൽ ഗോൾ കീപ്പർ തിബോ കൊർടുവയും പിന്നാലെ റാമോസും കിക്ക് തടയാൻ ശ്രമിച്ചെങ്കിലും ക്രൊയേഷ്യൻ താരത്തിെൻറ അത്യുജ്ജ്വല ഫിനിഷിങ്ങിൽ പന്ത് വലയിലായി. ഇതോടെ ഉണർന്ന റയൽ കളി വേഗത്തിലാക്കി. ബെൻസേമക്കും ബെയ്ലിനും എണ്ണമറ്റ അവസരങ്ങളെത്തിയെങ്കിലും ഗോൾ മാത്രം അകന്നു. അതിനിടക്ക് ലൂക മോഡ്രിച്ചും ടോണി ക്രൂസും ബാഴ്സ പോസ്റ്റ് ലക്ഷ്യമിട്ട് ശ്രമംനടത്തിയെങ്കിലും കാര്യമുണ്ടായില്ല. ബെയ്ലിനെയും കസമിറോയെയും പിൻവലിച്ച് ഇസ്കോ, മാർകോ അസെൻസിയോ എന്നിവരെ ഇറക്കിനോക്കിയെങ്കിലും റയൽ വിധി വീണ്ടും തോൽക്കാനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.