ചാമ്പ്യൻസ് ലീഗ്: യുനൈറ്റഡ് പുറത്ത്
text_fieldsലണ്ടൻ: ലിവർപൂളിനെതിരെ പയറ്റി വിജയിച്ച മൗറീന്യോയുടെ തന്ത്രങ്ങളൊന്നും സെവിയ്യക്കെതിരെ വിലപ്പോയില്ല. ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ സ്പാനിഷ് ക്ലബ് സെവിയ്യയോട് ഒാൾഡ് ട്രഫോഡിൽ 1-2ന് തോൽവിയേറ്റുവാങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ് ക്വാർട്ടർ കാണാതെ പുറത്ത്. പകരക്കാരനായെത്തിയ ബെൻ യാഡറാണ് അരലക്ഷത്തിലധികം ആരാധകരെ കണ്ണീരിലാഴ്ത്തി യുനൈറ്റഡിെൻറ കഥകഴിച്ചത്.
സെവിയ്യയുടെ തട്ടകത്തിൽ ആദ്യ പാദം ഗോൾരഹിത സമനിലയിൽ പിടിച്ചപ്പോൾ മൗറീന്യോക്ക് ആശ്വാസമായിരുന്നു. ഒാൾഡ് ട്രേഫാഡിൽ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയോട് മാത്രമേ യുനൈറ്റഡ് തോറ്റിട്ടുള്ളൂവെന്നതുതന്നെ കാരണം. അവസാന മത്സരത്തിൽ ലിവർപൂളിനെയും വീഴ്ത്തി ഫോമിൽ നിൽക്കവെ സെവിയ്യക്ക് മത്സരം കഠിനമായിരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. ഗെയിംപ്ലാൻകൊണ്ട് ഞെട്ടിക്കുന്ന മൗറീന്യോക്ക് പക്ഷേ, സെവിയ്യക്കെതിരെ എല്ലാം പിഴച്ചു. മാറ്റിച്ചിനെ മധ്യനിരയിലെ േകന്ദ്രബിന്ദുവായി തയാറാക്കിയ പ്ലാനിൽ പലയിടത്തും വിള്ളലുണ്ടായി. ആദ്യ പകുതി മൂർച്ചകുറഞ്ഞ മുന്നേറ്റങ്ങൾ മാത്രം.
ബെൻ മാന്ത്രികൻ
മുന്നേറ്റങ്ങളൊന്നും ലക്ഷ്യം കാണാതിരുന്നപ്പോഴാണ് സെവിയ്യ കോച്ച് വിൻസെൻസോ മോണ്ടെല്ല 72ാം മിനിറ്റിൽ ബെൻ യാഡറിനെ കളത്തിലിറക്കുന്നത്. രണ്ടു മിനിറ്റ് കഴിഞ്ഞില്ല. ഡേവിഡ് ഡിഹിയയെ കാഴ്ചക്കാരനാക്കി യുനൈറ്റഡിെൻറ വലയിൽ പന്തെത്തി. മാർക്ക് ചെയ്യാനൊരുങ്ങിയ എറിക് ബെയ്ലിയെ വെട്ടിച്ചാണ് ബെന്നിെൻറ ഗോൾ. പിന്നിലായെങ്കിലും തിരിച്ചുവരുമെന്നുതന്നെയാണ് യുനൈറ്റഡ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ, 78ാം മിനിറ്റിൽ രണ്ടാം ഗോളും ബെൻ തന്നെ നേടിയതോടെ യുനൈറ്റഡിെൻറ കാര്യത്തിൽ തീരുമാനമായി. റൊമേലു ലുക്കാക്കു (84) ആശ്വാസ ഗോൾ നേടിയെങ്കിലും തിരിച്ചുവരാൻ അതു മതിയായില്ലായിരുന്നു.
മറ്റൊരു മത്സരത്തിൽ, ഷാക്തറിനെ തോൽപിച്ച് എ.എസ് റോമ ക്വാർട്ടറിൽ പ്രവേശിച്ചു. ആദ്യ പാദത്തിൽ 2-1ന് തോറ്റെങ്കിലും സ്വന്തം തട്ടകത്തിലെ രണ്ടാം പാദം 1-0ത്തിന് ജയിച്ചതോടെ എവേ ഗോളിെൻറ ആനുകൂല്യത്തിലാണ് (2-2) റോമയുടെ മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
