മഞ്ഞപ്പടയുടെ വൻമതിൽ
text_fieldsകൊച്ചി: ഇന്ത്യൻ ഫുട്ബാളിന് കേരളം സമ്മാനിച്ച കരുത്തുറ്റ പ്രതിരോധമാണ് അനസ് എടത്തൊടിക. ഫുട്ബാളിനെയും കളിക്കാരെയും ഹൃദയംകൊണ്ട് പ്രോത്സാഹിപ്പിക്കുന്ന മലപ്പുറത്തിെൻറ പുത്രൻ. പക്ഷേ കേരളത്തിനായോ മലയാളികൾക്ക് പ്രിയപ്പെട്ട ഏതെങ്കിലും ക്ലബിനായോ കളിക്കാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായില്ല. 11 വർഷത്തെ കളിജീവിതത്തിനിടെ, കേരളത്തിന് കളിക്കാനുള്ള അനസിെൻറ ആഗ്രഹം സഫലമാവുകയാണ് കേരള ബ്ലാസ്റ്റേഴ്സിലൂടെ.
മഞ്ഞക്കുപ്പായ പ്രതീക്ഷകൾ
മുംബൈ, പുണെ, മോഹൻ ബഗാൻ, ഡൽഹി ഡൈനാമോസ്, ജാംഷഡ്പുർ തുടങ്ങിയ ടീമുകൾക്കായി കളിച്ചു. കേരളത്തിന് കളിക്കാൻ അവസരമുണ്ടായില്ല. ബ്ലാസ്റ്റേഴ്സിനായി, കേരളത്തിനായി കളിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. കാത്തിരുന്ന അവസരമാണിത്. സ്റ്റേഡിയമൊന്നാകെ ഇളകിമറിയുന്ന ആരാധകക്കൂട്ടത്തെ സാക്ഷിയാക്കി കളിക്കുന്നത് വലിയ അനുഭവംതന്നെയാണ്. നേരത്തേ, കേരളത്തിനെതിരെ കളിക്കുമ്പോൾ വല്ലാത്ത മാനസികാവസ്ഥയായിരുന്നു.
പ്രതിരോധനിര മെച്ചം
ബ്ലാസ്റ്റേഴ്സിെൻറ പ്രതിരോധനിര ഏറ്റവും ശക്തമാണ്. പെസിച്ച്, സിറിള്‍ കാലി, ലാല്‍റുവത്താര, സന്ദേശ് ജിങ്കാന്, അബ്ദുൽ ഹക്കു, പ്രീതം കുമാര്‍ സിങ്, ലാല്‍തകിമ, മുഹമ്മദ് റാകിപ് എന്നിവർക്കൊപ്പം ജിഷ്ണുവും ഉൾപ്പെടുന്നതാണ് പ്രതിരോധം. എല്ലാവരും മികച്ച താരങ്ങളാണ്.
ഡേവിഡ് ജയിംസിനൊപ്പം
10 ദിവസമേ ആയുള്ളൂ ടീമിനൊപ്പം ചേർന്നിട്ട്. പോസിറ്റിവും നെഗറ്റിവുമായ കാര്യങ്ങളുണ്ട്. യുവതാരങ്ങൾ ഏറെയുണ്ട്. അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ജയിംസിെൻറ പരിശീലനം. റോബർട്ടോ കാർലോസ്, കോപ്പൽ, സംബ്രാട്ടോ എന്നിവർക്കൊപ്പം പരിശീലിക്കാൻ അവസരം ലഭിെച്ചന്നത് വലിയ ഭാഗ്യമാണ്. കളിക്കാരിൽ മലൂദയൊക്കെ ഏറെ വിസ്മയിപ്പിച്ചു. താരതമ്യം ചെയ്യുന്നതിൽ അർഥമില്ല.
ഐ.എസ്.എല്ലിെൻറ നേട്ടം
ഐ.എസ്.എല്ലിനുശേഷം ഇന്ത്യൻ താരങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. പ്രഫഷനൽ രീതികൾ മനസ്സിലാക്കാനായി എന്നതാണ് വലിയ നേട്ടം. എന്ത് ഭക്ഷണം, എങ്ങനെ കഴിക്കണം എന്നതുൾപ്പെടെ കാര്യങ്ങൾ കളിക്കാർക്ക് മനസ്സിലായി. ഇന്ത്യൻ താരങ്ങളുടെ, പ്രത്യേകിച്ച് യുവതാരങ്ങളുടെതന്നെ നിലവാരം മാറി. കഴിവുകൾ, ടെക്നിക്കുകൾ, ഫിസിക്കൽ എല്ലാത്തിലും മാറ്റം വന്നു. അടുത്ത സീസണിൽ മത്സരം കൂടുതൽ കഠിനമായിരിക്കും.
കളിക്കാരുടെ പരിചയസമ്പന്നത
അണ്ടർ 17 ലോകകപ്പ് അനുഭവസമ്പത്തുമായാണ് ധീരജ് എത്തുന്നത്. മറ്റു രാജ്യങ്ങൾക്കെതിരെ കളിച്ചുള്ള പരിചയം എന്നത് ചെറിയ കാര്യമല്ല. നവീൻ കുമാറിന് ഐ.എസ്.എൽ പരിചയമുണ്ട്. ആരെയും വിലകുറച്ച് കാണേണ്ട കാര്യമില്ല. വിദേശ താരങ്ങൾക്ക് കളിയിൽ അതിെൻറ ക്വാളിറ്റിയുണ്ടാകും. ബ്ലാസ്റ്റേഴ്സ് താരത്തിളക്കമുള്ള കളിക്കാരനെ തേടി പോയിട്ടില്ല. അതിെൻറ ആവശ്യവുമില്ലെന്നാണ് കരുതുന്നത്.
ആരാധകർ, വിമർശനങ്ങൾ
ഏതുകളിക്കാരനും അവരുടെ നാട്ടുകാരുടെ പ്രോത്സാഹനം വലിയ കാര്യമാണ്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ആരോപണങ്ങളും വിമർശനങ്ങളും അതിരുകടന്ന അഭിപ്രായങ്ങളും ഏതൊരു കളിക്കാരനെയും വേദനിപ്പിക്കും. പേരുകേട്ട കേരള ആരാധകരെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും മോശം കാര്യമായി കരുതുന്നു. ആരാധകർ കൊച്ചി ഗാലറിയെ നിറക്കുമെന്നാണ് പ്രതീക്ഷ.
ധീരജ് ഒന്നാം ഗോൾകീപ്പർ
കൊച്ചി: ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്സിെൻറ ഒന്നാം ഗോൾകീപ്പറായേക്കും. കോച്ച് ഡേവിഡ് ജയിംസ് തന്നെയാണ് സൂചന നൽകിയത്. കഴിവുള്ളതുകൊണ്ടാണ് ധീരജ് ടീമിലെത്തിയത്. അതുതന്നെയാണ് മത്സരത്തിൽ പ്രധാനമെന്ന ജയിംസിെൻറ അഭിപ്രായമാണ് 18കാരനായ ധീരജിന് സാധ്യത കൽപിക്കുന്നത്. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി പുറത്തെടുത്ത മികച്ച പ്രകടനമാണ് ധീരജിനെ പ്രശസ്തനാക്കിയത്. നവീൻ കുമാറും മലയാളിയായ സുജിത്തുമാണ് മറ്റ് ഗോൾകീപ്പർമാർ.
മാർക്വീ താരത്തെക്കുറിച്ച് ചിന്തിക്കുന്നില്ല -–ഡേവിഡ് ജയിംസ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിൽ മാർക്വീ താരമെത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി കോച്ച് ഡേവിഡ് ജയിംസ്. മാർക്വീ താരം വേണമെന്ന കാഴ്ചപ്പാട് ഐ.എസ്.എല്ലിൽ തന്നെ മാറിവരുകയാണ്. ബ്ലാസ്റ്റേഴ്സിെൻറ നിലപാടും ഭിന്നമല്ല. ടീമിലെ താരങ്ങളെ മൊത്തം ഏറ്റെടുക്കുന്ന ഒരാളെയല്ല, താരങ്ങളെ മൊത്തം ഏറ്റെടുക്കുന്ന ഒരു ടീമിനെയാണ് ആവശ്യം. മാര്‍ക്വീ താരമെന്ന നിലയില്‍ ഒരാളെ ആവശ്യമില്ലെന്നും ജയിംസ് പറഞ്ഞു.
ആറു വിദേശ താരങ്ങളാണ് ടീമിലുള്ളത്. കറേജ് പെകൂസൺ, ലാസിക് പെസിച്ച്, കിസിറോൺ കെസിറ്റോ എന്നിവരെ നിലനിർത്തിയപ്പോൾ സ്ലാവിസ സ്റ്റോയാനോവിച്ച്, പൊപ്ലാട്നിക്, സിറിൽ കാലി എന്നിവർ ടീമിലെ പുതുമുഖങ്ങളായി. ഏഴാം വിദേശ താരമായി ഒരു ഗോൾ കീപ്പറെ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.