‘ശ്വസിക്കാൻ പോലുമായിരുന്നില്ല’; കോവിഡ് കാല ഭീതി പങ്കുവെച്ച് ഐറിഷ് താരം ഡഫി
text_fieldsലണ്ടൻ: എട്ടുനാൾ ഓക്സിജെൻറ സഹായത്തോടെ ജീവിതത്തിനും മരണത്തിനുമിടയിൽ നൂൽപ്പാലം കടന്നെത്തിയ നടുക്കുന്ന കോവിഡ് ഓർമകൾ പങ്കുവെച്ച് ഐറിഷ് ഫുട്ബാളർ ലീ ഡഫി. അയർലൻഡിൽ മുൻനിര ക്ലബായ വാരൻപോയിൻറിനു വേണ്ടി ബൂട്ടണിയുന്ന 28 കാരനായ ഡഫി പെട്ടെന്നാണ് വൈറസ് ബാധിതനായി ആശുപത്രിയിലാകുന്നത്.
സ്വന്തമായി ശ്വാസമെടുക്കാനാവാതെ തളർന്ന താരം ആശുപത്രിയിൽ ഓക്സിജൻ സഹായത്തോടെയാണ് പിടിച്ചുനിന്നത്. ‘‘എന്തു സംഭവിക്കുമെന്നറിയാതെ ഭയന്നുപോയ ദിവസങ്ങൾ. ഭാഗ്യം കൂടെയുണ്ടായിരുന്നതിനാൽ തൽക്കാലം അപകട ഘട്ടം പിന്നിട്ടു. ഇപ്പോൾ സുഖമായി വരുന്നു. നിങ്ങളോട് എെൻറ ഉപദേശം, കോവിഡ് നിസ്സാരമായി കാണരുതെന്നാണ്. അത്യന്തം അപകടകാരിയാണിത്’’- ഡഫിയുടെ ട്വീറ്റ് മുന്നറിയിപ്പ് നൽകുന്നു.
രണ്ടാഴ്ച മുമ്പാണ് ഡഫിക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തേ ദ്രോഗിഡ യുൈനറ്റഡ്, ന്യൂറി സിറ്റി, ലോങ്ഫോർഡ് ടൗൺ, വെക്സ്ഫോഡ്, ഷെൽബോൺ തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
അയർലൻഡിൽ എല്ലാ ലീഗ് മത്സരങ്ങളും ഏപ്രിൽ നാലു വരെ നിർത്തിവെച്ചിട്ടുണ്ട്. 1,000 പേർക്ക് രോഗം സ്ഥിരീകരിച്ച അയർലൻഡിൽ നാലുപേർ മരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.