ഛേത്രി നയിച്ചു; ഇൻറർകോണ്ടിനൻറൽ കപ്പ് ഇന്ത്യക്ക്
text_fieldsമുംബൈ: അന്ദേരിയിലെ ഫുട്ബോൾ അറീന മൈതാനത്തിലേക്ക് ഇന്ത്യൻ ടീമിന് കരുത്തുപകരാൻ ആരാധകരെ ക്ഷണിച്ചുവരുത്തിയ ഛേത്രി വാക്കുപാലിച്ചു. ഗാലറിയിൽ തിങ്ങിനിറഞ്ഞ ആരാധകരെ പുളകം കൊള്ളിക്കുന്ന പ്രകടനവുമായി പ്രഥമ ഇൻറർകോണ്ടിനൻറൽ കപ്പടിച്ച് ഇന്ത്യ. ആഫ്രിക്കൻ കരുത്തരായ കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തപ്പോൾ ഇരുഗോളുകളും പിറന്നത് നായകൻ ഛേത്രിയുടെ കാലിൽ നിന്ന് തന്നെ.
കെനിയൻ ആക്രമണങ്ങളെ തടുത്ത് പ്രതിരോധക്കോട്ട കാത്ത അനസ് എടത്തൊടികയും സന്ദേശ് ജിങ്കനും കൂടെ ഉദാന്ത സിംഗും അനിരുഥ് ഥാപ്പയുമൊക്കെ കളം നിറഞ്ഞപ്പോൾ വിജയം നീലപ്പടയുടെ കൂടെയായി. കൈക്കരുത്തിെൻറ പിൻബലത്തിലായിരുന്നു കെനിയ. എന്നാൽ തന്ത്രപൂർവ്വം കളിച്ച ഇന്ത്യയുടെ മുന്നിൽ കെനിയൻ കരുത്ത് ചോർന്ന് പോവുകയായിരുന്നു.
കളിയുടെ എട്ടാം മിനിറ്റിൽ അനിരുദ്ധ ഥാപ്പ ബോക്സിന് വെളിയിൽനിന്ന് ഉയർത്തി നൽകിയ ഇൻഡയറക്ട് ഫ്രീകിക്ക് നായകൻ അനായാസം വലയിലാക്കി. കളിമുറുകും മുേമ്പ പിറന്ന ഗോളിലൂടെ ലീഡ് പിടിച്ച ഇന്ത്യക്ക് ആത്മവിശ്വാസമേറി. ഛേത്രിയും ജെജെയും നയിച്ച ആക്രമണത്തിൽ വിറച്ച കെനിയൻ വലയിലേക്ക് 29ാം മിനിറ്റിൽ അടുത്ത ഗോളും പിറന്നു. മധ്യവരക്കരികെനിന്ന് മലയാളി താരം അനസ് എടത്തൊടിക നൽകിയ ലോങ്ബാൾ ക്രോസ് പിടിച്ചെടുത്ത ഛേത്രി ഒാടിയടുക്കുേമ്പാൾ കെനിയക്കാരെല്ലാം പിന്നിൽ. മനോഹരമായ ഇടങ്കാലൻ ടച്ചിൽ വലയുടെ മേൽക്കൂരയിൽ ഛേത്രിയുടെ രണ്ടാം ഗോൾ.
രണ്ട് ഗോൾ പിറകിലായ കെനിയ രണ്ടാം പകുതിയില്‍ ഉൗർജ്ജിതമായ കളിയാണ് പുറത്തെടുത്തത്. അടിക്കടി മുന്നേറ്റങ്ങള്‍ നടത്തി ഞെട്ടിച്ചെങ്കിലും ഗുര്‍പ്രീത് സിംഗും സംഘവും വിട്ടുകൊടുക്കാതെ നിന്നു. കോര്‍ണറുകള്‍ കൊണ്ട് ചാകരയായിരുന്ന രണ്ടാംപകുതിയില്‍ ഇന്ത്യന്‍ നിരയാണ് കൂടുതൽ മികച്ച് കളിച്ചത്. അനസും ജിംഗനും ആണ് കെനിയൻ ശ്രമങ്ങൾക്ക് വിലങ്ങുതടിയായത്.