ആർക്കോവേണ്ടി കളിച്ച ഒരു സന്നാഹം
text_fieldsജോർഡനിലെ അമ്മാനിൽ കളി നടന്നതുതന്നെ ഭാഗ്യം. രണ്ടാഴ്ചമുമ്പ് നേരിട്ട രൂക്ഷമായ വെള്ളപ്പൊക്കത്തിെൻറ കെടുതിയിൽനിന്ന് പശ്ചിമേഷ്യൻ രാജ്യം കരകയറുന്നതേയുള്ളൂ. അതിനിടയിലെത്തിയ സൗഹൃദ ഫുട്ബാൾ മത്സരം ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനുള്ള വഴികൂടിയായിരുന്നു. അതുകൊണ്ടു മാത്രമായിരുന്നു കിക്കോഫ് സമയത്തിന് ഒമ്പതു മണിക്കൂർ മുമ്പ് മാത്രം വിമാനമിറങ്ങിയ ഇന്ത്യൻ ടീം കളത്തിലിറങ്ങാൻ നിർബന്ധിതരായത്.
വ്യാഴാഴ്ചതന്നെ ഇന്ത്യയിൽനിന്ന് പറന്ന ടീം 32 മണിക്കൂർ കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങിയതും കളിക്കാരുടെ ബാഗും കിറ്റും നഷ്ടമായതും മൂലം മത്സരംതന്നെ ഉപേക്ഷിച്ചുവെന്നായിരുന്നു ശനിയാഴ്ച ഉച്ചവരെയുള്ള റിപ്പോർട്ടുകൾ. ശനിയാഴ്ച രാവിലെ ടീം അമ്മാനിലെത്തിയശേഷം മാത്രമായിരുന്നു കളിക്കാനുള്ള തീരുമാനമുണ്ടായത്.
താരങ്ങളെല്ലാം അവശരായതോടെ കോച്ച് സ്റ്റീഫൻ കോൺസ്റ്റെെൻറൻ വലഞ്ഞു. ആരെ കളിപ്പിക്കുമെന്ന ആധി. െപ്ലയിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ ഇത് കൂടുതൽ വ്യക്തമായി. നായകെൻറ ആംബാൻഡ് അണിഞ്ഞ ഗോളി ഗുർപ്രീത് സിങ്ങും മലയാളി ഡിഫൻഡർ അനസ് എടത്തൊടികയും മാത്രമായിരുന്നു പരിചയസമ്പന്നർ.
ഡിഫൻസിവ് മിഡ്ഫീൽഡറായ അനിരുദ്ധ ഥാപ്പ സ്ട്രൈക്കറുടെ റോൾ എടുത്തു. ഡിഫൻഡർ ജെറി ലാൽറിൻസുവാല വിങ്ങറുടെ വേഷമിട്ടു. പിന്നെയുള്ള ജാകിചന്ദും പ്രണയ് ഹാൽദറും ഇരട്ടിഭാരവുമായി കളത്തിലെത്തി. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. മികച്ച ഫോമിൽ കളിച്ച ജോർഡൻ ഇന്ത്യയുടെ ദയനീയത മുതലെടുത്തു. പത്താം മിനിറ്റിൽ ഗോളി ഗുർപ്രീത് പെനാൽറ്റി രക്ഷപ്പെടുത്തിയെങ്കിലും 25ാം മിനിറ്റിൽ ജോർഡൻ ഗോളി അമിർ ഷാഫിയുടെ ഗോൾകിക്കിലൂടെ അവർ ഗോളടി തുടങ്ങി.
58ാം മിനിറ്റിൽ ഫർഹാൻ ഹദ്ദാദിെൻറ ഗോളിലൂടെ ലീഡുയർത്തി. 61ാം മിനിറ്റിൽ നിഷു കുമാറാണ് ഇന്ത്യയുടെ ആശ്വാസഗോൾ നേടിയത്. ജോർഡൻ 66 ശതമാനം ബാൾപൊസഷൻ നിലനിർത്തിയപ്പോൾ ഇന്ത്യക്ക് പന്ത് കൈവശംവെക്കാനായത് വെറും 34 ശതമാനം. പരിക്കേറ്റ നായകൻ സുനിൽ ഛേത്രിയുടെ അഭാവത്തിലും പൊരുതാനുള്ള ആവേശവുമായെത്തിയ ഇന്ത്യയെ കുവൈത്തിലെ സ്ഥിതിഗതികളാണ് തളർത്തിയത്.
ഇനി സന്നാഹമില്ല; അടുത്തത് ഏഷ്യൻ കപ്പ്
പ്രതികൂല സാഹചര്യങ്ങളിൽ കളിച്ച് ഇന്ത്യ തോറ്റതല്ല ഫുട്ബാൾപ്രേമികളുടെ സങ്കടം. ഇൗ നനഞ്ഞുപോയ പോരാട്ടവുമായി കോൺസ്റ്റെെൻറനും കൂട്ടരും നേരെ ചെന്നുകയറുന്നത് ഏഷ്യൻ കപ്പ് എന്ന സ്വപ്നഭൂമിയിലേക്കാണ്. യു.എ.ഇ വേദിയാവുന്ന വൻകരയുടെ പോരാട്ടത്തിന് പന്തുരുളാൻ ഇനി 48 ദിവസം മാത്രമാണ് ശേഷിക്കുന്നത്. 2011 നുശേഷം ഇന്ത്യയുടെ ആദ്യ ഏഷ്യൻ കപ്പ്. ചരിത്രത്തിൽ നാലാമത്തെ പങ്കാളിത്തം.
ഇൗ മുഹൂർത്തത്തിലേക്കാണ് വേണ്ടത്ര സന്നാഹമില്ലാതെ ഇന്ത്യയുടെ പടപ്പുറപ്പാട്. ജനുവരി അഞ്ചിന് കിക്കോഫ് കുറിക്കുന്ന ടൂർണമെൻറിെൻറ ഗ്രൂപ് ‘എ’യിൽ ആതിഥേയരായ യു.എ.ഇ, കരുത്തരായ ബഹ്റൈൻ, തായ്ലൻഡ് എന്നിവർക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
ഗ്രൂപ്പിൽ ശേഷിച്ച ടീമുകളെല്ലാം വൻ തയാറെടുപ്പുകളുമായി ഒരുങ്ങുേമ്പാൾ ഇന്ത്യക്ക് ഏഷ്യൻ കപ്പും ഒരു തമാശ. ഒക്ടോബർ-നവംബറിൽ ഇന്ത്യ കളിച്ചത് രണ്ടു മത്സരങ്ങൾ മാത്രം. എന്നാൽ, ഗ്രൂപ്പിലെ മറ്റു ടീമുകളുടെ തയാറെടുപ്പ് അറിഞ്ഞാൽ ഞെട്ടും. ഇൗ രണ്ടു മാസത്തിനുള്ളിൽ യു.എ.ഇ കളിച്ചത് ബൊളീവിയ, വെനിസ്വേല തുടങ്ങിയ ലാറ്റിനമേരിക്കൻ ടീമുകൾക്കെതിരെ മൂന്നു മത്സരം. നാളെ ഒരു മത്സരംകൂടി ബാക്കിയിരിക്കുന്നു.
ബഹ്റൈന് വരാനിരിക്കുന്നത് ഉൾപ്പെടെ അഞ്ചു കളികൾ. ഡിസംബർ 27ന് ഇവർ സൗദിയെയും നേരിടും. എ.എഫ്.എഫ് കപ്പ് കളിക്കുന്ന തായ്ലൻഡിന് ഒക്ടോബർ മുതൽ എട്ടു കളികൾ. ഇതിൽ നാലു കളി പൂർത്തിയായി. ഏഷ്യൻ കപ്പിന് പന്തുരുളുന്നതിന് രണ്ടു ദിവസം മുമ്പ് അവർ ഒമാനുമായും സൗഹൃദം കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.